ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയില്‍ ജയലളിത എത്തുംമുമ്പേ കേരളത്തിന് സുപരിചിതമാണ്. മാര്‍ക്‌സിസ്റ്റുകള്‍ കൊതിക്കുന്ന സമഗ്രവിപ്ലവത്തിന്റെ പ്രചോദകനും പ്രയോക്താവുമായ ‘മഹാത്മാ’ മദനി അവിടെയാണുള്ളത്. മദനിയുടെ ജയില്‍മോചനത്തിനായി ഡോ. സെബാസ്റ്റ്യന്‍ പോളിന്റെയും മറ്റും നേതൃത്വത്തില്‍ കേരളത്തില്‍ സിപിഎമ്മും മറ്റും നടത്തുന്ന പ്രചാരണത്തിനും ഫണ്ടുപിരിവിനും വാദകോലാഹലങ്ങള്‍ക്കുമൊപ്പം നമ്മള്‍ കേട്ടുപരിചയിച്ച പേരാണ് ആ ജയിലിന്റേത്.
ആന്‍ഡമാനിലെ ഇരുട്ടറയേക്കാള്‍ ഭീകരമാണ് മദനി കഴിയുന്ന ജയിലെന്ന് ഓരോ രണ്ടാഴ്ച കൂടുമ്പോഴും പൂന്തുറ സിറാജും മൈലക്കാട് ഷായും വാവിട്ടു നിലവിളിച്ച് പത്രക്കാരോടും ചാനലുകാരോടും പറയാറുണ്ട്. അവിടേക്കാണ് ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയിരുന്ന കുമാരി ജയലളിതയും ചെന്നുപെട്ടത്. നോക്കണേ അധഃസ്ഥിതജനതയുടെ വിമോചനത്തിന് പാര്‍ട്ടി കണ്ടെത്തിയ നേതാക്കള്‍ ചെന്നുചേരുന്ന അഭയസ്ഥാനത്തിന്റെ ഒരു സമാനത.
അനധികൃതമായും അവിഹിതമായും ജനങ്ങളുടെ പണം ധൂര്‍ത്തടിച്ച് ജയലളിത സംഘടിപ്പിച്ച സ്വത്തുവകകള്‍ സംബന്ധിച്ച കേസിലാണ് ഇപ്പോഴത്തെ ജയില്‍ശിക്ഷ. മദനി മുതല്‍ ജയലളിത വരെയുള്ള മാര്‍ക്‌സിസ്റ്റ് ആരാധ്യബിംബങ്ങളുടെ കേസ് കൈകാര്യം ചെയ്തത് കര്‍ണാടകയിലാണെന്നതും അതിശയിപ്പിക്കുന്ന മറ്റൊരു സമാനതയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു പ്രധാനമന്ത്രിക്കായി രാജ്യം മൊത്തം അലഞ്ഞു നടന്നതാണ് കാരാട്ടും ഭാര്യയും.
കോണ്‍ഗ്രസില്‍ അമ്മയും മകനുമാണ് ഹൈക്കമാന്‍ഡ് എന്നു പറയും പോലെയാണ് സിപിഎമ്മിലും കാര്യങ്ങള്‍. ഭാര്യയും ഭര്‍ത്താവുമാണ് പിബി.
മൂന്നാംമുന്നണി, മുലായം മുന്നണി തുടങ്ങിയ സകലമാന സര്‍ക്കസുകളും പൊട്ടിയപ്പോഴാണ് വണ്ടികയറി രണ്ടുപേരും കൂടി അമ്മയെ കണ്ടു വണങ്ങാന്‍ ചെന്നൈയിലെത്തിയത്. രാജ്യത്തിന്റെ ഒന്നോ രണ്ടോ മൂലയില്‍, അതും കുറെ കൊലയാളികളുടെയും വാടകഗുണ്ടകളുടെയും മസില്‍പ്പെരുപ്പത്തില്‍ പിടിച്ചു നില്‍ക്കുന്ന പാര്‍ട്ടിയെ കണ്ടമട്ട് കാട്ടിയില്ല ജയലളിത. കണ്ടാലും കണ്ടില്ലെങ്കിലും ‘അമ്മതാന്‍ തങ്ങള്‍ക്ക് തലൈവി’ എന്ന് പ്രഖ്യാപിച്ച് മടക്കവണ്ടി കയറുകയായിരുന്നുവത്രെ കാരാട്ട് കാരണവര്‍.
ജയലളിത തമിഴ്‌നാട്ടില്‍ പുരട്ചി തലൈവിയാണത്രെ. അര്‍ത്ഥം കൊണ്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തലയിലേറ്റി നടക്കുന്ന മാര്‍ക്‌സ്, ലെനിന്‍ തുടങ്ങിയവരുടെയൊപ്പമാണ് ആ പദത്തിന് സ്ഥാനം. വിപ്ലവനായിക. രാജ്യം ഭരിക്കാന്‍ സിപിഎം കുമാരി ജയലളിതയുടെ പേര് കണ്ടെത്തിയതിന്റെ പ്രത്യയശാസ്ത്രപ്പൊരുള്‍ അവരുടെ ഈ അപരനാമമാണ്. തമിഴ്, തെലുങ്ക് സിനിമകളില്‍ നടിയായിരുന്ന സന്ധ്യയുടെ മകള്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് വയറ്റുപിഴപ്പിനെത്തിയതാണ് സിനിമയില്‍. 1948ല്‍ പിറന്ന അവര്‍ ഈ അറുപത്താറ് വര്‍ഷത്തിനിടയില്‍ നടത്തിയ ഏകവിപ്ലവം എംജിആര്‍ അണ്ണന്റെ പട്ടമഹിഷിയാകാന്‍ വേണ്ടിയുള്ളതായിരുന്നു. ദോഷം പറയരുതല്ലോ കഠിനമായ അധ്വാനം വേണ്ടിവന്നിട്ടുണ്ട് അതിന്. ഇപ്പറഞ്ഞതിനെയാണോ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ വിപ്ലവം എന്ന് വിളിക്കുന്നതെന്ന് നിശ്ചയമില്ല. ഏഴൈതോഴന്‍ എംജിആറിന്റെ യഥാര്‍ത്ഥ തോഴിയാവാനുള്ള അവകാശത്തര്‍ക്കം അദ്ദേഹത്തിന്റെ വിലാപയാത്രയില്‍പോലും ആവര്‍ത്തിക്കാന്‍ മടികാട്ടിയില്ല തലൈവി. പ്രകാശ് കാരാട്ടിന്റെ ഈ പ്രധാനമന്ത്രി വഴിക്കുവഴി അന്തപ്പുരവിപ്ലവം വിജയിക്കുകയും തമിഴകം വാഴുകയും ചെയ്തുവെന്നത് അനന്തരം നമ്മള്‍ കണ്ട കാഴ്ചകളാണ്.
പേരുകേട്ട ഭാരതീയ ജനാധിപത്യത്തിനുമേല്‍ അനിശ്ചിതത്വത്തിന്റെ നാളുകള്‍ കെട്ടിയേല്‍പ്പിച്ച അവിയല്‍ മുന്നണികളുടെ കാലത്ത് തലൈവി ദല്‍ഹിയിലെ സര്‍ക്കാരിനെ കൈക്കുമ്പിളിലാക്കാന്‍ കൊതിച്ചു എന്നത് സത്യമാണ്. എന്നാല്‍ പനീര്‍ ശെല്‍വത്തിന്റെ അവതാരങ്ങള്‍ക്ക് തമിഴകം വിട്ടാല്‍ സ്ഥാനമില്ലാത്തതുകൊണ്ട് അതു നടന്നില്ല. കലൈഞ്ജര്‍ കരുണാനിധിയും ഭാര്യയും മക്കളും മരുമക്കളും ചെറുമക്കളും അളിയന്മാരും അമ്മാവന്മാരും കൂടി സോണിയയുടെയും മകന്റെയും ചെലവില്‍ രാജ്യമാകെ കട്ടുമുടിക്കാനിറങ്ങിയതിന്റെ പിന്നാമ്പുറത്തുക്കൂടിയാണ് പുരട്ചിതലൈവി ജയലളിത മൂന്നാം തവണ തമിഴകത്തിന്റെ മുഖ്യമന്ത്രിയാകുന്നത്.
തലൈവിയുടെ സിംഹാസനംതാങ്ങികളാണ് പാര്‍ട്ടിയിലെ മുഴുവന്‍ എംഎല്‍എമാരും എംപിമാരും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച മുപ്പത്താറ് എംപിമാര്‍ കഴുത്തില്‍ ജയലളിതയുടെ ചിത്രവും കെട്ടിത്തൂക്കി ‘പോയിസന്‍’ഗാര്‍ഡനില്‍ അമ്മയുടെ തിരുവെഴുന്നള്ളത്ത് കണ്ട് വാക്കൈപൊത്തി നില്‍ക്കുന്ന ചിത്രം ജനാധിപത്യത്തിന് മേല്‍ ജയാധിപത്യം സൃഷ്ടിച്ച ദുര്‍ഗതിയാണ് സൂചിപ്പിക്കുന്നത്. ചെല്ലംചുമട്ടുകാരുടെയും സഹ അടിമകളുടെ സത്യപ്രതിജ്ഞാദിന ദീന വിലാപം മറ്റൊരു നാണക്കേടാണ്.
ലോകമാരാധിക്കുന്ന കാഞ്ചികാമകോടി പീഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സ്വാമികളെ പൂജാമുറിയില്‍ നിന്ന് പിടിച്ചിറക്കി ജയിലിലേക്കയച്ച ഒരു പഴയ കഥയുണ്ട് ഇപ്പോള്‍ ജാമ്യത്തിന് യാചിച്ച് സുപ്രീംകോടതിയുടെ വരാന്തയില്‍ നില്‍ക്കുന്ന ജയലളിതയ്‌ക്ക്. ഒരു മുന്‍മുഖ്യമന്ത്രിയെ വീട്ടിനുള്ളില്‍ നിന്ന് ഉടുത്ത വസ്ത്രത്തോടെ വലിച്ചിഴച്ച് പോലീസ് വണ്ടിയില്‍ കയറ്റിയ ധാര്‍ഷ്ട്യവുമുണ്ട് കൂട്ടിന്. കാലത്തിന്റെ തിരിച്ചടി വല്ലാത്തതാണെന്ന് കാണിക്കുന്ന കാഴ്ചകള്‍ക്കാണ് ഇപ്പോള്‍ തമിഴകം സാക്ഷിയാവുന്നത്.
പകപോക്കലിന്റെയും താന്‍പോരിമയുടെയും അടുക്കള രാഷ്‌ട്രീയക്കളികള്‍കൊണ്ട് ദുര്‍ഗന്ധപൂരിതമാകുംവിധം തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ ജനാധിപത്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ വളര്‍ത്തിയതില്‍ കലൈഞ്ജര്‍ കരുണാനിധിക്കും ജയലളിതയ്‌ക്കുമുണ്ട് പങ്ക്. ആശാസ്യമില്ലാത്ത ഭരണരീതികള്‍ അവസാനിപ്പിക്കാന്‍ ഭരണഘടനാപരമായ നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. തമിഴകം മാറുന്നതിന്റെ സൂചനയാണ് പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിരിഞ്ഞ മഴവില്‍ സഖ്യം. ജയയുടെയും കരുണാനിധിയുടെയും വാലായിട്ടല്ലാതെ നിലയുറപ്പിക്കാന്‍ ആവുമെന്ന് പ്രഖ്യാപിച്ച മാറ്റമാണത്. സ്വച്ഛ് ഭാരത് എന്ന മോദിയുടെ ഗാന്ധിയന്‍ ദൗത്യത്തില്‍ ഭരണപരമായ ശുദ്ധീകരണം എന്നും അര്‍ത്ഥമുണ്ടെന്ന് വരുന്നത് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ്.
















