സൂത സൂത മഹാഭാഗ ശ്രുതം
മാഹാത്മ്യമുത്തമം
അധുനാ ശ്രോതുമിച്ഛാമ:
പുരാണശ്രവണേ വിധിം
ശ്രൂയതാം മുനയ: സര്‍വ്വേ
പുരാണശ്രവണേ വിധിം
നരാണാം ശൃണ്വതാം
യേന സിദ്ധി: സ്യാത് സര്‍വ്വകാമികീ
ഉത്തമമായ ഭാഗവതമാഹാത്മ്യം കേള്‍പ്പിച്ചതുപോലെ ഈ പുരാണശ്രവണത്തിനായുള്ള ക്രമംകൂടി വിധിയാംവണ്ണം പറഞ്ഞു തരണമെന്ന് ഋഷിമാര്‍ സൂതനോട് അഭ്യര്‍ത്ഥിച്ചു. പുരാണശ്രവണ വിധി കേള്‍ക്കുന്നതുപോലും മനുഷ്യര്‍ക്ക് ശുഭമണയ്‌ക്കും എന്ന് പറഞ്ഞുകൊണ്ട് സൂതന്‍ തുടങ്ങി. ആദ്യമായി ദൈവജ്ഞനായ ഒരാളെ വിളിച്ച് ഉചിതമായ മുഹൂര്‍ത്തം നിശ്ചയിക്കണം. മിഥുനം തുടങ്ങി ആറുമാസം പുരാണപഠനത്തിനുത്തമമാണ്. അത്തം, അശ്വതി, മൂലം, പൂരം, രോഹിണി, തിരുവോണം മകയിരം, അനിഴം എന്നീ നാളുകളും നല്ല ആഴ്ചയും തിഥിയുമൊക്കെ ഉത്തമങ്ങളാണ്.
വ്യാഴം ഏതു നക്ഷത്രത്തിലാണെന്ന് നോക്കുക. അന്നാള് മുതല്‍ ദിനങ്ങള്‍ എണ്ണി നാല്, നാല്, ഒന്ന്, അഞ്ച്, ആറ്, നാല്, മൂന്ന്!, നാളുകളില്‍ പുരാണം കേട്ടാല്‍ യഥാക്രമം ധര്‍മ്മപ്രാപ്തി, ധനസംപ്രാപ്തി, കഥാസിദ്ധി, മഹാസുഖം, രോഗപീഡ, രാജഭയം, ജ്ഞാനപ്രാപ്തി എന്നിവയാണ് ഫലം. ഈ ഫലചക്രം സാക്ഷാല്‍ ശങ്കരനാല്‍ നിര്‍മ്മിതമാണ്. നാല് നവരാത്രികളിലും നാളും തിഥിയുമൊക്കെ നോക്കി മറ്റുള്ള മാസങ്ങളിലും ദേവീ ഭാഗവതം കേള്‍ക്കാം. ദേവീഭാഗവതം വായനയുണ്ടെന്ന് സജ്ജനങ്ങളെ അറിയിച്ച് ഒരു വിവാഹത്തിനു വേണ്ട ഒരുക്കങ്ങള്‍ ഇതിനും ചെയ്യണം. ദംഭാദികള്‍ ഇല്ലാത്ത സ്വയംസേവകരും ഈ പുരാണഘോഷനടത്തിപ്പിന് അത്യാവശ്യമാണ്.
സൂര്യന്‍, ചന്ദ്രന്‍, ഗണപതി, ശിവന്‍ തുടങ്ങിയ മറ്റു ദേവതമാരെ ഭജിക്കുന്നവര്‍ക്കും ദേവീ ഉപാസന ചെയ്യാം. കാരണം ‘ശക്തി’യില്ലാതെ ദേവതയില്ലല്ലോ. ബ്രാഹ്മണാദി നാല് വര്‍ണ്ണക്കാരും, സ്ത്രീകളും, ബ്രഹ്മചാരികളും, ലൗകീകസുഖകാംക്ഷികളും, അല്ലാത്തവരും ഒക്കെ ഇപ്പുരാണശ്രവണത്തിനു യോഗ്യരത്രേ. ഒന്‍പതുനാളും കേള്‍ക്കാനായില്ലെങ്കിലും പറ്റുന്ന ദിവസങ്ങള്‍ എല്ലാവരും വരിക. വൃത്തിയായി ചാണകം മെഴുകിയൊരുക്കിയ പാരായണ വേദിയില്‍ അതിഥികളെ വേണ്ട രീതിയില്‍ ഉപച്ചരിച്ച് ഇരുത്തി ബഹുമാനിക്കണം.
കൊടിതോരണങ്ങള്‍, വാഴത്തടകൊണ്ടുള്ള ശ്രീകോവില്‍ അലങ്കാരങ്ങള്‍ ഒക്കെ വേണം. പുരാണം വായിക്കുന്നയാള്‍ കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി ആസനസ്ഥനാവണം.
ശാസ്ത്രജ്ഞാനിയും സമര്‍ത്ഥനും വാക്ചാതുരിയുള്ളവനും അനാസക്തനും ധീരനും ദേവീഭക്തനുമായിരിക്കണം വക്താവ്. ദേവനിന്ദകനും, സ്ത്രീജിതനും, കോപിഷ്ഠനും, ധര്‍മ്മനാട്യക്കാരനും, ലുബ്ധനും വക്താവാകാന്‍ യോഗ്യതയില്ല. ഗുണവാനും പണ്ഡിതനും സംശയനിവാരണം ചെയ്യാന്‍ കഴിവുള്ളവനുമായ ഒരാള്‍ വക്താവിന് സഹായിയായി വേണം. കഥാരസികനും വിനയവാനും ബ്രഹ്മജ്ഞാനിയും ദേവതാഭക്തനും ഉദാരവാനും വിഷയാസക്തി ഇല്ലാത്തവനും അഹിംസവാനുമായിരിക്കണം ശ്രോതാവ്.
വക്താവും ശ്രോതാക്കളും മുഹൂര്‍ത്തനാളിനു മുന്നേതന്നെ ക്ഷൗരാദികള്‍ ചെയ്ത് വൃത്തിയായി തയ്യാറെടുക്കണം. യജ്ഞനിയമങ്ങള്‍ തീരുമാനിക്കണം. സൂരേ്യാദയത്തില്‍ത്തന്നെ കുളി, സന്ധ്യാവന്ദനം എല്ലാം ചുരുക്കമായി ചെയ്ത് തയ്യാറാവണം. ഗണപതി ഹോമം, പശുദ്ദാനം എന്നിവ തീര്‍ച്ചയായും വേണം. സപ്തമാതാക്കള്‍, അഷ്ടയോഗിനികള്‍, ക്ഷേത്രപാലന്‍, തുളസി, ശങ്കരന്‍, നവഗ്രഹങ്ങള്‍, എന്നിവര്‍ക്കായി കലശം സ്ഥാപിച്ചു പൂജ ചെയ്യണം. നവാക്ഷരമന്ത്രത്താല്‍ ജഗദംബികയെ പൂജിക്കണം. ശ്രീദേവിയുടെ വാഗ്രൂപമായ ഭാഗവതത്തെ എല്ലാ ഉപചാരങ്ങളും നല്‍കി പൂജിക്കണം. കഥാശ്രവണവിഘ്‌നം വരാതിരിക്കാന്‍ അഞ്ചു ബ്രാഹ്മണരെ സ്വീകരിച്ചാനയിച്ച് അവരെക്കൊണ്ടു ദേവീസപ്തശതീ മന്ത്രം, നവാര്‍ണ്ണവം എന്നിവ ജപിപ്പിക്കണം.
‘കാര്‍ത്ത്യായനീ, മഹാമായേ, ഭവാനീ, ഭുവനേശ്വരീ’ എന്ന നാമജപത്തോടെ അമ്മയെ പ്രദക്ഷിണം ചെയ്ത് നമസ്‌കരിക്കുക. ‘ഈ ഭാവാബ്ധിയില്‍ ആണ്ടുമുങ്ങിയ എന്നെ കൈക്കൊള്ളണമേ, ബ്രഹ്മാവിഷ്ണുശിവന്മാര്‍ക്ക് പോലും ആരാധ്യയായ അമ്മേ, എന്നെ അഭീഷ്ടവരങ്ങളേകി അനുഗ്രഹിച്ചാലും’ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു വേണം കഥ കേള്‍ക്കാന്‍.
വക്താവിനെ വ്യാസനായി കണക്കാക്കി, യജ്ഞവേദിയില്‍ അദ്ദേഹത്തെ അലങ്കാര വിഭൂഷകളോടെ ഉപവിഷ്ടനാക്കണം. ‘സര്‍വ്വശാസ്ത്രവിഷാരദനായ, വ്യാസരൂപനായ, അങ്ങയെ ഞങ്ങള്‍ നമസ്‌കരിക്കുന്നു. ദേവിയുടെ കഥകളാകുന്ന വെണ്ണിലാവ് എന്നിലെ ഇരുട്ടിനെയകറ്റുമാറാകട്ടെ എന്ന് ശ്രോതാവ് സങ്കല്‍പ്പിക്കണം.
















