ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് നാം കേരളത്തെ വിളിക്കാറുള്ളത്. കേരളം സുന്ദരമാണ്. മലകളും കാടുകളും പുഴകളും എങ്ങും നിറഞ്ഞ പച്ചപ്പുകളും കേരളത്തെ മനോഹരമാക്കുന്നു. എന്നാല്‍ ഇന്ന് നാം നോക്കിനില്‍ക്കേ കേരളത്തിന്റെ സുന്ദരമുഖം വികൃതമായിവരുന്ന കാഴ്ചയാണ് കാണുന്നത്. നമ്മുടെ തെറ്റായ തീരുമാനങ്ങളും തെറ്റായ പ്രവൃത്തികളും ഇന്ന് നമുക്ക് തിക്തഫലങ്ങള്‍ തന്നുകൊണ്ടിരിക്കുന്നു. അനുഭവത്തില്‍നിന്ന് പാഠങ്ങള്‍ പഠിച്ച് ശരിയായ തീരുമാനത്തിലേക്കും ശരിയായ പ്രവൃത്തിയിലേക്കും കേരളീയര്‍ തിരിച്ചുവന്നില്ലെങ്കില്‍ ഭൂമിയിലെ ഈ സ്വര്‍ഗ്ഗം താമസിയതെ നരകമായിത്തീരും.
ഈശ്വരന് സൃഷ്ടിച്ചതാണ് ഗ്രാമങ്ങള്‍. നഗരങ്ങളാവട്ടെ മനുഷ്യനിര്‍മ്മിതവും. എന്നു പറയാറുണ്ട്. ഈശ്വരസൃഷ്ടിയില്‍ എല്ലാറ്റിനും ഒരു ക്രമമുണ്ട്. എല്ലാജീവജാലങ്ങള്‍ക്കും അവരുടേതായ ഒരു സ്ഥാനമുണ്ട്. കാടിനും പുഴയ്ക്കും മലയ്ക്കുമെല്ലാം അവയുടെ സ്ഥാനമുണ്ട്, ധര്മ്മമുണ്ട്. ജീവജാലങ്ങള്‍ക്കുള്ള ആഹാരത്തിന് പ്രകൃതി വക കരുതിയിട്ടുണ്ട്.
പ്രകൃതിയിലുണ്ടാകുന്ന മാലിന്യങ്ങള്‍ വീണ്ടും പ്രയോജനമുള്ളതാക്കിമാറ്റാനും അങ്ങനെ പ്രകൃതി സംരക്ഷിക്കുവാനുമുള്ള മാര്‍ഗങ്ങള്‍ പ്രകൃതിയില്‍ തന്നെയുണ്ട്. എന്നാല്‍ മനുഷ്യന് സ്വാര്‍ഥത കാരണം പ്രകൃതി സമ്പത്തുകളില്‍ ക്രമാതീതമായ മാറ്റം സൃഷ്ടിക്കുമ്പോള്‍ പ്രകൃതിയുടെ താളം തെറ്റും. അതിന്റെ ഫലം ജീവജാലങ്ങളും മനുഷ്യനും അനുഭവിക്കുന്നു. ശാസ്ത്രം പുരോഗമിക്കുമ്പോള്‍ നഗരങ്ങളും ഫാക്ടറികളും ഉണ്ടാക്കുന്ന ചില സ്ഥലങ്ങളില്‍ ജനപ്പെരുപ്പം ഉണ്ടാകും. മാലിന്യങ്ങള്‍ കുന്നുകൂടും. എന്നാല്‍ ആ മാലിന്യങ്ങള്‍ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ കണ്ടെത്തുകയും അവ പ്രാവര്‍ത്തികമാക്കുകയും വേണം. അല്ലെങ്കില്‍ പരിസ്ഥിതി വളരെയേറെ മലിനമാകും.
ചെടികളെയും വൃക്ഷങ്ങളേയും കാടുകളേയും പുഴകളേയും എല്ലാം ഈശ്വരരൂപമായിക്കണ്ട് സ്നേഹിക്കുവാനും ആരാധിക്കുവാനും പഠിപ്പിച്ച ഒരു സംസ്കാരമാണ് നമുക്കുള്ളത്. മതവും പ്രായോഗികതയും യുക്തിചിന്തയും സമ്മേളിച്ച ഒരു സംസ്കാരമായിരുന്നു അത്. ഈശ്വരന് ആകാശത്തിനപ്പുറം പ്രപഞ്ചത്തില്‍ ഇരിക്കുന്ന ആളല്ല, അവിടുന്ന് സര്‍വ്വ ചരാചരങ്ങളിലും കുടികൊള്ളുന്നു. പ്രകൃതിയോടും സഹജീവികളോടും ഇണങ്ങിജീവിക്കുന്നതാണ് ഏറ്റവും വലിയ ഈശ്വരപൂജ. മനുഷ്യനും ഈശ്വരനും പ്രകൃതിയും ഒന്നെന്നു പഠിപ്പിച്ച നമ്മുടെ സംസ്കാരത്തിന്റെ മൂല്യങ്ങള്‍ പ്രാണവായുപോലെ ഉള്‍ക്കൊണ്ടാല്‍ നമ്മുടെ സുന്ദരകേരളം ഭൂമിയിലെ സ്വര്ഗമായിത്തന്നെ നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: