കാമനെപ്പോലെ കാലനും ഒരിക്കല്‍ ശിവനോടേറ്റുമുട്ടുകയുണ്ടായി. ശിവഭക്തനായ മാര്‍ക്കാണ്ഡേയന്റെ രക്ഷയ്‌ക്ക് അന്തകനുകൂടി അന്ത്യം നല്‍കാന്‍ ഭഗവാന്‍ മടിച്ചില്ല. നമ്മെ മരണത്തില്‍ നിന്നും രക്ഷിച്ച് അമൃതത്വം തന്ന് രക്ഷിക്കാനുള്ള സന്നദ്ധത ഭഗവാന്‍ അവിടെ വ്യക്തമാക്കുകയാണ് ചെയ്തത്. അതിന് ഭഗവാനും അന്തകാന്തകനുമായ ശ്രീ പരമേശ്വരന്റെ പാദാരവിന്ദങ്ങളെ അഭയംപ്രാപിക്കുവാനുള്ള ദൃഢനിശ്ചയം വേണമെന്നുമാത്രം.
ആനത്തോലുടുത്ത് സര്‍പ്പഭൂഷണനായി ഭസ്മാംഗരാഗമണിഞ്ഞ് ജടായുധധാരിയായി ഭിക്ഷാടനം ചെയ്യുന്ന ത്യാഗിവര്യനായ ശിവനെ സന്യാസിമാരുടെ ഈശ്വരനായിട്ടാണ് സര്‍വ്വരും കരുതിവരുന്നത്. നിവൃത്തിമാര്‍ഗ്ഗത്തിന്റെ മഹത്വത്തെ വിളംമ്പരം ചെയ്യുന്നതാണ് ശിവന്റെ ചരിത്രമെന്നതായിരിക്കാം അങ്ങനെയൊരു ധാരണയ്‌ക്ക് ഇടം നല്‍കിയത്. എന്നാല്‍ സര്‍വ്വൈശ്വര്യങ്ങള്‍ക്കും നാഥനാണ് ശിവനെന്ന സങ്കല്‍പ്പവും ഭക്തന്മാര്‍ക്കിടയിലുണ്ട്.
കരസ്ഥേ ഹേമാദ്രൗ ഗിരിശ നികടസ്ഥേ ധനപതൗ
ഗൃഹസ്ഥേ സ്വര്‍ഭൂജാമരസുരഭി ചിന്താമണിഗണേ
ശിരഃസ്ഥേ ശീതാംശൗ ചരണയുഗളസ്ഥേ അഖിലശുഭേ
കമര്‍ത്ഥം ദാസ്യേഹം ഭവതു ഭവദര്‍ത്ഥം മമ മനഃ
സ്വര്‍ണ്ണ പര്‍വ്വതം സ്വാധീനമാണ്; ധനപതിയായ കുബേരന്‍ അടുത്തുതന്നെയുണ്ട്; കല്‍പ്പവൃക്ഷവും കാമധേനുവും ചിന്താമണിയുമെല്ലാം താമസസ്ഥലത്തുതന്നെ എപ്പോഴുമിരിക്കുന്നു. സകല ലോകാഹ്‌ളാദകരനായ ചന്ദ്രന്‍ ശിരസില്‍; എല്ലാമംഗളങ്ങളും പാദാരവിന്ദങ്ങളെ ആശ്രയിച്ചിരിയ്‌ക്കുന്നു. ഇനി എന്താണ് ഞാന്‍ അങ്ങേയ്‌ക്കു തരേണ്ടത്? ആകട്ടേ എന്റെ മനസ്സുതന്ന അങ്ങേയ്‌ക്കുതന്നേക്കാം. എന്നാണ് ഭക്തന്‍ പറയുന്നത്. അതുതന്നെയാണ് നമുക്കും ശ്രീപരമേശ്വരനോട് പ്രാര്‍ത്ഥിക്കാനുള്ളത്.
















