ടി.എന്‍. ഗോപകുമാറിനെക്കുറിച്ച് നേരത്തേ കേട്ടിട്ടുണ്ടെങ്കിലും,1993 ല്‍ ചെന്നൈ ‘ഇന്ത്യ ടുഡേ’ യില്‍ സബ് എഡിറ്ററായി ഞാന്‍ എത്തുന്നതോടെയാണ് കൂടുതല്‍ അറിയുന്നത്. അന്നദ്ദേഹം ‘ഇന്ത്യ ടുഡേ’യുടെ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആയിരുന്നു എന്നാണോര്‍മ്മ. അദ്ദേഹം ചെയ്ത ഒരു വിവാദ കവര്‍ സ്‌റ്റോറിയെച്ചൊല്ലി മാനേജ്‌മെന്റുമായി ഒത്തുതീര്‍പ്പിന് നില്‍ക്കാതെ സ്വന്തം നിലപാടില്‍ ഉറച്ച് രാജിക്കത്ത് കൊടുത്തുനില്‍ക്കുന്ന സമയമായിരുന്നു അത്. സ്വാഭാവികമായും സഹപ്രവര്‍ത്തകര്‍ക്കിടയിലെ ചര്‍ച്ച ടി .എന്‍ ഗോപകുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകനെക്കുറിച്ച് തന്നെയായിരുന്നു.
പിന്നീട് 1995 ല്‍ മലയാളത്തിലെ ആദ്യ സ്വകാര്യചാനലായ ‘ഏഷ്യാനെറ്റ് ന്യൂസ് ‘ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ‘ഇന്ത്യ ടുഡേ’ വിട്ട് ഞാനും അതില്‍ ചേക്കേറി. ‘ഏഷ്യാനെറ്റ് ന്യൂസി’ന്റെ തലപ്പത്ത് അപ്പോഴേക്കും ടി .എന്‍. ഗോപകുമാര്‍ എത്തിയിരുന്നു; ‘കണ്ണാടി’ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയും ആരംഭിച്ചിരുന്നു. സ്ഥാപനത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെന്നോ യുവമാധ്യമ പ്രവര്‍ത്തകരെന്നോ വ്യത്യാസമില്ലാതെ ഏവരോടും ഒരുപോലെ സംവദിച്ചിരുന്ന ടി.എന്‍. ഗോപകുമാര്‍, ഞങ്ങളുടെ പ്രിയപ്പെട്ട ‘ടിഎന്‍ജി’ യാവാന്‍ അധികസമയം വേണ്ടിവന്നില്ല. ‘കണ്ണാടിക്കഥകള്‍ ‘ ഒരുപാട് പറഞ്ഞു. സ്‌നേഹിച്ചും ശാസിച്ചും ആശ്വസിപ്പിച്ചും അദ്ദേഹം ഗുരുവും ജ്യേഷ്ഠസഹോദരനും സുഹൃത്തുമായി . സ്‌നേഹസാന്നിദ്ധ്യമായി.
ഒരു വ്യാഴവട്ടക്കാലം ഒരുമിച്ചു പ്രവര്‍ത്തിച്ചു, വ്യക്തിപരമായ കാരണങ്ങളാല്‍ ഞാന്‍ ‘ഏഷ്യാനെറ്റ് ന്യൂസ്’ വിടാനൊരുങ്ങുമ്പോള്‍ അദ്ദേഹം ജ്യേഷ്ഠനെപ്പോലെ വിളിച്ചു സംസാരിച്ചു; എന്ത് പ്രശ്‌നമായാലും നമുക്ക് പരിഹരിക്കാം എന്ന് പറഞ്ഞു. പിന്നീട് ‘ഏഷ്യാനെറ്റ് ന്യൂസ്’ വിട്ട് ഞാന്‍ ‘സില്‍വര്‍ലൈന്‍’ മാഗസിന്റെ എഡിറ്റോറിയല്‍ ചുമതല ഏറ്റെടുത്തപ്പോള്‍ അതിന്റെ ആശയം ആദ്യം പങ്കുവച്ചവരില്‍ ഒരാള്‍ ‘ടിഎന്‍ജി’ ആയിരുന്നു. ‘ടിഎന്‍ജി’ യെപ്പോലെ വെള്ളിനിറമുള്ള മുടിയുള്ളവര്‍ക്ക് വേണ്ടിയാണ് ‘സില്‍വര്‍ലൈന്‍’ എന്നും മലയാളത്തിലെ ആദ്യ 40 പ്ലസ് മാഗസിനാണെന്നും അറിയിച്ചപ്പോള്‍ മുഴങ്ങുന്ന ഒരു ചിരിയായിരുന്നു മറുപടി. പിന്നീട് ആദ്യലക്കത്തിലേക്ക് ഒരു ലേഖനം തരാമെന്ന് സമ്മതിക്കുകയും തിരുവനന്തപുരത്ത് ചെന്നപ്പോള്‍ കയ്യോടെ എഴുതിക്കോ എന്ന് പറഞ്ഞ് അനര്‍ഗളം പറഞ്ഞുതരികയും ഞാന്‍ എഴുതിയെടുക്കുകയും ചെയ്തു. ‘യൗവ്വനയുക്തം ജീവിതം’ എന്ന തലക്കെട്ടില്‍ ആദ്യലക്കത്തില്‍ അത് പ്രസിദ്ധീകരിച്ചു. തെറ്റുകളില്ലാതെ പ്രസിദ്ധീകരിച്ചതിന് അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
അദ്ദേഹം കോഴിക്കോട് വരുമ്പോള്‍ വിളിക്കും; ഞാന്‍ തിരുവനന്തപുരത്ത് എത്തിയാല്‍ കാണും. സിനിമ, സാഹിത്യം, രാഷ്‌ട്രീയം …അങ്ങനെ ഭൂമിക്കു കീഴിലുള്ള എന്തിനെപ്പറ്റിയും നിലപാടുകളോടെ സംസാരിച്ചിരുന്നു ‘ടിഎന്‍ജി’. സ്വാഭാവികമായും അദ്ദേഹത്തെ കേള്‍ക്കാനും വര്‍ത്തമാനങ്ങളില്‍ ഭാഗഭാക്കാവാനും ഒരുപാടു അവസരങ്ങള്‍ ലഭിച്ചു. അര്‍ത്ഥവത്തായ, ഉപാധികളില്ലാത്ത, ആരോഗ്യപൂര്‍ണ്ണമായ സൗഹൃദം ഞങ്ങള്‍ തുടര്‍ന്നു. ഒരുപാട് ഓര്‍മകള്‍, ഒരുപാട് ദൃശ്യങ്ങള്‍ കണ്ണാടിയിലെന്നവണ്ണം കണ്മുന്നിലൂടെകടന്നു പോകുന്നുണ്ട്. ഒരോര്‍മമാത്രം തല്‍ക്കാലം പങ്കുവെക്കട്ടെ. ഒരിക്കല്‍ തിരുവനന്തപുരത്തെത്തി ‘ടിഎന്‍ജി’ യെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു : ‘ഒരു അവാര്‍ഡ് ലഭിച്ചിട്ടുണ്ട് . നിന്റെ ഭാര്യയുടെ നാട്ടില്‍ നിന്നാണ് , ഞാന്‍ വാങ്ങാന്‍ പോവുകയാണ് . വണ്ടിയുണ്ട്, ഡ്രൈവര്‍ ഉണ്ട് , നീ കൂടെ വാ’.
കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് അവാര്‍ഡു നല്‍കുന്ന ചടങ്ങ്. അവിടുത്തെ മലയാളസമിതിയുടെ അവാര്‍ഡാണ്. തിരുവനന്തപുരം മുതല്‍ തക്കല വരെ ഒന്നര-രണ്ടുമണിക്കൂര്‍ നേരം കാറിലിരുന്ന് അദ്ദേഹം വാചാലനായത് മുഴുവന്‍ നാഞ്ചിനാടിനെക്കുറിച്ച് ആയിരുന്നു. ഒപ്പം തക്കലയ്‌ക്കും നാഗര്‍കോവിലിനും അപ്പുറം കന്യാകുമാരിയ്‌ക്കുപോകുന്ന വഴിയിലെ ശുചീന്ദ്രത്തെക്കുറിച്ചും . ശുചീന്ദ്രം, ക്ഷേത്രം, മാതാപിതാക്കള്‍, ബന്ധുക്കളെല്ലാം ആ സംസാരത്തിനിടയില്‍ കടന്നുവന്നു. തമിഴ് കുറലുകള്‍ ചൊല്ലി.
എപ്പോഴും ആഹ്ലാദവാനും ഊര്‍ജ്ജസ്വലനുമായ ‘ടിഎന്‍ജി’ നൊസ്റ്റാള്‍ജിക്കാവുന്നതും അറിഞ്ഞു. അവാര്‍ഡ് സ്വീകരിച്ച ശേഷം മറുപടി പ്രസംഗത്തിലും ശുചീന്ദ്രം നാഞ്ചിനാട് സ്മരണകള്‍ കടന്നു വന്നു. ചടങ്ങ് കഴിഞ്ഞ് , ‘നമുക്ക് ശുചീന്ദ്രത്തേക്ക് വിട്ടാലോ’എന്ന് ചോദിച്ചപ്പോള്‍ ‘സമയം വൈകി… ഇപ്പൊ വേണ്ടെടാ’ എന്നായിരുന്നു മറുപടി. വീണ്ടും തിരുവനന്തപുരത്തേക്ക് ..ശുചീന്ദ്രം സ്മരണകളിലൂടെ .
കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ പോയി കണ്ടിരുന്നു. ‘ഒന്നുമില്ലെടാ…ഒരു ചെറിയ അള്‍സര്‍’…ഇതായിരുന്നു പ്രതികരണം. കോഴിക്കോട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ‘പ്രിയപ്പെട്ട എം.ടി’ പരിപാടി നടന്നപ്പോള്‍ ‘നീ നമ്മുടെ കുടുംബമല്ലേ’ എന്നു പറഞ്ഞ് ആ പരിപാടിയുടെ സ്വാഗതസംഘത്തിലാക്കി. കോഴിക്കോട്ട് വന്നപ്പോള്‍ വാത്സല്യത്തോടെ വിശേഷങ്ങള്‍ ചോദിച്ചു. പിന്നീട് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ ഇളയ മകളുടെ വിവാഹത്തിന് മറക്കാതെ നേരിട്ടുക്ഷണിച്ചു. പോയിക്കണ്ടു. വീണ്ടും ആ പഴയ ‘ടിഎന്‍ജി’യെ തിരിച്ചുകിട്ടി എന്ന് ആഹ്ലാദിക്കവേ…പൊടുന്നനെ…
ഈ അനുജന്റെ , ശിഷ്യന്റെ ,സുഹൃത്തിന്റെ പ്രണാമം .
















