മുക്ക് കൈലാസ് സത്യാര്‍ത്ഥിയില്‍ നിന്ന് തുടങ്ങാം. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരപ്രഖ്യാപനംവരെ ഈ മനുഷ്യന്‍ നമുക്ക് മുന്നിലുണ്ടായിരുന്നില്ല. നിരാശ്രയബാല്യങ്ങള്‍ക്ക് പ്രകൃതിസുരഭിലമായ സുപ്രഭാതങ്ങള്‍ പകരുന്നതില്‍ ബദ്ധശ്രദ്ധനായിരുന്ന ഒരാള്‍. നിശ്ശബ്ദം തുറന്നിട്ട ഹൃദയത്തിന്റെ കവാടത്തിലൂടെ ഒഴുകിയിറങ്ങിയത് വാത്സല്യാമൃതധാര.
എണ്‍പതിനായിരത്തിലധികം കുരുന്നുകള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പുലരികള്‍ പ്രദാനം ചെയ്ത വിമോചകന്‍. ജീവിക്കാനുള്ള കുരുന്നുകളുടെ അവകാശങ്ങള്‍ക്കുവേണ്ടി അവര്‍ക്കുമുന്നേ കൊടിയേന്തി നടന്ന ഒരാള്‍…. ഇപ്പോള്‍ പെയ്തിറങ്ങുന്ന വിശേഷണങ്ങള്‍ അനവധിയാണ്. അവയിലേക്ക് കൈലാസ് സത്യാര്‍ത്ഥിയെ എത്തിച്ച യാഥാര്‍ത്ഥ്യങ്ങള്‍ അകംപൊള്ളിക്കുന്ന ഒട്ടനവധി കഥകള്‍ നമുക്ക് പറഞ്ഞുതരും. ഇനിയും നമ്മള്‍ കാണാന്‍ കൂട്ടാക്കാത്ത കഥകള്‍.
ഈ നാട്ടിലുടനീളം എത്ര സത്യാര്‍ത്ഥിമാര്‍ വേണ്ടിവരുമെന്ന ചോദ്യമാണ്, ഇരുട്ട് കട്ടകൂടിക്കിടക്കുന്ന, ഭയാനകത ജനിപ്പിക്കുന്ന ആ മൂലയിലേക്ക് നമ്മെ നയിക്കുന്നത്. കൈലാസ് ശര്‍മ്മയെന്ന വിദിശക്കാരന്‍ സ്വയം സത്യാര്‍ത്ഥിയാകുന്നത് ബാലവേലയുടെയും ചൂഷണത്തിന്റെയും കെട്ട കഥകള്‍ക്ക് പിന്നാലെ അലഞ്ഞാണ്.
കുട്ടിക്കാലത്തെ സംരക്ഷിക്കാനുള്ള മുന്നേറ്റമായിരുന്നു ആ അലച്ചിലിന്റെ തുടര്‍ക്കഥ. അദ്ദേഹത്തിന്റെ ഹൃദയവിശാലതയില്‍ ബാല്യം തിരികെപ്പിടിച്ച എണ്‍പതിനായിരത്തിലധികം കുട്ടികള്‍, ഇനിയും വെളിച്ചം കാണാത്ത എണ്‍പതുലക്ഷം കുട്ടികളുടെ ചെറുപതിപ്പുകള്‍ മാത്രമാണെന്ന വിലയിരുത്തലാണ് മറുപുറം. ബാലവേലയില്‍ത്തുടങ്ങി മത ഭീകരവാദപ്രവര്‍ത്തനത്തിലേക്ക് വരെ എത്തുന്ന ബാല്യങ്ങളുടെ കഥയാണത്.
പൊതുവേ നൊബേല്‍ പുരസ്‌കാര ജേതാക്കള്‍ പറയുന്നത് പലതും തുടര്‍ചര്‍ച്ചകള്‍ക്കും അഭിപ്രായരൂപീകരണത്തിനും വിധേയമാക്കുന്ന നാടാണ് നമ്മുടേത്.
എന്നിട്ടും കൈലാസ് സത്യാര്‍ത്ഥി വിളിച്ചുപറഞ്ഞ പൊള്ളുന്ന സത്യം സൗകര്യപൂര്‍വം നമ്മുടെ മാധ്യമങ്ങള്‍ മാറ്റിവെച്ചു. കേരളത്തിലടക്കം കുട്ടിക്കടത്ത് വ്യാപകമാണെന്നത് സത്യാര്‍ത്ഥിയുടെ കണ്ടെത്തലല്ല. എന്നാല്‍ നാട് ഭരിക്കുന്ന സര്‍ക്കാര്‍തന്നെ അത്തരം കച്ചവടങ്ങള്‍ക്ക് കൂട്ട് നില്‍ക്കുമ്പോള്‍ പിന്നെ ഈ കണ്ടെത്തലുകള്‍ക്ക് എന്താണ് പുതുമ. ഇത് പ്രബുദ്ധകേരളത്തിന്റെ കണ്‍മുന്നില്‍ നടക്കുന്ന കാഴ്ചകളാണ്. അതിന് മതം കൂട്ടുണ്ട്. മതത്തിന്റെ പേരില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യത്തിന്റെ ഉദാഹരണമാണ് ഝാര്‍ഖണ്ഡില്‍നിന്നും പശ്ചിമബംഗാളില്‍ നിന്നുമൊക്കെ കുട്ടികളെ കേരളത്തിലേക്ക് കടത്തുന്നുവെന്ന വിവരം.
യത്തീംഖാനകള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണം അതൊക്കെ ശരിവെക്കുകയും ചെയ്തു. ഇപ്പോള്‍ പശ്ചിമബംഗാളിലെ മദ്രസകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധന ഇതിന്റെ മറ്റൊരു വശമാണ്. അത്തരം കേന്ദ്രങ്ങള്‍ പരിശോധിക്കണമെങ്കില്‍ സായുധരായ പട്ടാളത്തിന്റെ അകമ്പടി വേണമെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.
അനാഥക്കുട്ടികളുടെ തലയെണ്ണംകൊണ്ട് അംഗീകാരം നിലനിര്‍ത്താനുള്ള അടവുനയം മാത്രമാണിതെന്ന ലഘൂകരണം കൊണ്ട് കൈകഴുകുകയാണ് സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പടക്കമുള്ള വിഭാഗങ്ങള്‍ ചെയ്തത്. കുട്ടികള്‍ വില്പനച്ചരക്കാകുന്ന, ഉപഭോഗവസ്തുവാകുന്ന, ഭീകരരുടെ ഉപകരണമാകുന്ന ഭീതിജനകമായ അവസ്ഥ ഒരു നാടിന്റെ ഭാവിയെയാണ് ഇരുട്ടിലാക്കുന്നത്. കൈലാസ് സത്യാര്‍ത്ഥി എന്ന ബാലാവകാശപ്രവര്‍ത്തകന്‍ കൈവെച്ച മേഖല രാഷ്‌ട്രപുനര്‍നിര്‍മാണത്തിന്റേതാകുന്നത് ഈ പശ്ചാത്തലത്തിലാണ്.
കുട്ടികളുടെ രക്ഷയ്‌ക്കും വികാസത്തിനും സാംസ്‌കാരികപുരോഗതിക്കുമായി ആത്മാര്‍ത്ഥമായി യത്‌നിക്കുന്ന അനേകായിരം പാഠശാലകള്‍ പ്രവര്‍ത്തിക്കുന്ന നാടാണ് കേരളം.
കൈലാസ് സത്യാര്‍ത്ഥി ‘ബച്പന്‍ ബചാവോ ആന്ദോളന്‍’ തുടങ്ങുന്നതിനും ഒന്നരപ്പതിറ്റാണ്ട് മുമ്പ് കേരളത്തിലാരംഭിച്ച ആ പാഠശാലകള്‍ പക്ഷേ കുട്ടിക്കടത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന മുന്നണിരാഷ്‌ട്രീയക്കാര്‍ക്ക് അത്ര പഥ്യമായിരുന്നില്ല. എഴുപതുകളില്‍ തുടങ്ങി കേരളമങ്ങോളമിങ്ങോളം പടര്‍ന്നുപിടിച്ച ബാലഗോകുലമെന്ന പ്രതിവാര പാഠശാലകള്‍ സൃഷ്ടിച്ച സാമൂഹിക പരിവര്‍ത്തനം കേരളത്തിന്റെ തന്നെ നവോത്ഥാന ചരിത്രമാണ്.
സങ്കുചിത മത, രാഷ്‌ട്രീയ നേതൃത്വം പള്ളിക്കൂടങ്ങളില്‍നിന്ന് മലയാളത്തെയും മലയാളിത്തത്തെയും കുടിയിറക്കിയപ്പോള്‍ അവശേഷിച്ച ഏക അഭയസ്ഥാനമാണത്. നൊബേല്‍ പരുസ്‌കാരം ലഭിച്ചില്ലെങ്കിലും കൊല്ലം ജില്ലയിലെ ഐവര്‍കാല പുത്തനമ്പലത്ത് മറവുത്തോട്ടത്തില്‍ അയ്യപ്പന്‍ എന്ന എം.എ. കൃഷ്ണന്‍ അംഗീകരിക്കപ്പെടേണ്ട ആളാണ്. കേരളം കാണാന്‍ കൂട്ടാക്കാതെ പോയ ‘സത്യാര്‍ത്ഥി’യാണ് ആ മനുഷ്യന്‍.
പ്രപഞ്ചത്തിലാകമാനമുള്ള ബാല്യങ്ങള്‍ക്കാകെ പ്രചോദകനാകാവുന്ന ഉണ്ണിക്കണ്ണന്റെ അമ്പാടിയായിരുന്നു എം.എ. കൃഷ്ണനെന്ന പൊതുപ്രവര്‍ത്തകന്റെ ഗ്രാമസങ്കല്പം. അദ്ധ്യാപകവൃത്തിയില്‍ നിന്ന്, ആര്‍എസ്എസ് പ്രചാരകനായി പരിവര്‍ത്തനം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ചിന്തയില്‍ വിരിഞ്ഞത് കളിയും ചിരിയും കലയും കൗതുകവും ഗോമാതാക്കളും കൃഷിയും പാഠശാലകളും പരിസ്ഥിതിപ്രവര്‍ത്തനവും മുരളീഗാനവും ഗോപികാനൃത്തവും നിറഞ്ഞ്, സന്തോഷം കളിയാടുന്ന ഗ്രാമങ്ങളാണ്.
ഒരു വീടിന്റെ, നാടിന്റെ ചിരിയാണ് കുരുന്നുകള്‍ എന്ന അനുഭവപാഠം അതിന് പ്രേരണയേകി. വലിഞ്ഞുമുറുകി, വീര്‍ത്തുകെട്ടിയ മുഖങ്ങളുമായി ഓഫീസ് കസാലകളിലമര്‍ന്നിരിക്കുന്ന അജീര്‍ണം ബാധിച്ച മലയാളികളെ കണ്ടാല്‍മതി അത് തിരിച്ചറിയാന്‍.
ഗീതാപഠനത്തിലൂടെ, നല്ല പെരുമാറ്റത്തിന്റെ, പുതിയ പാഠങ്ങളിലൂടെ മണ്ണിന്റെ മണമുള്ള അനൗപചാരിക വിദ്യാഭ്യാസം പകരുന്ന ഗോകുലങ്ങളുടെ മര്‍മ്മം കണ്ടറിഞ്ഞപ്പോഴാണ് ആധുനികഭാരതം എം.എ. കൃഷ്ണനെ വിദ്യാഭ്യാസ ഉപദേഷ്ടാവാക്കണമെന്ന് ഒരിക്കല്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന ഡോ. മുരളീ മനോഹര്‍ ജോഷി പറഞ്ഞത്. എംഎ സാര്‍ എന്ന് അറിയുന്നവര്‍ ആദരവോടെ വിളിക്കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവചനാത്മകതയുണ്ടെന്ന പ്രഖ്യാപനമാണ് ഒരര്‍ത്ഥത്തില്‍ കൈലാസ് സത്യാര്‍ത്ഥിയുടെ നൊബേല്‍ പുരസ്‌കാരം.
ബാലപീഡനങ്ങള്‍ ഇന്നത്തെപ്പോലെ വാര്‍ത്താമാധ്യമങ്ങള്‍ക്ക് ഇഷ്ടവിഭവമാകാതിരുന്ന കാലത്താണ് എംഎ സാര്‍ ‘സൗരക്ഷിക’ എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. മനുഷ്യസ്‌നേഹികളും നിയമപണ്ഡിതന്മാരും അഭിഭാഷകരും റിട്ട. ജഡ്ജിമാരുമൊക്കെയടങ്ങുന്ന ഒരു സംവിധാനമാണ് സൗരക്ഷികയിലൂടെ അദ്ദേഹം വിഭാവനം ചെയ്തത്. നിഷേധിക്കപ്പെടുന്ന ബാല്യങ്ങള്‍ നിയമപോരാട്ടത്തിലൂടെ കുട്ടികള്‍ക്ക് മടക്കി നല്‍കാനുള്ള ഉള്‍ക്കാഴ്ചയായിരുന്നു സൗരക്ഷിക. കുട്ടികളുടെ മാനസിക, ബൗദ്ധിക വളര്‍ച്ചയ്‌ക്കായി പദ്ധതികള്‍ തയ്യാറാക്കുന്ന ബാലസംസ്‌കാര കേന്ദ്രം, അതുവഴി കുട്ടികള്‍ക്കായുള്ള സാഹിത്യപ്രകാശനത്തിന് ബാലസാഹിതീപ്രകാശന്‍, ലോകമാകെയുള്ള ബാല്യങ്ങള്‍ക്ക് വൃന്ദാവനക്കണ്ണനെ അറിയാന്‍ കനകമലയുടെ താഴ്‌വരയില്‍ അന്താരാഷ്‌ട്ര ശ്രീകൃഷ്ണതീര്‍ത്ഥാടനകേന്ദ്രം…. കുട്ടികള്‍ക്കായി വിഭാവനം ചെയ്യപ്പെടുന്ന കൃഷ്ണപദ്ധതികള്‍ ഇനിയുമെത്രയോ… പേരിലെ കൃഷ്ണത്വം പ്രവര്‍ത്തനത്തിലും ആവാഹിക്കുകയായിരുന്നു എം.എ. കൃഷ്ണന്‍.
കുട്ടികള്‍ ലോകത്തിന്റെയും കാലത്തിന്റെയും സംരക്ഷകരാണെന്ന പ്രഖ്യാപനമാണത്. കൈലാസ് സത്യാര്‍ത്ഥിയെന്ന വ്യക്തിയും എം.എ. കൃഷ്ണന്‍ എന്ന പ്രസ്ഥാനവും ചൂണ്ടിക്കാണിക്കുന്ന ദിശയാണത്.
















