ഹര്‍ദേവ് ശര്‍മ്മയുടെയും ലക്ഷ്മിദേവിയുടെയും മകള്‍ അറുപത്തിമൂന്നുകാരിയായ സുഷമ സ്വരാജിനെ കുപ്രസിദ്ധമായ സോണിയാകമ്പനി വേട്ടയാടുന്നതെന്തിനാണ്? ഇന്ദിരാഗാന്ധിക്ക് ശേഷം രാജ്യത്തിന്റെ വിദേശകാര്യവകുപ്പ് കയ്യാളാന്‍ നിയുക്തയായ ആദ്യവനിത കൂടിയായ സുഷമ ചെയ്ത മഹാപാതകങ്ങള്‍ എന്തൊക്കെയാണ്? കേരളത്തിലെ സിപിഎമ്മുകാരുടെയും ചവറയിലെ ആര്‍എസ്പിയുടെ അഖിലേന്ത്യാ നേതാവ് പ്രേമചന്ദ്രന്റെയും ആരാധ്യ ദേവതയായ സോണിയയ്‌ക്ക് ചരിത്രത്തിലാദ്യമായി പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങേണ്ടി വന്ന സാഹചര്യമെന്താണ്…
എല്ലാ ചോദ്യങ്ങളുടെയും ഉത്തരമായി പഴയ ഒരു പ്രധാനമന്ത്രിപദമോഹത്തിന്റെയും അത് നടപ്പാകാതെ വന്നപ്പോള്‍ ഉദിച്ച ത്യാഗത്തിന്റെയും കഥയുണ്ട്. 1999 ആഗസ്റ്റിലാണ് സ്വതന്ത്രഭാരതത്തില്‍ വിദേശിക്കെതിരായ സ്വദേശികളുടെ ജനാധിപത്യയുദ്ധത്തിന് തിരികൊളുത്തി സുഷമ സ്വരാജ് ബെല്ലാരിയിലെത്തിയത്. രാജീവിന്റെ മരണശേഷം മാത്രം രാജ്യത്തിന്റെ അധികാരക്കസേരയില്‍ കണ്ണുംനട്ട് കരുക്കള്‍ നീക്കിയ ഇറ്റലിക്കാരിയുടെ അതിമോഹത്തിനേറ്റ കനത്ത തിരിച്ചടിയും ജനകീയ പ്രതിരോധവുമായിരുന്നു സുഷമയുടെ ബെല്ലാരി ദൗത്യം. അമേഠിയിലും പിന്നെ ബെല്ലാരിയിലും തെരഞ്ഞെടുപ്പ് വിജയിച്ച് വടക്കിന്റെയും തെക്കിന്റെയും പിന്തുണ അവകാശപ്പെട്ട് അധികാരത്തിലേറാമെന്ന സോണിയയുടെ കുബുദ്ധിയെയാണ് സുഷമ ചോദ്യം ചെയ്തത്. ഒരു ഇറ്റലിക്കാരി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന സാഹചര്യമുണ്ടായാല്‍ താനടക്കമുള്ള ആയിരക്കണക്കിന് അമ്മമാര്‍ തല മുണ്ഡനം ചെയ്യുമെന്നും വെറും നിലത്തുറങ്ങുമെന്നും സുഷമ പ്രതിജ്ഞ ചെയ്തു.
താമര വിരിയാത്ത കോണ്‍ഗ്രസ് ഖനിയിടങ്ങളില്‍ സുഷമയുടെ സാന്നിദ്ധ്യം സോണിയയെ ഭയപ്പെടുത്തി. താന്‍ കാത്തുസൂക്ഷിച്ച സ്വപ്‌നങ്ങള്‍ ഈ അംബാലക്കാരി ഇല്ലാതാക്കുമെന്ന ഭീതിയില്‍ അവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. ഇന്ദിരയാണ് ഇന്ത്യയെന്ന ഗതികെട്ട കാലത്തെ ഇച്ഛാശക്തികൊണ്ട് ചെറുത്ത് തോല്‍പിച്ച ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനം പകര്‍ന്ന ഊര്‍ജ്ജം. എബിവിപിയിലൂടെ കൈവന്ന പോരാട്ടവീര്യം. ആര്‍എസ്എസുകാരനായ അച്ഛന്‍ നല്‍കിയ ദേശീയബോധം, വാക്കിലും പ്രവൃത്തിയിലും സുഷമ ജ്വലിപ്പിച്ച തീനാളം രാജ്യമൊട്ടാകെ ആളിക്കത്തി. ബെല്ലാരിയിലും അമേഠിയിലും ജയിച്ചുകയറിയെങ്കിലും സോണിയയുടെ അധികാരാര്‍ത്തിക്കുമേല്‍ ആ ജനകീയ പ്രതിഷേധം വിലങ്ങുതടിയായി. ഒരു വിദേശിക്ക് സ്വതന്ത്രഭാരതത്തിന്റെ ഭരണം കയ്യാളാന്‍ എക്കാലത്തേക്കും അവകാശം നിഷേധിക്കുന്ന തരത്തില്‍ ആ പ്രതിഷേധം രാജ്യമൊട്ടാകെ വളര്‍ന്നതിന്റെ അനന്തര ഫലമാണ് കോണ്‍ഗ്രസുകാര്‍ പാടിപ്പുകഴ്‌ത്തുന്ന സോണിയയുടെ മഹാത്യാഗം.
ഒരു പാര്‍ലമെന്റ് സമ്മേളനം മുഴുവന്‍ അമ്മയും മകനും ചേര്‍ന്ന് അലമ്പാക്കിക്കളഞ്ഞത് സുഷമസ്വരാജിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു. സോണിയാകമ്പനിയുടെ അരിയിട്ടുവാഴ്ചയുടെ കാലത്ത് സ്ഥലത്തെ പ്രധാനവിദ്വാനും മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ ഉറ്റ സുഹൃത്തുമായിരുന്ന ലളിത് മോദിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു ആക്രമണം. ലളിത് മോദിയുടെ ക്യാന്‍സര്‍ ബാധിതയായ ഭാര്യയുടെ കത്തിനുമേല്‍ മാനുഷിക പരിഗണനയുടെ പേരില്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജ് നടത്തിയ കേവല പരാമര്‍ശമാണ് സോണിയാകമ്പനി ആയുധമാക്കിയത്. കള്ളപ്പണക്കേസിലെ പ്രതിക്കുവേണ്ടി രാജ്യാന്തര തലത്തില്‍ ഇടപെടല്‍ നടത്തിയെന്നാരോപിച്ചായിരുന്നു ബഹളം. പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്ക് നോട്ടീസ് നല്‍കി തുടങ്ങിയ അവര്‍ ചര്‍ച്ചയ്‌ക്കൊരുക്കമാണെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോഴേക്ക് രാജിവെച്ചിട്ട് മതി ചര്‍ച്ചയെന്ന് മലക്കം മറിഞ്ഞു. പാര്‍ലമെന്റ് നടത്തിപ്പിനെ ബഹളത്തില്‍ മുക്കിക്കൊന്നു. സ്പീക്കറെ അപമാനിച്ചു.
സഹികെട്ടപ്പോള്‍ ഇരുപത്തഞ്ച് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് എംപിമാരും ഉള്‍പ്പെടും. സഭാസ്തംഭനം പൊതുജനം ചോദ്യം ചെയ്തുതുടങ്ങിയപ്പോള്‍ സോണിയയും മകനും ചര്‍ച്ചയ്‌ക്ക് തയ്യാറായി. സുഷമ സ്വരാജ് രാജിവെക്കാതെതന്നെ കോണ്‍ഗ്രസുകാര്‍ പാര്‍ലമെന്റിലെത്തി. മൂന്ന് മാസക്കാലം സഭയ്‌ക്കകത്തും പുറത്തും തനിക്കെതിരെ നുണപ്രചാരണം നടത്തിയവരുടെ ആരോപണങ്ങള്‍ക്ക് സുഷമ സ്വരാജ് പാര്‍ലമെന്റില്‍ മറുപടി നല്‍കി. അഴിമതിയുടെ കണികപോലും ആരോപിക്കാനാവാത്ത വിധം സുതാര്യമായ നടപടികള്‍ അവര്‍ ജനപ്രതിനിധികള്‍ക്കുമുന്നില്‍ വിവരിച്ചു. ക്വത്തറോച്ചിയെയും വാറന്‍ ആന്‍ഡേഴ്‌സണെയും രക്ഷപ്പെടുത്തിയ വകയില്‍ എന്തു തരപ്പെട്ടു എന്ന് മമ്മയോട് ചോദിച്ച് മനസ്സിലാക്കാന്‍ അവര്‍ രാഹുലിനെ പരിഹസിച്ചു.
സോണിയയുടെ ഇറ്റലിക്കാരി അനുജത്തിയുടെ നടപടികള്‍ വരെ ചര്‍ച്ചയായി. സഹപ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്ന നിരവധി ആരോപണങ്ങളില്‍ മറുപടി പറയാതിരുന്ന സോണിയയ്‌ക്ക് അനുജത്തിയുടെ പേര് കേട്ടപ്പോള്‍ പൊള്ളി. അവര്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. അതുകൊണ്ടാണ് പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്, ‘നമുക്ക് രാജ്യത്തെ രക്ഷിക്കുന്നതില്‍ ശ്രദ്ധിക്കാം, അവര്‍ ആ കുടുംബത്തിന് വേണ്ടി പോരടിക്കട്ടെ’ എന്ന്.
സുഷമ രാജിവെക്കണമെന്ന് മുറവിളി കൂട്ടിയവരില്‍ കേരളത്തില്‍നിന്നുള്ള എംപിമാരുമുണ്ടായിരുന്നു.
ലിബിയയിലും യെമനിലും കുടുങ്ങിയ മലയാളികളടക്കമുള്ള നഴ്‌സുമാരെ ഒരു പോറല്‍പോലുമേല്‍ക്കാതെ രാജ്യത്ത് മടക്കിയെത്തിച്ചതിന്, ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയവരുടെ ജീവന്‍ കാത്തതിന്, കടലതിര്‍ത്തി കടന്നാല്‍ തടവറ വിധിച്ചിരുന്ന പഴയകാല ദുരവസ്ഥയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതിന്, തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പ്രവാസികള്‍ക്ക് വേണ്ടി കൗണ്‍സലുകള്‍ തുടങ്ങാന്‍ നടപടിയെടുത്തതിന് സുഷമ സ്വരാജ് രാജിവെക്കുക തന്നെ വേണമെന്നുകൂടി പറയാമായിരുന്നു അവര്‍ക്ക്! കള്ളനും കൊലപാതകിയുമായ ഒരാളെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് സുഷമയ്‌ക്ക് കത്ത് നല്‍കിയ ആര്‍എസ്പി നേതാവായിരുന്നു രാജി ആവശ്യപ്പെട്ട് ഉറഞ്ഞുതുള്ളിയ മലയാളികളില്‍ മുമ്പന്‍.
മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം രണ്ട് സ്വാതന്ത്ര്യദിനം കഴിഞ്ഞു. 1947ല്‍ മുഴുവന്‍ ഭാരതവും സ്വതന്ത്രമായിട്ടും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനാകാതെ ബംഗ്ലാദേശില്‍ കുടുങ്ങിയ ഭാരതീയര്‍ക്ക് ഈ ആഗസ്റ്റ് ഒന്നിന് സ്വാതന്ത്ര്യദിനമായിരുന്നു. മ്യാന്മറും ഭൂട്ടാനും ബംഗ്ലാദേശും ശ്രീലങ്കയും നേപ്പാളും ഗള്‍ഫ് നാടുകളുമെല്ലാം നയതന്ത്രത്തിനപ്പുറം വിശ്വാസത്തിന്റെ ബലത്തില്‍ ഭാരതത്തോട് കൈകോര്‍ത്തു പിടിക്കാന്‍ തയ്യാറാകുന്നു. യുപിഎ ഭരണത്തില്‍ ഒരു തോന്നല്‍ മാത്രമായിരുന്ന പ്രവാസി കാര്യമന്ത്രാലയം ഇപ്പോള്‍ ജനങ്ങള്‍ക്ക് അനുഭവമായിരിക്കുന്നു. മദര്‍ഡെവിളിന്റെ മോഹഭംഗത്തിന്റെ പ്രതികാരമാണ് സുഷമയ്‌ക്കെതിരായ പ്രതിപക്ഷ ഉറഞ്ഞുതുള്ളലിന്റെ അടിസ്ഥാനമെന്ന് അറിയാന്‍ മറ്റെന്തുവേണം…
















