ബൈപ്പാസ് നിര്‍മ്മാണം ധ്രുതഗതിയില്‍
ആലപ്പുഴ: കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഫലം കാണുന്നു. ആലപ്പുഴ ബൈപ്പാസിന്റെ ആദ്യ ഘട്ടം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു. ബൈപ്പാസ് പൂര്‍ത്തീകരണത്തിനായി പ്രത്യേക സമയക്രമം വെച്ചും തൊഴിലാളി സംഘടനകളെ വിശ്വാസത്തിലെടുത്തുമാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പണി പൂര്‍ത്തിയാക്കി 2017 സെപ്റ്റംബറില്‍ ഗതാഗതത്തിനു തുറന്നു കൊടുക്കാനുള്ള ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം. . മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടന്ന ബൈപ്പാസ് നിര്‍മ്മാണത്തിന് തുടക്കം കുറിക്കാനായത് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ്. നിര്‍മ്മാണം പുരോഗമിക്കുന്ന ഇവിടെ ആകെ 368 പൈലുകളാണു നിര്‍മിക്കുന്നത്. മാളികമുക്കിലെയും കുതിരപ്പന്തിയിലെയും റയില്‍വേ മേല്‍പ്പാലങ്ങള്‍ക്കിടയില്‍ നിര്‍മിക്കുന്ന കൂറ്റന്‍ പൈലുകളില്‍ 130 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. 92 പൈല്‍ ക്യാപ്പുകളാണു സ്ഥാപിക്കേണ്ടത്. പൈലിങ് ജോലികള്‍ ജൂണിനു മുന്‍പു പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണ ജോലികള്‍ക്കു കൂടുതല്‍ സമയം വേണ്ടതിനാല്‍ ആദ്യഘട്ടത്തില്‍ അതിനാണു മുന്‍ഗണന നല്‍കുന്നത്. കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മിക്കുന്ന ബൈപാസിന്റെ പകുതിയോളം ദൂരം എലിവേറ്റഡ് ഹൈവേയാണ്. മാളികമുക്കിനും കുതിരപ്പന്തിക്കുമിടയില്‍ 3.2 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയാണ്. ആലപ്പുഴ ബീച്ചിന്റെ മനോഹാരിതയെ ബാധിക്കാത്തവിധമാണ് ഇതിന്റെ പ്രവര്‍ത്തനം. ആലപ്പുഴയെ സംബന്ധിച്ച് ടൂറിസം സാധ്യത ഏറെയുളള ആലപ്പുഴ ബീച്ചിന്റെ കാര്യത്തില്‍ സുരക്ഷിതവും കൂടുതല്‍ ആകര്‍ഷകവുമായ നടപടികള്‍ കൈക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആലപ്പുഴ നഗരത്തിലെ ദുരിതപൂര്‍ണ്ണമായ ഗതാഗതക്കുരുക്കില്‍ നിന്നും മോചിതമാകാനുള്ള ജനത്തിന്റെ സ്വപ്നം മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുകയാണ്.
അമൃത് പദ്ധതികുടിവെള്ള വിതരണം
കാര്യക്ഷമമാക്കാന്‍ 33.9 കോടി
ആലപ്പുഴ: സമഗ്രമായ നഗരവികസനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ‘അമൃത്'(അടല്‍ മിഷന്‍ ഫോര്‍ റിജ്യൂവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‌സ്‌ഫോര്‍മേഷന്‍) പദ്ധതി ആലപ്പുഴ നഗരസഭയില്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ തീരുമാനം.
ജില്ലയ്‌ക്ക് 50 കോടി രൂപയുടെ വികസനപദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പരമാവധി ആലപ്പുഴയില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് സമ്പൂര്‍ണ വീട് പദ്ധതിക്കുപുറമേ അമൃത് പദ്ധതിയും നഗരത്തില്‍ കൊണ്ടുവരുന്നത്.
വാര്‍ഡുകളുടെ വികസനത്തിന് വേണ്ടി നഗരത്തിലെ കുടിവെള്ളപദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന് 33.9 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. മാലിന്യ സംസ്‌കരണത്തിന് 2.09 കോടിയും വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് 6.28 കോടിയും ഗതാഗത സംവിധാനം ഒരുക്കുന്നതിന് 6.85 കോടി രൂപയും വിനോദകേന്ദ്രങ്ങള്‍ക്ക് 89 ലക്ഷം രൂപയ്‌ക്കുമാണ് അനുമതി ലഭിച്ചിട്ടുള്ളത്.
വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും വിദഗ്ധപദ്ധതികള്‍ നടപ്പാക്കും.
















