ബ്രിസ്ബെന്: ഒാസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന്. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ട ടീം ഇന്ത്യക്ക് ഇന്ന് പരമ്പരയില്‍ തിരിച്ചുവരവിന് വിജയം അനിവാര്യമാണ്. ബ്രിസ്ബെയ്ന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം 8.50 മുതലാണ് മത്സരം. അതേസമയം മത്സരത്തിന് മഴ ഭീഷണിയുമുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ 300 റണ്‍സിന് മുകളില്‍ അടിച്ചുകൂട്ടിയിട്ടും വിജയം കൈവിട്ടതിന്റെ നിരാശയിലാണ് ഇന്ത്യ. ഈ നിരാശ മായ്ക്കാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ടീം ഇന്ത്യയെ സഹായിക്കില്ല. ജോര്‍ജ് ബെയ്ലിയുടെയും ക്യാപ്റ്റന്‍ സ്മിത്തിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളാണ് ഓസീസിനെ ആദ്യ ഏകദിനത്തില്‍ വിജയത്തിലേക്ക് നയിച്ചത്. പുതുമുഖ ഇടംകയ്യന്‍ പേസര്‍ ബരിന്ദന് സ്രാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും സ്പിന്നര്‍മാരായ അശ്വിനും രവീന്ദ്ര ജഡേജയും ഫോമിലേക്കുയരാതിരുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടുപേരും കൂടി എറിഞ്ഞ 18 ഓവറില്‍ 139 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.
മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ നായകന് ധോണി ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെ ബൗളിങ് നിരയില്‍ അഴിച്ചുപണി നടത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആദ്യ ഏകദിനത്തില്‍ പരിക്കുമൂലം പുറത്തിരുന്ന ഇഷാന്ത് ശര്‍മ്മ ഇന്ന് കളത്തില്‍ തിരിച്ചെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇഷാന്ത് കളത്തിലെത്തിയാല്‍ ഉമേഷ് യാദവോ ഭുവനേശ്വര്കുമാറോ പുറത്തിരിക്കും. കഴിഞ്ഞ മത്സരത്തിലെ പിഴവുകള്‍ തീര്‍ത്ത് ബൗളര്‍മാര്‍ ഇന്ന് തിളങ്ങിയാല്‍ മാത്രമേ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുള്ളൂ. ബാറ്റിങില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഫോമിലേക്കുയര്‍ന്നത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് തീര്‍ച്ച.
78 റണ്‍സ് കൂടി നേടിയാല്‍ വിരാട് കോഹ്ലിക്ക് ഏകദിനത്തില്‍ 7000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാം. എന്നാല്‍ രോഹിത് ശര്‍മ്മ സ്ഥിരത പ്രകടിപ്പിക്കാത്ത താരമാണ്. ഒരിന്നിങ്സില്‍ സെഞ്ചുറിയടിച്ചാല്‍ അടുത്ത മത്സരത്തില്‍ ചെറിയ സ്കോറിന് പുറത്താകുന്നത് പതിവുമാണ്. അതുപോലെ ഓപ്പണര്‍ ശിഖര്‍ ധവാന് ഏറെക്കാലമായി ഫോമിലല്ല. ധവാനൊപ്പം ക്യാപ്റ്റന്‍ ധോണിയും രഹാനെയും മനീഷ് പാണ്ഡെയും ജഡേജയും അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ട്. മധ്യനിരയില്‍ ധോണിയും രവീന്ദ്ര ജഡേജയും സമ്മര്‍ദമില്ലാതെ ബാറ്റേന്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മറുവശത്ത് ഓസ്ട്രേലിയ മികച്ച പ്രതീക്ഷയിലാണ്. ഫിഞ്ചും വാര്‍ണറും ആദ്യ മത്സരത്തില്‍ ചെറിയ സ്കോറിന് പുറത്തായിട്ടും സ്മിത്തും ബെയ്ലിയും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചതിന്റെ ആത്മവിശ്വാസമാണ് അവരുടെ മുതല്‍ക്കൂട്ട്. രണ്ടിന് 21 റണ്‍സ് എന്ന നിലയില്‍ നിന്നാണ് അവര്‍ വിജയത്തിലേക്ക് കുതിച്ചത്. എന്നാല്‍ വെടിക്കെട്ട് ബാറ്റ്സ്മാന് ഗ്ലെന്‍ മാക്സ്വെല്ലും ആദ്യ ഏകദിനത്തില്‍ പരാജയമായിരുന്നു. അതേസമയം വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ രണ്ടാം മത്സരത്തിനില്ല.
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടു വാര്‍ണര്‍ക്ക് ടീം അവധി നല്‍കിയിരിക്കുകയാണ്. വാര്‍ണര്‍ക്ക് പകരമായി ഉസ്മാന് ഖവാജയെ ടീമിലെടുത്തിട്ടുണ്ട്. എന്നാല്‍ ഖവാജ ഇന്ന് കളിക്കാന്‍ സാധ്യതയില്ല. ഷോണ്‍ മാര്‍ഷായിരിക്കും ഫിഞ്ചിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. മിച്ചല്‍ മാര്‍ഷിനും ഓസീസ് വിശ്രമം അനുവദിച്ചിരിക്കുകയാണ്. പകരം ജോണ്‍ ഹേസ്റ്റിങ്സ് ടീമിലെത്തി. ഹേസ്റ്റിങ്സ് ഇന്ന് ഇറങ്ങാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: