ആലപ്പുഴ: കമ്മ്യൂണിസ്റ്റാശയങ്ങള്‍ വളര്‍ത്താന്‍ തന്റെ സര്‍ഗശേഷി പടവാളാക്കിയ കലാകാരന് ശയ്യാവലംബിയായപ്പോള്‍ സഹായിക്കാനെത്തിയത് രാഷ്ട്രീയ എതിരാളികളും നാട്ടുകാരും ഉള്‍പ്പെടെയുള്ള കലാസ്നേഹികള്‍ മാത്രം. മൂന്ന് ദശാബ്ദത്തിലേറെ നാടക, സീരിയല്‍ സിനിമാ രംഗത്ത് സജീവമായിരുന്ന പി. സുരേഷ് കുമാര്‍ എന്ന പി.എസ്. കുമാറി(57)ന്റെ ഇപ്പോഴത്തെ അവസ്ഥ ആരുടെയും കരളലിയിക്കുന്നതാണ്. നിരവധി നാടകങ്ങള്‍ക്കും സിനിമകള്‍ക്കും തൂലിക ചലിപ്പിച്ച പി.എസ്. കുമാര്‍ ഇന്ന് അബോധാവസ്ഥയില്‍ ആശുപത്രി കിടക്കയിലാണ്.
ചേര്‍ത്തല കാളികുളം സ്വദേശിയായ പി.എസ.് കുമാര്‍ കെപിഎസിക്ക് വേണ്ടി നാടകമെഴുതിയാണ് ശ്രദ്ധേയനായത്. ‘വിഷസര്‍പ്പങ്ങള്‍ക്ക് വിളക്കു വയ്ക്കരുത്’ എന്ന നാടകം സൂപ്പര്‍ ഹിറ്റായി. ഈ നാടകത്തിലൂടെ അക്കൊല്ലത്തെ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന പുരസ്കാരം കുമാറിനെ തേടിയെത്തി. പിന്നാലെ എഴുതിയ ‘മുക്കുവനും ഭൂതവും’. ആദ്യത്തേതിലും ഗംഭീരമായി. അബുദാബി ശക്തി പുരസ്കാരം ഉള്‍പ്പെടെ നേടിയ ‘മുക്കുവനും ഭൂതവും’ കേരളത്തിനകത്തും പുറത്തും അവതരിപ്പിച്ചു. തുടര്‍ന്ന് നിരവധി നാടകട്രൂപ്പുകള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. കണക്കു പറഞ്ഞു കാശ് വാങ്ങാന്‍ അറിയില്ലാതിരുന്ന കുമാറിന് ജീവിക്കാന്‍വേണ്ടി മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റേതടക്കമുള്ള വേഷങ്ങള്‍ കെട്ടേണ്ടി വന്നു.
പിന്നീട് ദൂരദര്ശന് വേണ്ടി എഴുതിയ സീരിയല്‍ സ്കൂള്‍ ഡയറിയിലൂടെയും കുമാറിനെ തേടി സംസ്ഥാന പുരസ്കാരം എത്തി. തുടര്‍ന്ന് അവിചാരിതമായാണ് സിനിമയുടെ വിളി കുമാറിനെ തേടി വരുന്നത്. ആദ്യ സിനിമ ഹര്‍ത്താല്‍. കുമാറിന്റെ പ്രതിഭ വ്യക്തമാക്കിയ സിനിമ 2000ല്‍ പുറത്തിറങ്ങിയ ശാന്തം ആയിരുന്നു. ജയരാജ് സംവിധാനം ചെയ്ത ശാന്തം മികച്ച സിനിമയ്ക്കടക്കം രണ്ടു ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഹരിഹരന് പിള്ള ഹാപ്പിയാണ്, ഭര്‍ത്താവുദ്യോഗം, ദീപങ്ങള്‍ സാക്ഷി തുടങ്ങി ഏറ്റവുമൊടുവിലായി ഉത്തരചെമ്മീന്‍ വരെ ഏഴു സിനിമകള്‍ കുമാര്‍ എഴുതി. ഇതിനിടെ നാലോളം സിനിമകള്‍ക്കായി തിരക്കഥ തയ്യാറാക്കിയെങ്കിലും പല കാരണങ്ങളാല്‍ ചിത്രീകരണം നടന്നില്ല.
ഇളയമകളുടെ കല്യാണം നടത്തിയതോടെ സ്വന്തമായി ഉണ്ടായിരുന്ന ഭൂമിയും വീടും നഷ്ടമായി. പിന്നീടങ്ങോട്ട് വാടകവീട്ടിലായി താമസം. സിനിമ വിട്ട് നാടകത്തിന്റെ ലോകത്തേക്ക് മടങ്ങാന്‍ കുമാര്‍ ആഗ്രഹിച്ചെങ്കിലും വിധി കരുതിവെച്ചത് മറ്റൊന്നായിരുന്നു. മകന് നാടുവിട്ടതടക്കം വ്യക്തി ജീവിതത്തിലുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് കുമാര്‍ ആറുമാസങ്ങള്‍ക്കു മുമ്പ് വീണു. തലച്ചോറിലെ ഞരമ്പ് പൊട്ടിയതായിരുന്നു കാരണം. ഇപ്പോള്‍ അബോധാവസ്ഥയില്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയാല്‍ കുമാറിനെ വീണ്ടും രചനാ ലോകത്തേക്ക് മടക്കിക്കൊണ്ടു വരാന്‍ കഴിയും.
എന്നാല്‍ ഭാര്യ ജയയ്ക്കു മുന്നില്‍ മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല. മരുന്നുവാങ്ങാന്‍ പോലും മറ്റുള്ളവരുടെ സഹായം തേടേണ്ട ഗതികേടിലാണ് തങ്ങളെന്നു ജയ പറയുന്നു. നാട്ടുകാരും സുഹൃത്തുക്കളും പരമാവധി സഹായിക്കുന്നതിനാലാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്. ഫെഫ്ക്കയും ചലച്ചിത്ര അക്കാദമിയും നാമമാത്രമായെങ്കിലും സഹായം നല്കി. ജീവിതത്തിന്റെ വസന്തകാലഘട്ടത്തില് തന്റെ രചനാവൈഭവം ഉപയോഗിച്ച് വളര്‍ത്താന്‍ ശ്രമിച്ച കമ്മ്യുണിസ്റ്റു പ്രസ്ഥാനങ്ങള്‍ പക്ഷെ ഈ കലാകാരനോട് തികഞ്ഞ അനീതിയാണ് കാട്ടുന്നത്. പി.എസ്.കുമാറിനെ സഹായിക്കുവാന്‍ എസ്ബിടി ചേര്‍ത്തല ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 67351283264 ഐഎഫ്എസ്സി കോഡ്- എസ്ബിടിആര്‍ 0001015.
പ്രതികരിക്കാൻ ഇവിടെ എഴുതുക: