ഉമ്മന്‍ചാണ്ടിയും എട്ട് മന്ത്രിമാരുംകൂടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ ദല്‍ഹിയില്‍ പോയി. ഒമ്പത് പരുവത്തിലുള്ള ആ പോക്ക് കണ്ട് അന്തംവിട്ടുപോയത് നമ്മള്‍ മലയാളികളാണ്. ഉമ്മന്‍ചാണ്ടിയെയും കൂടെയുള്ള പടയെയും അറിയാത്തവരല്ലല്ലോ നമ്മള്‍. ശബരിമലയോടുള്ള പ്രേമമോ ഭക്തിയോ ആര്‍ത്തിയോ മൂത്തിട്ടാണത്രെ ഒമ്പതംഗസംഘം ദല്‍ഹിക്ക് തിരിച്ചത്.
ശബരിമല അന്തര്‍ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രധാനമന്ത്രി പ്രഖ്യാപിക്കണമെന്ന അഭ്യര്‍ത്ഥനയുമായിട്ടാണ് മുഖ്യന്റെ യാത്ര. പ്രഖ്യാപിച്ചുകിട്ടിയാല്‍ മതി. പിന്നെ അയ്യപ്പന്റെയും അയ്യപ്പനെക്കാണാന്‍വരുന്ന കോടാനുകോടി അയ്യപ്പന്മാരുടെയും കാര്യം ഉമ്മന്‍ചാണ്ടിയും കൂട്ടുകാരും ചേര്‍ന്ന് വെടിപ്പാക്കിത്തരും. നമ്മുടെ മലയാളത്തെ ശ്രേഷ്ഠഭാഷയാക്കി പ്രഖ്യാപിച്ചുകിട്ടിയപ്പോള്‍ ചെയ്തമാതിരി തന്നെ. സി.വി. രാമന്‍പിള്ളയെ വരെ പേര് മാറ്റി, മുഖം മാറ്റി പ്രതിഷ്ഠിച്ച കൂട്ടരാണെന്നോര്‍ക്കണം.
ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ഇപ്പോഴത്തെ ആര്‍ത്തികണ്ടാല്‍ തോന്നുക കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിന് ശേഷം പൊട്ടിമുളച്ചതാണ് ശബരിമലയെന്നാണ്. പ്രധാനമന്ത്രി ശബരിമലയിലേക്കെത്തുമെന്നും ഇത്തരത്തിലൊരു പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമുള്ള പ്രചാരണങ്ങളുടെ ചുവടുപിടിച്ചാണ് ഉമ്മന്‍ചാണ്ടിയുടെയും കൂട്ടുകാരുടെയും ഈ പുറപ്പാടെന്നതിന് സംശയം വേണ്ട. ഒരു കാലത്ത് ശബരിമലക്ഷേത്രം തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച ശക്തികളുടെ പിന്മുറക്കാര്‍ മുല്ലപ്പെരിയാറിന്റെയും പശ്ചിമഘട്ടത്തിന്റെയുമൊക്കെ പേര് പറഞ്ഞ് തീര്‍ത്ഥാടകരെ വട്ടംചുറ്റിക്കാന്‍ പലവിധ അഭ്യാസങ്ങള്‍ പുറത്തെടുക്കുന്ന അതേ കാലയളവിലാണ് മുഖ്യമന്ത്രി ഒരു മുഴം മുമ്പേ എറിയാന്‍ കല്ലെടുത്തത്.
രാജ്യമെമ്പാടും നിന്നെത്തുന്ന അയ്യപ്പന്മാര്‍ക്ക് വിരിവെക്കാനോ പ്രാഥമികആവശ്യങ്ങള്‍ നിര്‍വഹിക്കാനോ ഭക്ഷണം കഴിക്കാനോ ചെറുവിരല്‍ സഹായം ചെയ്യാത്ത ഭരണകൂടം തങ്ങള്‍ക്കെതിരെ വരുന്ന ആരോപണങ്ങള്‍ കേന്ദ്രത്തിനെതിരെകൂടി തിരിച്ചുവെക്കാന്‍ ശ്രമിക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് വ്യക്തം.
ശബരിമലയെ ഇനി നരേന്ദ്രമോദി നോക്കിക്കൊള്ളണം എന്ന് പറയാതെ പറയുന്ന ധാര്‍ഷ്ട്യമുണ്ട് ഉമ്മന്‍ചാണ്ടിയുടെ നീക്കത്തിലെന്ന് സാരം. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചാല്‍ എല്ലാം ശരിയാകുമായിരുന്നു എന്ന് കൈകഴുകാനുള്ള ഒരു കുടിലബുദ്ധി ഒളിഞ്ഞിരിക്കുന്നു പുതുപ്പള്ളിക്കാരന്‍ അച്ചായന്റെ മനസിലെന്ന് കാണാതെ പോകരുത്.
പതിനായിരക്കണക്കിന് കോടികളുടെ വരുമാനമാണ് ശബരിമലയില്‍ നിന്ന് കേരളത്തിന്റെ മതേതരവും പുരോഗമനവും പ്രസംഗിക്കുന്ന എല്ലാ സര്‍ക്കാരുകളും അടിച്ചുമാറ്റിയിട്ടുള്ളത്. കമ്പോള നിലവാരക്കണക്കുകള്‍ പുറത്തുവിടുംപോലെ ഓരോദിവസവും വരുമാനം കണക്കുകൂട്ടി പ്രഖ്യാപിക്കുന്ന ചടങ്ങുമുണ്ട്. കഠിനവ്രതം നോറ്റ്, കല്ലുംമുള്ളും താണ്ടാന്‍ ശപഥമെടുത്തെത്തുന്ന അയ്യപ്പന്മാരില്‍ നിന്ന് കുടിക്കുന്ന വെള്ളത്തിന്, കഴിക്കുന്ന ഭക്ഷണത്തിന്, യാത്ര ചെയ്യുന്ന വാഹനത്തിനുവരെ പണം പിടിച്ചു പറിച്ചെടുക്കുന്നവര്‍ ശബരിമലയ്‌ക്ക് തിരിച്ചെന്ത് നല്‍കിയെന്ന ചോദ്യം ബാക്കിയാണ്. അവലോകനയോഗത്തിന് പഞ്ഞമില്ല. മണ്ഡലകാലമടുക്കുമ്പോള്‍ മന്ത്രിസഭയിലെ ഒമ്പതുകള്‍ ഒത്തുചേര്‍ന്ന് അവലോകനം നടത്തും. തകര്‍ന്ന് തരിപ്പണമായ റോഡുകളെക്കുറിച്ചല്ല, ഇക്കുറി വരുന്ന കാണിക്കപ്പണം ഏത് വഴിക്ക് വകമാറ്റാം എന്നതിനെക്കുറിച്ച് മാത്രമാവും ചര്‍ച്ച.
തീര്‍ത്ഥാടനം പടിവാതിലിലെത്തിയപ്പോള്‍ ഇതാ മൂന്നാംവര്‍ഷവും മുല്ലപ്പെരിയാര്‍ പൊട്ടാന്‍ പോകുന്നുപോലും. പി.ജെ. ജോസഫിന്റെയും ഉമ്മന്‍ചാണ്ടിയുടെയും മരണഭീതി മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിക്ക് ബോധ്യപ്പെടാത്തതെന്താണെന്നാണ് അതിശയം. മുല്ലപ്പെരിയാര്‍ ഡാം പൊട്ടി അതൊലിച്ച് ഇടുക്കി അണക്കെട്ടില്‍ പതിച്ച്, അതുംപൊളിച്ചടുക്കി നാല്‍പതുലക്ഷം ജനങ്ങളുടെ മീതേകൂടി പാഞ്ഞുപോകും എന്ന് മന്ത്രിസഭയിലെ കുഞ്ഞാടുകള്‍ കൂട്ടത്തോടെ നിലവിളിച്ചിട്ടും അവരനങ്ങിയില്ല. പൊട്ടാന്‍ പോകുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ ചുവട്ടില്‍പോയി സത്യാഗ്രഹം കിടന്ന കേരളത്തിലെ രാഷ്‌ട്രീയക്കാരന്റെ കുബുദ്ധിയെ പരിഹസിച്ച് മാര്‍ക്രിസോസ്റ്റം തിരുമേനി പറഞ്ഞതാണ് ശരി, ‘നുണയന്മാര്‍, അണക്കെട്ട് പൊട്ടുമെങ്കില്‍ ഉയിരിന് പേടിയുള്ളവന്‍ അതിന്റെ ചുവട്ടില്‍ പോയി സമരം നടത്തുമോ?’അപ്പോള്‍ അതാണ് കാര്യം.
കൃത്യമായും മണ്ഡലകാലത്ത് മാത്രമെന്താണ് ഈ ഡാമിന് ഒരു ഇളക്കം? കഴിഞ്ഞതവണ പശ്ചിമഘട്ടമായിരുന്നു വിഷയം. അയ്യപ്പന്മാര്‍ വരുന്ന വഴിയിലാണ് ഇടുക്കി ബിഷപ്പ് ആനിക്കുഴിക്കാട്ടില്‍ കഞ്ഞിവെച്ച് കുടിച്ച് തെരുവുവാസ സമരം നടത്തിയത്. അന്നൊക്കെ അയ്യപ്പന്മാര്‍ അനുവദിച്ച ദുരിതത്തിന് ഈ സര്‍ക്കാര്‍ എന്ത് ആശ്വാസമാണ് പകര്‍ന്നതെന്ന് പറയണം. തീര്‍ത്ഥാടനകാലത്ത് അപകടത്തില്‍ മരിക്കുന്ന ഒരു അയ്യപ്പന്, അവന്റ ആശ്രിതര്‍ക്ക് അണാപൈസയുടെ സഹായം നല്‍കാന്‍ തയ്യാറാകാത്തവര്‍, ശബരിമലകാലത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നവര്‍, അയ്യപ്പന്മാര്‍ അര്‍പ്പിക്കുന്ന കാണിക്കപ്പണം എടുത്ത് പോലീസിനും കെഎസ്ഇബിക്കും വാട്ടര്‍ അതോറിറ്റിക്കും കെഎസ്ആര്‍ടിസിക്കും ധൂര്‍ത്തടിക്കാന്‍ വകമാറ്റുന്നവര്‍ ഇപ്പോള്‍ അയ്യപ്പന്മാരുടെ ക്ഷേമത്തിനുവേണ്ടി നടത്തുന്ന യുദ്ധസന്നാഹങ്ങള്‍ വിചിത്രമാണ്.
ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തുപ്പുഴ തീര്‍ത്ഥാടനം ഏതാണ്ട് പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്. റോഡ് പണിയുകയാണത്രെ. വൃശ്ചികം ഒന്നിന് നടതുറക്കുമെന്ന് സര്‍ക്കാര്‍ അറിയുന്നത് അതിന്റെ തലേദിവസമല്ലല്ലോ. ശബരിമലയിലേക്കുള്ള എല്ലാ വഴികളും ദുരിതവഴികളാണ്. അയ്യപ്പന് അതൊരു പ്രശ്‌നമേയല്ല. ശരണം വിളിച്ചെത്തുന്ന അയ്യപ്പന്മാര്‍ ഇതിലും വലിയ ദുരിതങ്ങള്‍ നേരിടും. കല്ലുംമുള്ളും പുഷ്പസമാനമായി കാണാനുള്ള ദൃഢത വ്രതാനുഷ്ഠാനത്തിലൂടെ നേടിയാണ് അവന്‍ അകംപൊരുളറിയാന്‍ മല ചവിട്ടുന്നത്. ശബരീശ സന്നിധാനം ഭക്തനും ഭഗവാനും ഒന്നാകുന്നിടമാണ്. അവിടെ അധികാരത്തിന്റെ ആര്‍ത്തിക്ക് ഇടമില്ല.
ദേശീയ തീര്‍ത്ഥാടനകേന്ദ്രമെന്ന പ്രഖ്യാപനം ഉണ്ടായാല്‍ കോടാനുകോടി ഹൈന്ദവജനതയുടെ അഭിലാഷങ്ങള്‍ക്കുള്ള അംഗീകാരമാണത്. അതുണ്ടായില്ലെങ്കിലും ശബരിമലയ്‌ക്ക് മങ്ങലേല്‍ക്കാന്‍ ആ സമൂഹം അനുവദിക്കില്ല. ഭരണങ്ങാനത്തെ അല്‍ഫോണ്‍സാമ്മയെ വിശുദ്ധയാക്കാന്‍ അവിടേക്ക് കോടികള്‍ പൊടിച്ച് റബറൈസ്ഡ് പാതകള്‍ നിര്‍മ്മിക്കുകയും ചെയ്ത ഭരണകൂട ശുഷ്‌ക്കാന്തി ശബരിമലയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് അയ്യപ്പന്മാര്‍ പ്രതീക്ഷിക്കുന്നില്ല. ഭരണങ്ങാനത്തേക്കുള്ള റോഡിന് മാത്രമല്ല, ചാണ്ടിയുടെ സര്‍ക്കാരിനും ഉണ്ടുറങ്ങി കഴിയാനുള്ള വക തരുന്നത് അയ്യപ്പനാണെന്ന ഓര്‍മ്മയെങ്കിലും ഭരിക്കുന്നവര്‍ക്ക് നല്ലതാണ്.
സര്‍ക്കാര്‍ മാത്രമല്ല, ഇപ്പോള്‍ സമരക്കാരും ഉണരുന്നത് ശരണംവിളി മുഴങ്ങുമ്പോഴാണ്. ഒരു മണ്ഡലകാലം കഴിഞ്ഞ് അടുത്ത മണ്ഡലകാലം വരെ ഉറക്കം. നടതുറക്കുന്ന മണിയൊച്ച കേട്ട് ഉള്‍വിളിയുണ്ടായ പോലെ സമരകോലാഹലം. മലിനമാകുന്ന പമ്പയെ ശുദ്ധീകരിക്കാന്‍ വൃശ്ചികം പിറക്കുന്നതിന്റെ തലേ ആഴ്ച കൈക്കോട്ട് തപ്പിയെടുക്കുന്നവരെക്കുറിച്ചെന്തു പറയാന്‍? ഏറെ കൗതുകകരം ഇക്കുറി മാര്‍ക്‌സിസ്റ്റുകളും അയ്യപ്പന്മാര്‍ക്ക് വേണ്ടി സമരത്തിനിറങ്ങിയതാണ്. ചെങ്കൊടിപിടിച്ചും നിരത്തില്‍ കുത്തിയിരുന്നും അവരും ശരണം വിളിക്കുന്നു. ഇനി ശരണം അയ്യപ്പന്‍ മാത്രം.
















