നൂറ്റി ഇരുപത്തിയെട്ട് കോടി ജനങ്ങളുള്ള ഈ മഹാരാജ്യത്ത് നടക്കുന്ന ഏതൊരു ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്നുള്ളത് പ്രായോഗികമാണോ? സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടന്ന ഏറ്റവും കൊടുംഭീകരമായ സംഹാരതാണ്ഡവമാണ് 1984 ല്‍ ഇന്ദിരാഗാന്ധി വധത്തിനുശേഷം ദല്‍ഹിയിലും ഹരിയാനയിലും പഞ്ചാബിലും യുപിയിലും നടന്ന സിഖ് വംശജര്‍ക്കെതിരെയുള്ള സംഹാരതാണ്ഡവം.
ആയിരക്കണക്കിന് ആബാലവൃദ്ധരായ സിഖുകാരെ വെട്ടിനുറുക്കി. ബലൂണുകളില്‍ പെട്രോള്‍ നിറച്ച് അത് സിഖുകാരുടെ തലയില്‍വെച്ച് അടിച്ച് പൊട്ടിച്ച് തീപ്പെട്ടിയുരച്ച് പച്ചക്ക് തീകൊളുത്തി. എത്രയോ സിഖ് സ്ത്രീകളെ ബലാല്‍സംഗം ചെയ്തു. ഇതൊക്കെ ചെയ്തുകൂട്ടിയത് കോണ്‍ഗ്രസിലെ ഉന്നതരായ നേതാക്കള്‍ മുന്‍നിരയില്‍നിന്ന് നേതൃത്വം കൊടുത്തിട്ടാണ്. ഈ നരഹത്യ മൂന്നുദിവസം നീണ്ടുനിന്നു.
രാഷ്‌ട്രപതിയായിരുന്ന ഗ്യാനി സെയില്‍സിംഗ് അന്ന് പ്രധാനമന്ത്രിയായിരുന്ന, മിസ്റ്റര്‍ ക്ലീന്‍ പട്ടം പത്രക്കാര്‍ ചാര്‍ത്തിക്കൊടുത്ത രാജീവ്ഗാന്ധിക്ക് മൂന്നുപ്രാവശ്യം ഫോണ്‍ ചെയ്‌തെങ്കിലും മൂന്നുപ്രാവശ്യവും ഫോണെടുത്തില്ല. ഈ ദുരന്തത്തെക്കുറിച്ച് രാജീവ്ഗാന്ധി പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ”ഒരു വന്‍മരം കടപുഴകി വീഴുമ്പോള്‍ അതിന്റെ ചുവട്ടിലുള്ള പുല്‍ചെടികള്‍ ഞരിഞ്ഞമരുകയെന്നുള്ളത് സ്വാഭാവികമാണ്” എന്നാണ്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഏറ്റവുമധികം ത്യാഗം സഹിച്ച, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ ഭാരത-പാക് വിഭജനത്തിന്റെ കൊടുംദുരന്തമനുഭവിച്ച, തുടര്‍ന്നുവന്ന രണ്ട് ഭാരത-പാക് യുദ്ധങ്ങളുടെ യാതനകളനുഭവിച്ച ധീരദേശാഭിമാനികളും രണധീരന്മാരുമായ, ഗുരുഗോവിന്ദ്‌സിംഗിന്റെ പിന്‍മുറക്കാരായ ഒരു ജനവിഭാഗത്തെ വെറും തൃണവുമായിട്ടാണ് രാജീവ്ഗാന്ധി താരതമ്യം ചെയ്തത്.
ഒരിക്കല്‍ കള്ളപ്പണത്തിന്റെ കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അതിന്റെ വ്യാപ്തി സൂചിപ്പിക്കുവാന്‍ വേണ്ടി മോദി പറഞ്ഞു, ഓരോ ഭാരതപൗരനും പതിനഞ്ച് ലക്ഷം രൂപ വീതം വിതരണം ചെയ്യുവാന്‍ കഴിയുന്നത്ര കള്ളപ്പണമുണ്ടെന്ന്. അതിന് കോണ്‍ഗ്രസുകാര്‍ പറഞ്ഞുണ്ടാക്കിയത് ഓരോ ഭാരതീയര്‍ക്കും കള്ളപ്പണം തിരികെക്കൊണ്ടുവന്ന് പതിനഞ്ച് ലക്ഷം രൂപ വീതം കൊടുക്കുമെന്ന് മോദി പറഞ്ഞുവെന്നാണ്. മോദിയുടെ കോട്ടിന്റെ വില പറഞ്ഞുനടക്കലായിരുന്നു സോണിയാകോണ്‍ഗ്രസിലെ ചെക്കന്റെ പ്രധാന തൊഴില്‍. അസഹിഷ്ണുതകൊണ്ട് ഇവിടെ ജീവിക്കുവാന്‍ വയ്യാതായി എന്നാണ് ഇടതുപക്ഷവും കോണ്‍ഗ്രസുകാരും മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നത്.
1984 ലെ ഭാരതത്തിലെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കുരുതി നടത്തി ആയിരക്കണക്കിന് സിഖുകാരെ അരിഞ്ഞുതള്ളിയ കോണ്‍ഗ്രസുകാരുടെ സര്‍ക്കാര്‍ നല്‍കിയ അവാര്‍ഡുകളും അതോടൊപ്പം നല്‍കിയ ഒരുലക്ഷം രൂപയും വാങ്ങിയ സാഹിത്യകാന്മാരും ശാസ്ത്രജ്ഞന്മാരും ബുദ്ധിയെന്ന ഒന്ന് ഇല്ലാത്ത ബുദ്ധിജീവികള്‍ എന്ന് വിളിക്കപ്പെടുന്നവരും ഇപ്പോള്‍ പ്രശസ്തിപത്രങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നത് കണ്ടു. ഇതോടൊപ്പം ലഭിച്ച അവാര്‍ഡുതുക എത്രപേര്‍ തിരിച്ചുനല്‍കിയെന്നറിയില്ല. ഇങ്ങനെ ചിലര്‍ ഇവിടെ ജീവിച്ചിരുപ്പുണ്ട് എന്നറിയുന്നത് ഇപ്പോഴാണ്.
‘വിലക്ക് വാങ്ങാം’ എന്ന ബൃഹത്‌നോവല്‍ ബിമല്‍ മിത്ര എഴുതിത്തീര്‍ക്കുന്നത് എട്ടുവര്‍ഷംകൊണ്ടാണ്. പുരാണത്തെ അടിസ്ഥാനമാക്കി വി.എസ്. ഖണ്ഡേക്കര്‍ രചിച്ച മറാഠി നോവലാണ് ‘യയാതി.’ ശാണ്ഡില്യന്‍ തമിഴില്‍ രചിച്ച ഒരു ചരിത്രാഖ്യായികയാണ് ‘കടല്‍പുറാ.’ ഒരു ദിവസം പതിനാറ് മണിക്കൂര്‍ ഒരു തപസുപോലെയിരുന്ന് എട്ടുവര്‍ഷംകൊണ്ട് നാല്‍പതിനായിരം പ്രിന്റഡ് പേജുകളില്‍ നാല്‍പത് വാള്യങ്ങളിലായി മഹാഭാരതം ഗദ്യത്തിലേക്ക് വിദ്വാന്‍പ്രകാശം പരിഭാഷപ്പെടുത്തി. ഇവര്‍ക്കാര്‍ക്കും ഒരു അവാര്‍ഡും ലഭിച്ചില്ല. ഒരു പത്മശ്രീയും പത്മഭൂഷണും ഇവര്‍ക്ക് ലഭിച്ചില്ല. ഇതില്‍നിന്നും മനസിലാവുന്നത് ഈ അവാര്‍ഡുകളില്‍ പലതും ഇപ്പോള്‍ തിരസ്‌ക്കരിക്കുന്ന അഭിവന പ്രാഞ്ചിയേട്ടന്മാര്‍ തരപ്പെടുത്തിയെടുത്തതാകാനേ സാധ്യതയുള്ളൂ എന്നാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസുകാര്‍ അതിനിഷ്ഠുരമായ രീതിയില്‍ ഒരു കൊലപാതകം നടത്തി. ഏത് പ്രസ്ഥാനത്തിലും സര്‍വാദരണീയരായ ചില വിശിഷ്ടവ്യക്തികള്‍ ഉണ്ടാകും. അതുപോലെ ‘റെറ്റ്മാന്‍ ഇന്‍ ദ റോംഗ് പാര്‍ട്ടി’ എന്ന കണക്കെ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയിലേക്ക് വഴിതെറ്റിവന്ന ഒരാളായിരുന്നു സഫ്ദര്‍ ഹഷ്മി എന്ന വലിയ മനുഷ്യന്‍. ‘ജനനാട്യമഞ്ച്’ എന്ന തെരുവുനാടക ട്രൂപ്പിന്റെ എല്ലാമായിരുന്നു ഹഷ്മി.
നാടകകൃത്തും നടനും സംവിധായകനും ഉറുദുകവിയും പത്രപ്രവര്‍ത്തകനും സര്‍വോപരി സദ്ഗുണസമ്പന്നനും വിനയാന്വിതനും മനുഷ്യസ്‌നേഹിയുമായ ഒരു യഥാര്‍ത്ഥ മനുഷ്യന്‍. ഒരു രാത്രി അദ്ദേഹം ഒരു വീട്ടില്‍ തന്റെ നാടകട്രൂപ്പിന് റീഹേഴ്‌സല്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഒരു ശര്‍മയും അയാളുടെ ഗുണ്ടകളും കൂടിവന്ന് ആ വീട് ആക്രമിച്ചു. വാതില്‍ ചവിട്ടിപ്പൊളിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഹഷ്മി പിന്‍തിരിഞ്ഞുനിന്ന് തന്റെ സര്‍വ്വശക്തിയുമുപയോഗിച്ച് തള്ളിപ്പിടിച്ചുനിന്ന് മറ്റുള്ള സംഘാംഗങ്ങളെ ജനല്‍ വഴി രക്ഷപ്പെടുത്തി. അങ്ങനെ അവസാനത്തെ ആളും രക്ഷപ്പെട്ടപ്പോള്‍ ഹഷ്മി വാതിലിന്റെ പിടിവിട്ടു.
ഉടനെ അക്രമികള്‍ വീട്ടിലേക്ക് ഇരച്ചുകയറി ഇരുമ്പുദണ്ഡുകൊണ്ട് ഹഷ്മിയുടെ തല തല്ലിപ്പൊളിച്ചു. ഹഷ്മിയെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ഈ സംഭവത്തെക്കുറിച്ച് പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ ഒരു ലേഖനം തന്നെയെഴുതി. അതില്‍ ഒരു വാചകം ഇപ്രകാരമാണ്: “He was one of us, was better than many of us.” ഈ സംഭവം നടന്നപ്പോള്‍ ഒരു പ്രാഞ്ചിയേട്ടന്മാരും അവാര്‍ഡുകള്‍ തിരിച്ചുകൊടുത്തില്ലല്ലോ. എന്നിട്ടാണ് ഇപ്പോള്‍ അസഹിഷ്ണുത എന്നുപറഞ്ഞ് ചിലരൊക്കെ അലറിപ്പാഞ്ഞുനടക്കുന്നത്.
ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന് പറഞ്ഞ് എന്തും വിളിച്ചുപറയാമെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിവെച്ചിട്ടില്ല. ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ വിശ്വസിച്ചുകൊള്ളട്ടെ. വിഗ്രഹത്തെ ആരാധിക്കുന്നവന്‍ ആരാധിച്ചുകൊള്ളട്ടെ. വര്‍ഷങ്ങള്‍ക്കുമുമ്പ് എം.എഫ്. ഹുസൈന്‍ എന്ന ചിത്രകാരന്‍ സരസ്വതീദേവിയുടെ നഗ്‌നചിത്രം വരച്ചു. കന്യാമറിയത്തിന്റെയോ മുഹമ്മദ് നബിയുടെയോ നഗ്‌നചിത്രമാണ് വരച്ചിരുന്നതെങ്കില്‍ പ്രതികരണം ആഗോളതലത്തിലാകും ഉണ്ടാവുക. വര്‍ഷങ്ങള്‍ക്കുമുമ്പ് ബെംഗളൂരുവില്‍ ഒരു വര്‍ഗീയലഹളയുണ്ടായി.
ലഹള അമര്‍ച്ചചെയ്യുവാന്‍ പോലീസിന് വെടിവെക്കേണ്ടിവന്നു. വെടിവെപ്പില്‍ മുപ്പത്തിയഞ്ച് പേരാണ് മരിച്ചത്. ഒരു വാരികയില്‍ വന്ന ഒരു ചെറുകഥയിലെ ഒരു കഥാപാത്രത്തിന്റെ പേര് മുഹമ്മദ് എന്നായതാണ് കാരണം. അത് മുഹമ്മദ് നബിയെ പരിഹസിച്ചതാണ് എന്നു പറഞ്ഞാണ് ലഹള നടത്തിയത്. അതുപോലെ ഒരു പള്ളി പരിസരത്ത് ഏതോ ഒരു നായ ഒരു മൃഗത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ കടിച്ചുവലിച്ചുകൊണ്ടിട്ടു. അത് പന്നിയുടേതാണെന്നും ഹിന്ദുക്കളാണ് അത് കൊണ്ടിട്ടതെന്നും പറഞ്ഞ് ചിലര്‍ ഒരു പശുവിനെകൊന്ന് അതിന്റെ തലയറുത്ത് ഒരു ക്ഷേത്രത്തിന്റെ മുമ്പില്‍ കൊണ്ടുവെച്ചു. തുടര്‍ന്ന് ഒരു വര്‍ഗീയലഹളയുണ്ടായി.
അധികനാളുകളായിട്ടില്ല പാരീസിലെ ഒരു പത്രമാഫീസില്‍ കയറി മുസ്ലിംഭീകരര്‍ അപ്പോള്‍ അവിടെയുണ്ടായിരുന്ന ജീവനക്കാരെയെല്ലാം വെടിവെച്ചുകൊന്നു. മുഹമ്മദ് നബിയെ ഒരു കാര്‍ട്ടൂണ്‍കഥാപാത്രമാക്കി ചിത്രീകരിച്ചു എന്നതായിരുന്നു കാരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഖ്യാത സാഹിത്യകാരനായ വൈക്കം മുഹമ്മദ്ബഷീര്‍ ‘ഭഗവദ്ഗീതയും കുറെ മുലകളും’ എന്ന പേരില്‍ ഒരു ചെറുകഥയെഴുതുകയുണ്ടായി. എന്നിട്ട് ഹിന്ദുക്കളുടെ ഭാഗത്തുനിന്നും ഒരുവിധ പ്രതിഷേധവും ഉണ്ടായില്ല. എന്നാല്‍ സല്‍മാന്‍ റുഷ്ദിയുടെയും തസ്ലീമ നസ്‌റിന്റെയും കാര്യമോ? അവരെ കൊല്ലുവാന്‍ ആഗോള ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ്. അവര്‍ ഓരോ രാജ്യങ്ങളും വിട്ട് ഓടിക്കൊണ്ടിരിക്കുകയുമാണ്.
















