മലയാള സിനിമയെ വെളുത്തുതുടുത്ത മുഖമുള്ള താരസുന്ദരന്മാരില്‍ നിന്ന് മോചിപ്പിച്ച് അഭിനയത്തിന്റെ സൗന്ദര്യം കാട്ടിത്തന്ന നടനായിരുന്നു ഭരത്ഗോപി എന്നറിയപ്പെട്ട ഗോപി. നാടകത്തില്‍ നിന്ന് സിനിമയിലെത്തി അന്നുവരെയുണ്ടായിരുന്ന വെള്ളിത്തിര ജീവിതത്തിന്റെ ശൈലി മാറ്റിയെഴുതി, അഭിനയത്തിന്റെ ശരിയായ വശത്തെ കാട്ടിത്തന്നു അദ്ദേഹം. കൊടിയേറ്റം, ഓര്‍മ്മക്കായി, യവനിക, പഞ്ചവടിപ്പാലം, കാറ്റത്തെ കിളിക്കൂട്, പാളങ്ങള്‍, ചിദംബരം, അക്കരെ തുടങ്ങി നിരവധിയായ ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ജീവിക്കുന്ന ഗോപി യവനിക വിട്ടുപോയിട്ട് ഇന്ന് എട്ടു വര്‍ഷമാകുന്നു. അനശ്വര നടന്റെ ഓര്‍മ്മകള്‍ വെള്ളിത്തിരയിലെ ദൃശ്യങ്ങളായി മനസ്സില്‍ മിന്നിമായുമ്പോള്‍ അതില്‍ യവനികയിലെ തബലിസ്റ്റ് അയ്യപ്പനുണ്ട്, പാളങ്ങളിലെ വാസുമേനോനുണ്ട്, കാറ്റത്തെ കിളിക്കൂടിലെ പ്രൊഫ.ഷേക്സ്പിയര് കൃഷ്ണപിള്ളയുണ്ട്, പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് പ്രസിഡന്റ് ദുശാസനക്കുറുപ്പുണ്ട്, ഓര്‍മയ്ക്കായിലെ നന്ദഗോപാലുണ്ട്, ആദാമിന്റെ വാരിയെല്ലിലെ മാമച്ചനുണ്ട്, അക്കരയിലെ വില്ലേേജാഫീസറുണ്ട്, ചിദംബരത്തിലെ മോഹന്ദാസുണ്ട്, കൊടിയേറ്റത്തിലെ ശങ്കരന്കുട്ടിയുണ്ട്….
1972മുതല്‍ 2008വരെ നീണ്ട ചലച്ചിത്ര ജീവിതത്തിനിടയില്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് പകരം വയ്ക്കാനില്ലാത്ത പക്വതയാര്‍ന്ന അഭിനയ ശൈലിയായിരുന്നു. അടിമുതല്‍ മുടിവരെ കഥാപാത്രമായി പരിണമിക്കുന്ന ശൈലിയിലൂടെ മലയാളസിനിമയിലെ അഭിനേതാക്കളില്‍ എക്കാലവും അദ്ദേഹം വേറിട്ടുനിന്നു. മുഖസൗന്ദര്യത്തെക്കാള്‍ അഭിനയത്തെ സൗന്ദര്യമായി സ്വീകരിച്ച നടനായിരുന്നു ഗോപി. നൂറില്‍ താഴെ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിരുന്നുള്ളൂവെങ്കിലും ചെയ്ത കഥാപാത്രങ്ങളിലെല്ലാം പ്രതിഭയുടെ കയ്യൊപ്പു ചേര്‍ത്തു. മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്, അരവിന്ദന്, കെ.ജി.ജോര്‍ജ്, ഭരതന്, പത്മരാജന് തുടങ്ങിയവരോടൊപ്പം സഹകരിക്കാനുള്ള അവസരവും ഗോപിക്ക് ലഭിച്ചു. ജി.ശങ്കരപ്പിള്ള, സി.എന്‍.ശ്രീകണ്ഠന് നായര്‍, കാവാലം നാരായണപണിക്കര്‍ തുടങ്ങി പ്രഗല്ഭരായ നാടകപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയമികവുമായാണ് ഗോപി വെള്ളിത്തിരയിലെത്തുന്നത്.
ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്നപ്പോഴാണ് കൊച്ചുവീട്ടില്‍ വേലായുധന് പിള്ളയുടെയും പാര്‍വതിയമ്മയുടെയും നാലുമക്കളില്‍ ഇളയവനായി ചിറയിന്‍കീഴില്‍ ജനിച്ച ഗോപിനാഥന് വേലായുധന് നായര്‍ നാടകത്തിലെത്തുന്നത്. ജി.ശങ്കരപ്പിള്ളയുടെ പ്രസാധന ലിറ്റില്‍ തീയറ്റേഴ്സിലൂടെ അഭിനയരംഗത്തെത്തി. തുടര്‍ന്ന് കാവാലം നാരായണപ്പണിക്കര്‍ക്കൊപ്പം തിരുവരങ്ങിലും പ്രവര്‍ത്തിച്ചു. അടൂരിന്റെ ചിത്രലേഖ ഫിലിം സൊസൈറ്റിയിലൂടെയാണ് അദ്ദേഹം സിനിമയെ സ്നേഹിച്ചു തുടങ്ങിയത്. 1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തില്‍ ഒരു ചെറിയ വേഷംചെയതു. പിന്നീടൊരവസരം ലഭിക്കാന്‍ 1977ല്‍ കൊടിയേറ്റം വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും, ആ സിനിമയിലൂടെ ദേശിയ പുരസ്കാരംവരെ ഉയരാന്‍ ഗോപിക്കു കഴിഞ്ഞു. കൊടിയേറ്റത്തിലെ ബുദ്ധിവികസിക്കാത്ത ഗ്രാമീണനായ ശങ്കരന്‍കുട്ടിയെന്ന കഥാപാത്രത്തെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക.
ഗോപി അഭിനയിച്ച സിനിമകളെല്ലാം മലയാളിക്ക് പ്രിയപ്പെട്ടതാകുന്നതും ആ സിനിമകള്‍ വേറിട്ടതാകുന്നതും ഗോപിയെന്ന നടന്റെ സാന്നിധ്യംകൊണ്ടുകൂടിയാണ്. യവനികയിലെ തബലിസ്റ്റ് അയ്യപ്പനെ മറ്റൊരു നടനിലും നമുക്ക് സങ്കല്പിക്കാനാകില്ല. പഞ്ചവടിപ്പാലത്തിലെ ദുശ്ശാസനക്കുറുപ്പിനെ വേറെ ഏതുനടനിലൂടെ നമുക്കു കാണാനാകും. പാലത്തിനുമുകളിലെ സ്വന്തം പ്രതിമയെ നോക്കി ആഹ്ലാദിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന കുറുപ്പിന്റെ ഭാവപ്രകടനങ്ങള്‍ ആര്‍ത്തിപൂണ്ട രാഷ്ട്രീയക്കാരന്റെ പ്രതിഫലനമാണ്. പാളങ്ങളിലെ വാസുമേനോന്‍ എന്ന കഥാപാത്രം ഉന്മാദിയും കാമാര്ത്തനുമാണ്. ഭാര്യയുടെ അനിയത്തിയോട് തോന്നുന്ന ആഗ്രഹവും ഒടുവിലുള്ള സങ്കടവുമെല്ലാം ഗോപിക്കല്ലാതെ മാറ്റാര്‍ക്ക് അഭിനയിച്ച് പ്രതിഫലിപ്പിക്കാനാകും. കാറ്റത്തെ കിളിക്കൂടിലെ പ്രഫ.കൃഷ്ണപിള്ള ഗോപിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ പകരം വയ്ക്കാനില്ലാത്തതാണ്.
ഒരേസമയം അധ്യാപകനായും കുടുംബസ്ഥനായും കാമുകനായും ഗോപി കൂടുവിട്ടു കൂടുമാറുകയായിരുന്നു. അഷ്ടപദിയിലെ വാദ്യക്കാരനും രചനയിലെ എഴുത്തുകാരനും എന്റ മാമാട്ടിക്കുട്ടിയമ്മയിലെ വിനോദും ചിദംബരത്തിലെ മോഹന്‍ദാസും ഐസ്ക്രീമിലെ പണിക്കരും ലേഖയുടെ മരണം ഒരു ഫഌഷ്ബാക്കിലെ സുരേഷ്ബാബുവും…..മറക്കാനാവാത്ത എത്രയെത്ര കഥാപാത്രങ്ങള്‍ക്കാണ് ഗോപിയെന്ന അനശ്വര നടന് ജീവന് നല്‍കിയത്. മലയാളികളുടെ നായകസങ്കല്പങ്ങളെയെല്ലാം വെട്ടിനിരത്തുകയായിരുന്നു ഭരത്ഗോപി. താരശോഭയുടെയും നടനചാരുതയുടെയും അതിര്‍വരമ്പുകളെക്കുറിച്ച് ചലച്ചിത്രവേദിയെ ബോധ്യപ്പെടുത്തിതന്ന മറ്റൊരുനടനും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ലെന്ന് നിസ്സംശയം പറയാം.
ബഹുമുഖ പ്രതിഭയായിരുന്നു ഗോപി. നാടകനടന്‍, സിനിമാനടന്, ഗ്രന്ഥകര്‍ത്താവ്, സിനിമാ സംവിധായകന്, നിര്‍മ്മാതാവ് എന്നീ മേഖലകളിലെല്ലാം തന്റേതായ ഇടം അദ്ദേഹം സ്ഥാപിച്ചു. ഉത്സവപിറ്റേന്ന്, യമനം, ഞാറ്റടി, എന്റെ ഹൃദയത്തിന്റെ ഉടമ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകവേഷത്തില്‍ ഗോപി അഭ്രപാളിയിലെ സാന്നിധ്യമായി. 1993ല്‍ പുറത്തിറങ്ങിയ ഭരതന്റെ പാഥേയം എന്ന ചിത്രം നിര്‍മിച്ചതും അദ്ദേഹമായിരുന്നു. ഗോപിയെഴുതിയ ‘അഭിനയം അനുഭവം’ എന്ന കൃതിയ്ക്ക് മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള 1995ലെ ദേശീയ അവാര്‍ഡും അദ്ദേഹം സംവിധാനം ചെയ്ത യമനത്തിന് 1991ലെ മികച്ച സാമൂഹ്യചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകളെമാനിച്ച് 1991ല്‍ രാഷ്ട്രം അദ്ദേഹത്തെ പദ്മശ്രീ നല്കി ആദരിച്ചു. നിരവധി ദേശീയ അന്താരാഷ്ട്ര ബഹുമതികള്‍ക്കൊപ്പം നാലുതവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഗോപിയെ തേടിയെത്തി.
സിനിമയുടെ വെള്ളിവെളിച്ചത്തില്‍ അത്യുന്നതിയില്‍ നില്‍ക്കുമ്പോഴാണ് 1986ല്‍ രേവതിക്കൊരു പാവക്കുട്ടി എന്നചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ അദ്ദേഹത്തിന് പക്ഷാഘാതം പിടിപെട്ടത്. വിധിക്കു കീഴടങ്ങാന്‍ ധൈര്യപ്പെടാതിരുന്ന ഗോപി സ്വന്തം നിയന്ത്രണത്തിലല്ലാത്ത ശരീരംകൊണ്ട് പിന്നെയും നിരവധി കഥാപാത്രങ്ങളെ വരുതിയിലാക്കി. പക്ഷാഘാതത്തില്‍നിന്ന് പകുതി മോചനം നേടി 1992ല്‍ പാഥേയം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വീണ്ടും വന്നു. എന്റെ ഹൃദയത്തിന്റെ ഉടമ എന്ന ചിത്രം 2002ലാണ് സംവിധാനം ചെയ്തത്. നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു അത്. അല്‍ഷിമേഴ്സ് എന്ന രോഗത്തെ ആധാരമാക്കി മറവിയുടെ മണം എന്നൊരു ചിത്രം 2005 ല്‍ സംവിധാനം ചെയ്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അതു തീയേറ്ററില്‍ എത്തിയില്ല. വേണു നാഗവള്ളിയുടെ ഭാര്യ സ്വന്തം സുഹൃത്ത് എന്ന ചിത്രമാണ് ഭരത് ഗോപി അഭിനയിച്ചതില്‍ അവസാനമായി പുറത്തിറങ്ങിയത്. ബാലചന്ദ്ര മേനോന്റെ ദേ ഇങ്ങോട്ടു നോക്കിയേ ആയിരുന്നു അദ്ദേഹത്തിന്റെ അവസാനചിത്രം. 2008 ജനുവരി 29ന് എഴുപതാം വയസില്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നതുവരെയും സിനിമയും സാസ്കാരിക ഇടപെടലുകളുമായി ഗോപി സജീവമായിരുന്നു.
അനായാസമായ ഭാവചലനങ്ങള്‍കൊണ്ട് അഭിനയകലയ്ക്ക് നവപരിവേഷം നല്കിയ നടനായിരുന്നു ഗോപി. ഒരു നോട്ടംകൊണ്ടും ഒരു ചെറിയ ചലനംകൊണ്ടുപോലും രംഗങ്ങള്‍ക്ക് പൂര്‍ണത നല്കാന് അദ്ദേഹത്തിന് കഴിഞ്ഞു. ഏതു കഥാപാത്രത്തിനും പാകമായിരുന്നു ആ ശരീരം. ഗോപിയുടെ സാനിധ്യമറിഞ്ഞ ഒരു സിനിമയില്‍ നിന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇല്ലാതാകില്ല. ഗോപിയുടെ വിയോഗത്തോടെ അസ്തമിച്ചത് ഒരുയുഗത്തിനെക്കാള് മലയാള സിനിമയുടെ ഒരുമഹത്തായ പാരമ്പര്യം കൂടിയാണ്. എത്രകണ്ടാലും മതിവരാത്ത അഭിനയ വശ്യത ഈനടന്റെ ഓരോചലനത്തിലുമുണ്ടായിരുന്നു. അതുകൊണ്ടാണ് യവനിക താഴ്ത്തി, വിളക്കണച്ച് അദ്ദേഹം വിടവാങ്ങിയിട്ടും ഓരോ ഒര്മ്മനാളിലും നാമദ്ദേഹത്തെ ഓര്‍ത്തുകൊണ്ടേയിരിക്കുന്നത്. മലയാളി ഉള്ള കാലത്തോളം, സിനിമ ഉള്ള കാലത്തോളം ആ ഓര്‍മ്മകള്‍ക്ക് മരണമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: