കണ്ണൂര്‍: വ്യാജ സര്‍ട്ടിഫിക്കറ്റ് കൊടുത്ത ജില്ലാ ആശുപത്രിയിലെ ആര്‍എംഒ ആയ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് പരാതി. ജില്ലാ ആശുപത്രിയിലെ ആര്‍എംഒ ഡോ.ലതീഷിനെതിരെയാണ് കൊടുമേനി ചെറുപുഴ സ്വദേശിയായ കെ.സന്തോഷ് പരാതിയുമായി രംഗത്തെത്തിയത്. സന്തോഷിന്റെ ഭാര്യ 2013 ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് സന്തോഷിന്റെയും അമ്മയുടേയും പേരില്‍ മരണപ്പെട്ട യുവതിയെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കേസ് കൊടുക്കുകയും ചെയ്തിരുന്നു. ഭാര്യയുടെ മരണത്തിനു ശേഷം 1 വയസ്സുളള സന്തോഷിന്റെ മകളെ ഭാര്യവീട്ടുകാര്‍ കൂടെ കൊണ്ടു പോയിരുന്നു. മകളെ തനിക്ക് വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സന്തോഷ് കാസര്‍ഗോഡ് കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കുട്ടിയെ കോടതിയില്‍ ഹാജരാക്കാനായി മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കുട്ടിയെ ഹാജരാക്കേണ്ട സമയത്ത് കുട്ടിക്ക് സുഖമില്ലാതെ കിടപ്പാണെന്നും ഒരു മാസത്തെ വിശ്രമം ആവശ്യമാണെന്നും കാണിച്ചുളള കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ കത്ത് ഇവര്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കുട്ടിക്ക് യാതൊരു വിധത്തിലുളള ചികിത്സയും ആര്‍എംഒ ആശുപത്രിയില്‍ വെച്ച് നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി സന്തോഷ് പറഞ്ഞു. മാത്രമല്ല വിശദമായി അന്വേഷിക്കാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. ഡോ.ലതീഷ് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ ചികിത്സിച്ചിട്ടില്ലെന്നും ആശുപത്രിക്ക് പുറത്തു നടത്തുന്ന ക്ലീനിക്കില്‍ വെച്ചാണ് ചികിത്സിച്ചതെന്നും കുട്ടിക്ക് യാത്ര ചെയ്യുന്നതിന് യാതൊരുവിധ ബുദ്ധിമുട്ടുമില്ലെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് തനിക്ക് നല്‍കിയെന്നും സന്തോഷ് പറയുന്നു. ഒരു ഡോക്ടര്‍ തന്നെ രണ്ടു തരത്തിലുളള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത് ചൂണ്ടിക്കാട്ടി ജില്ലാ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ആശുപത്രി ലെറ്റര്‍പാഡില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാറുളളൂവെന്നും ഇതിനു വിരുദ്ധമായി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ഡോ.ലതീഷിന് മാത്രമാണ് ഉത്തരവാദിത്വമെന്നും അറിയിച്ചതായി സന്തോഷ് പറയുന്നു. രണ്ടുതരം സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സംബന്ധിച്ച് ഡിഎംഒ, ഡിഎച്ച്എസ്,ആരോഗ്യ വകുപ്പ് മന്ത്രി, കലക്ടര്‍, വിജിലന്‍സ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ലെന്നും ജില്ലയില്‍ വളരെയധികം സ്വാധീനമുളള ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ സ്വാധീനമുളള വ്യക്തിയാണ് ഡോക്ടറെന്നും ആയതിനാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പത്രസമ്മേളനം നടത്തി ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും സന്തോഷ് പറഞ്ഞു.
















