ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് കൊ.വ.1085 ല്‍ ഉണ്ടായ തീപ്പിടുത്തം യാദൃച്ഛികമായിരുന്നു എന്നാണ് കരുതുന്നത്. അതിനുശേഷം കൊ.വ.1089 മീനത്തിലെ ഉത്രം നക്ഷത്രത്തിലാണ് പുനഃപ്രതിഷ്ഠ.
ഓരോ പുനഃപ്രതിഷ്ഠ കഴിയുമ്പോഴും പൂര്‍വ്വാധികം ഐശ്വര്യപൂര്‍ണ്ണമായി തീര്‍ന്ന കഥയാണ് ശബരിമല ക്ഷേത്രത്തിനുള്ളത്. ഇന്നിപ്പോള്‍ ഭുവനപ്രസിദ്ധമായിത്തീര്‍ന്നിട്ടുള്ള ആ മഹാക്ഷേത്രം ഭാരതത്തിന്റെ ആദ്ധ്യത്മിക ചരിത്രത്തിലെ ഒരു വിസ്മയമായി തീര്‍ന്നിട്ടുണ്ട്. അവിടെ കുടിയിരിക്കുന്ന സച്ചിദാനന്ദപ്പെരുമാളിനെ മനുഷ്യപ്രകൃതിയുടെ പക്ഷത്തു നിന്നുകൊണ്ട് പാടിയുറക്കുന്ന പാട്ടിന്റെ വഴിയന്വേഷിച്ചുപോയപ്പോള്‍ കുറേ കാടുകേറി എന്ന തോന്നലുണ്ടാവാം. പക്ഷേ ആ കാടുകള്‍ക്കുള്ളിലാണ്പ്രകൃതി സംഗീതമായി നിറഞ്ഞുതുളുമ്പി നില്‍ക്കുന്നത്. ആതെന്തുമാവട്ടെ. പ്രകൃതത്തില്‍ ഹരിവരാസനത്തിലേക്കു വീണ്ടും വരിക.
ആ കീര്‍ത്തനം ഒരു അയ്യപ്പ കീര്‍ത്തനം എന്ന നിലയ്‌ക്ക് മാത്രമാണ് ആദ്യകാലത്ത് ചൊല്ലിയിരുന്നത്. തിരുനടയടയ്‌ക്കുമ്പോള്‍ തിരുനടയില്‍ കൂടിനിന്നിരുന്ന അയ്യപ്പന്‍മാര്‍ മാത്രം ചൊല്ലിയിരുന്ന പാട്ട്. 1975ല്‍ മെരിലാന്റ് സുബ്രഹ്മണ്യം സ്വാമി അയ്യപ്പന്‍ എന്നൊരു ചലച്ചിത്രം നിര്‍മ്മിക്കുകയുണ്ടായി. ആ ചിത്രത്തിലൂടെയാണ് ഹരിവരാസനത്തിന്റെ ആസ്വാദ്യത ശ്രദ്ധിക്കപ്പെട്ടത്.
1963 നവംബറില്‍ തിരുവനന്തപുരം ചാലയിലെ ജയച്ചന്ദ്രാ ബുക്ക് ഡിപ്പോയില്‍ നിന്നുള്ള കീര്‍ത്തനസമാഹാരത്തില്‍ ഹരിഹരാത്മജാഷ്ടകം എന്ന പേരില്‍ ഹരിവരാസനം ചേര്‍ത്തു കാണുന്നു. ഗ്രന്ഥത്തിന്റെ സമ്പാദകന്‍ എന്ന നിലയിലാണ് കമ്പക്കുടി കുളത്തു അയ്യരുടെ പേര് അതില്‍ ചേര്‍ക്കുകയുണ്ടായത്. കുളത്തു അയ്യര്‍ വേറെ കീര്‍ത്തനങ്ങളോ ഗ്രന്ഥങ്ങളോ രചിച്ചിട്ടുള്ളതായി അറിവുമില്ല. ആരും അവകാശ വാദങ്ങളുമായി മുന്നോട്ട് വന്നിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഗൗരവപൂര്‍വ്വമായ ഒരന്വേഷണവും വീണ്ടുവിചാരവും ഉണ്ടാകേണ്ടിയിരിക്കുന്നു.
കോന്നവത്തു ജാനകിയമ്മ 1972 നവംബര്‍ 30 നാണ് അന്തരിച്ചത്. അവരുടെ സഹോദരന്‍ എം.ശിവറാം 1972 നവംബര്‍ 20ന് അരങ്ങൊഴിഞ്ഞിരുന്നു. ആ കുടുംബത്തിന് ശബരിമലയുമായുണ്ടായിരുന്ന ബന്ധം കൂട്ടി വായിക്കുമ്പോള്‍ വെറുതെ ഒരവകാശവാദവുമായി ജാനകി അമ്മയുടെ കുടുംബാംഗങ്ങള്‍ രംഗത്തുവന്നതാണെന്ന് വിചാരിക്കുവാന്‍ ന്യായമില്ല.
ജാനകി അമ്മയുടെ മകള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന വയോധികയായ ബാലാമണിയമ്മ, തന്റെ അമ്മ തന്നെയാണ് ഇതെഴുതിയതെന്ന് തറപ്പിച്ചു പറയുന്നു. എന്തായാലും ആപാതമധുരമായ ഈ അയ്യപ്പകീര്‍ത്തനം അതിലെ പദസംയോജനങ്ങള്‍കൊണ്ടും വൃത്തസന്നിവേശം കൊണ്ടും താളഭംഗികൊണ്ടും ഭക്തി തീവ്രതകൊണ്ടും അനുപമമായ ഒരനുഭൂതിയാണ് ശ്രോതാക്കളിലുളവാക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.
കുഞ്ഞിനെ ഉറക്കുവാന്‍ അമ്മമാര്‍ പാടുന്ന താരാട്ടുപാട്ടില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും തെളിനീരൊഴുക്കാണ്അനുഭവപ്പെടുന്നത്. എന്നാല്‍ ദേവനെ ഉറക്കുവാന്‍ ഭക്തകണ്ഠങ്ങളില്‍നിന്നുണരുന്ന ഈ പാട്ടില്‍ സ്‌നേഹവാത്സല്യങ്ങള്‍ക്കും ഭക്തിവിശ്വാസങ്ങള്‍ക്കുമപ്പുറം ഒരാത്മ സമര്‍പ്പണത്തിന്റെ അതീന്ദ്രിയാനുഭൂതികളാണ് വഴിഞ്ഞൊഴുകുന്നത്.
യേശുദാസിന്റെ ശ്രുതിശുദ്ധിയില്‍ ആ അനുഭൂതി പൂത്തുവിടരുമ്പോള്‍ മലയാള നാടാകെ കോരിത്തരിക്കുന്നു. അതിരുകളില്ലാത്ത സംഗീതത്തിന്റെ സാന്ദ്രകാന്തിയില്‍ അലൗകികമായ ഒരു ഭാവലയത്തില്‍ ഈ നാടിന്റെ ചേതനയലിഞ്ഞുചേരുന്നതുപോലെ അതുകൊണ്ടുതന്നെ അതിന്റ ഉറവ കണ്ടെത്തുവാനുള്ള സാര്‍ത്ഥകമായ ഒരന്വേഷണം നടത്തി തീര്‍പ്പുകല്പിക്കുവാന്‍ ഇനിയും വൈകിക്കൂടാ. എന്തായാലും നിജസ്ഥിതി അറിഞ്ഞേ തീരൂ. സത്യത്തിന്റെ മുഖം എന്നും മൂടിവെയ്‌ക്കുവാനാവില്ലല്ലോ.
നമ്പ്യാരുടേതല്ലാത്ത തുള്ളല്‍ കൃതികളുടെ കര്‍ത്തൃത്വം നമ്പ്യാരില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളതുപോലെ ഈ കീര്‍ത്തനത്തിന്റേയും കര്‍ത്തൃത്വം കമ്പക്കുടി കുളത്തു അയ്യരില്‍ കെട്ടിവയ്‌ക്കുകയല്ലേ ചെയ്തിട്ടുള്ളത്? വസ്തുനിഷ്ഠമായും സത്യസന്ധമായും ഉള്ള അന്വേഷണത്തിനും അഭിപ്രായ രൂപീകരണത്തിനും ഉള്ള ഒരു മുന്നുരയായി മാത്രം ഈ ലേഖനം കാണുക. കോന്നോത്തു ജാനകി അമ്മ തന്നെയാണ് ഈ കീര്‍ത്തനത്തിന്റെ രചയിതാവ് എന്ന് ഈ ലേഖകന്‍ വിശ്വസിക്കുന്നുവെന്നും ഇവിടെ വെളിപ്പെടുത്തട്ടെ.
(അവസാനിച്ചു)
















