ചിലര്‍ അരങ്ങൊഴിയുമ്പോഴും കളിവിളക്കിന്റെ തിരിവെട്ടമായി നമ്മോടൊപ്പം ചേര്‍ന്നു നടക്കും. ഉള്ളിലെ അരങ്ങില്‍ നിന്നും കണ്ണിലേക്കുള്ള കാഴ്ച മരണത്തെ തോല്‍പ്പിക്കുന്ന ഇടപെടലാണ്. ജീവിതത്തിന്റെ ഒരു മറുപതിപ്പ് സെല്ലുലോയിഡിലൂടെ നിര്‍വഹിക്കപ്പെടുന്നുണ്ട്. സിനിമാക്കാര്‍ക്കു സെല്ലുലോയിഡ് പുനര്ജന്മദായിനിയാണ്.നടിനടന്മാര് അതുകൊണ്ട്ചിരഞ്ജീവികളായി കാണികള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ഇത്തരം പ്രത്യക്ഷപ്പടലിനാലാണ് എട്ടുവര്‍ഷം മുന്‍പ് ഇതേ ദിവസം മരണപ്പെട്ടിട്ടും ഗോപി നമ്മോടൊപ്പമുള്ളത്.
സിനിമയുടെ നിര്‍വചിക്കപ്പെട്ട അഭിനയ അതിരുകളുടെ ചൊല്പ്പടികളെ കവച്ചുവെച്ച നടനാണ് ഗോപി. മുഖസൗന്ദര്യത്തിന്റെ പകിട്ടുകളെ ഭാവതീവ്രതയുടെ ഗാംഭീര്യംകൊണ്ട് പൊളിച്ചടക്കുകയായിരുന്നു താരമാകാത്ത നടനെന്ന ഈ പച്ച മനുഷ്യന്. കൊടിയേറ്റത്തിലൂടെ അഭിനയത്തിന്റെ പളുപളുപ്പിനു പകരം സ്വാഭാവികതന്മ നല്‍കുകയായിരുന്നു ഗോപി. അങ്ങനെ നടന ലാവണ്യത്തിന്റെ കൊടിയേറ്റങ്ങള്‍ മാത്രമായിത്തിര്‍ന്നു ഗോപിക്ക് സിനിമകള്‍.തങ്ങള്‍ക്കു ചുറ്റുമുള്ള പരിചിത ഭാവങ്ങളെ കാണികള്‍ കണ്ടു മുട്ടാന്‍ തുടങ്ങിയത് ഗേപിയുടെ കഥാപാത്രങ്ങളിലൂടെയാണ്. ശരീര ചലനങ്ങളിലൂടെ അംഗലാവണ്യത്തിന്റെ സഹസ്രദള പദ്മങ്ങളാണ് ഈ നടന് വിരിയിച്ചത്.
എഴുപതിന്റെ ആരംഭത്തില്‍ തുടങ്ങിയ ഗോപിയുടെ സിനിമാജീവിതം നൂറുകണക്കിനു ചിത്രങ്ങളുടെ പരമ്പരയായില്ലെങ്കിലും അത്തരം പരമ്പരകള്‍ പേരിലുള്ളവര്‍ക്കും മീതെയാണ് പ്രേക്ഷകന് ഈ നടനു നല്കിയ ആദരവ്. കൊടിയേറ്റം,എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക്,മര്‍മരം,സന്ധ്യമയങ്ങും നേരം,ഓര്‍മയ്ക്കായി,പാളങ്ങള്‍,യവനിക,കാറ്റത്തെ കിളിക്കൂട്,അക്ഷരം,രസതന്ത്രംതുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗോപിയുടെ എല്ലുറപ്പുള്ള കഥാപാത്രങ്ങളെക്കാണാം. ഒന്നിനോടൊന്നുപമിക്കാനാവാത്ത വിധം ഗോപിയുടെ വേഷങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. ഒരു പക്ഷേ സമാന വേഷങ്ങള്‍ കൊടുക്കാനുള്ള തന്റേടവും അതിലുമുപരി ഭയപ്പാടും സംവിധായകര്‍ക്കുണ്ടായിരുന്നു. എന്തും വാരിവലിച്ചു ചെയ്യാതെ വേഷങ്ങളില്‍ ഈ നടന് കാണിച്ച കണിശതയാണ് ഇതിനു കാരണം.
മറ്റുനടന്മാര് അവരുടെ കഥാപാത്രങ്ങളിലെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ അവര്‍ തന്നെ കുത്തിയിരിക്കുമ്പോള്‍ ഗോപി എന്ന നടന് മായുകയും കഥാപാത്രം മാത്രം പ്രത്യക്ഷപ്പെടുകയും ചെയ്യുകയാണു പതിവ്.അതുകൊണ്ടാണ് ഗോപിയെ കാണുമ്പോള്‍ ഷേക്സ്പിയര് കൃഷ്ണപിള്ളയായും നന്ദനായും തബല അയ്യപ്പനായും മറ്റും മറ്റും തോന്നുന്നത്. കഥാപാത്രങ്ങളെ ആത്മാവിലേക്കു പകര്‍ത്തി അവിടെ നിന്നും ശരീരത്തിലേക്കു വേരുപടര്ച്ചയായി വളര്‍ത്തുകയായിരുന്ന ഈനടന്‍.
മുഖസൗന്ദര്യത്തിന്റെ വര്‍ണ്ണപ്പകിട്ടില്‍ താരങ്ങളായി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട നമ്മുടെ സിനിമാക്കാര്‍ക്ക്് പലപ്പോഴും നടനം അകലെയായപ്പോഴും ഗോപിക്ക്് നടനം കൈപ്പിടിയിലായിരുന്നു. വേഷങ്ങളെ മനസിലും ശരീരത്തിലുമിട്ട്് മെരുക്കിയെടുക്കുന്ന ഒരു കളരി എപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു. നാടകശീലംകൊണ്ടുണ്ടായ അധ്യയന ഉറപ്പാണത്. ശങ്കരപ്പിള്ളയുടേയും ശ്രീകണ്ഠന് നായരുടേയും നാടകങ്ങളില്‍ ചുവടുറപ്പിച്ചു നേടിയ വൈഭവത്തിന്റെ പിന്‍ബലത്തിലാണ് ഗോപി ഈ നടന സിദ്ധി നേടിയത്.
തീരാനഷ്ടമെന്ന പദം പലപ്പോഴും അലങ്കാരമാകുമ്പോള്‍ ഗോപിയുടെ കാര്യത്തിലത്് ശരികളാകുന്നു. എന്നാലും അദ്ദേഹത്തിന്റെ സിനിമകള്‍ മരണമില്ലാത്ത ഒരാളായി നമ്മുടെ കൂടെ നടത്തുന്നു. അതൊരു ഭാഗ്യമാണ്,നടിനടന്മാരെ അവരുടെ സിനിമകള്‍ മരിക്കാന്‍ അനുവദിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: