ചില കാഴ്ചകള്‍ കാണേണ്ടി വരുമ്പോള്‍ പ്രതികരിക്കാതെ വയ്യ എന്ന് തോന്നിയതിനാലാണ് എഴുതുന്നത്. കോട്ടയം കെഎസ്ആര്‍ടിസിയില്‍നിന്നും റ്റിബി റോഡില്‍ റ്റിബി ജംഗ്ഷനിലേക്ക് തിരിയുന്ന വളവില്‍ വാഹനങ്ങള്‍ കൂട്ടിമുട്ടി അപകടങ്ങള്‍ ഉണ്ടാവുന്നത് സ്ഥിരം കാഴ്ചയാണ്. വണ്‍വെ ആണെന്ന് തെറ്റിദ്ധരിച്ച് വരുന്ന അന്യദേശ വാഹനങ്ങള്‍ കെഎസ്ആര്‍ടിസി വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാകുന്നത്.
കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്ക് മാത്രമാണ് ഇങ്ങനെ കയറി സ്റ്റാന്റിലേക്ക് വരുവാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. വണ്‍വെ തെറ്റിച്ച് ഈ രീതിയില്‍ വാഹനങ്ങളെ കയറ്റിവിടുവാന്‍ അനുവാദം നല്‍കിയിരിക്കുന്നത് തെറ്റായ രീതിയാണ്. ഇത് അപകടങ്ങള്‍ കൂടുതല്‍ ക്ഷണിച്ചുവരുത്തുവാന്‍ ഇട നല്‍കും. യാതൊരുവിധത്തിലുള്ള സൂചനാ ബോര്‍ഡുകളോ വേഗത നിയന്ത്രണ സംവിധാനങ്ങളോ ഈ ഭാഗത്ത് സ്ഥാപിക്കപ്പെട്ടിട്ടില്ല.
നേര്ക്കുന്നേല് ഇടിച്ചു, ഇടിച്ചില്ല എന്ന രീതിയില്‍ വലിയ ശബ്ദത്തോടെ വന്നുനില്ക്കുന്ന വാഹനങ്ങളുടെ എണ്ണം വളരെയധികമാണ്. തലനാരിഴയ്ക്കാണ് വലിയ അപകടങ്ങള്‍ ഒഴിവാക്കുന്നത്. ജനുവരി രണ്ടിന് അന്യജില്ലയില്‍നിന്ന് വന്ന കാറും ജനുവരി നാലിന് അന്യസംസ്ഥാനത്തുനിന്ന് വന്ന കാറും കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു. എന്തിനേറെ നാട്ടിലുള്ളവര്ക്കുപോലും അപകടം സംഭവിക്കുന്നത് പതിവായ കാഴ്ചയാണ്. നമ്മുടെ അനാസ്ഥ മൂലം ഒരു ജീവന് പോലും നഷ്ടപ്പെടാന്‍ പാടില്ല.
എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കില്‍ വന്‍ദുരന്തത്തിന് നാം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന ഭീതിയാണ് ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത്. ഇതൊരു നാടിന്റെ പൊതു ആവശ്യമായി കണ്ട് എത്രയും പെട്ടെന്ന് നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണ്.
കനകാംഗി രാജു, കോട്ടയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: