പുത്രദുഃഖത്താല്‍ തകര്‍ന്ന ഒരുബ്രാഹ്മണന്‍ യാദവ രാജധാനിയില്‍ ഇടയ്‌ക്കിടെ വന്നെത്തുമായിരുന്നു. ഒരുസമയത്ത് യാദവര്‍ക്കൊപ്പം അര്‍ജുനനും ഉണ്ടായിരുന്നു. ഭാരതയുദ്ധം കഴിഞ്ഞകാലത്ത് വെറുതെ കൃഷ്ണനെ കാണുവാന്‍ എത്തിയതായിരുന്നു അദ്ദേഹം. ബ്രാഹ്മണന്‍ നിന്നു വിലപിക്കുന്ന കാഴ്ച മദ്ധ്യമപാണ്ഡവനെ വല്ലാതെ ഉലച്ചു. അതു പതിവുസംഭവം എന്നപോലെയാണ് യാദവന്മാര്‍ കരുതിയിരുന്നതുതന്നെ. ആരും ആ സാധുവിനെ ഗൗനിക്കാതിരിക്കുന്ന കണ്ടപ്പോള്‍ അര്‍ജുനന്‍തന്നെ ചെന്ന് അദ്ദേഹത്തിനെ സമാധാനിപ്പിച്ചു.
”അങ്ങയ്‌ക്ക് ഇനി ജനിക്കുന്ന പുത്രനെ ഞാന്‍ രക്ഷിച്ചുതന്നുകൊള്ളാം. ഇതു വില്ലാളിവീരനായ അര്‍ജുനനാണ് പറയുന്നത്. ധൈര്യമായിട്ടുപൊയ്‌ക്കൊള്ളൂ. എന്നു വാക്കുകൊടുത്തു.
വിധിയെ തടുക്കാന്‍ ആര്‍ക്കുസാധിക്കും. അത്തവണ ബ്രാഹ്മണപത്‌നി പ്രസവിച്ചപ്പോള്‍ കുട്ടിയെ പോലും ലഭിക്കുകയുണ്ടായില്ല. തന്റെ വാക്ക് വെറും ജലരേഖയായപ്പോള്‍ ഇനി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് നിശ്ചയിച്ച് പാര്‍ത്ഥന്‍ തീക്കുണ്ഡംകൂട്ടി അതില്‍ ചാടുവാന്‍ നിശ്ചയിച്ച് നീങ്ങുന്നതിന്നിടയില്‍ ഭഗവാന്‍ വന്നു രക്ഷിക്കുകയാണ്‌ചെയ്തത്.
കുട്ടികള്‍ ഒന്നും മരിച്ചിട്ടില്ല, അവര്‍ വൈകുണ്ഠത്തില്‍ ജീവനോടെയുണ്ട് എന്നു പറഞ്ഞ് തേരില്‍ കയറ്റി ഭഗവാന്‍ അര്‍ജുനനെ ബലമായി കൊണ്ടുപോയി. തേരാണെങ്കില്‍ ദാരുകന്‍ പടിഞ്ഞാറു ദിശയെ ലക്ഷ്യമാക്കിയാണ് നയിച്ചിരുന്നത്. ഏഴു ദ്വീപുകളും, അവയുടെ സംരക്ഷണമായുള്ള അതിര്‍ത്തി പര്‍വതങ്ങളും കടന്ന്‌പോകവെ ഒരുപ്രദേശംനിറയെ കുറ്റാകുറ്റിരുട്ട്. ആര്‍ക്കും ഒന്നു തിരിച്ചറിയാനാവാതായി. അപ്പോള്‍ ഭഗവാന്‍ തന്റെ ആയുധമായ സുദര്‍ശനത്തെ പ്രയോഗിച്ചു. സുദര്‍ശനത്തിന്റെ ആ വെളിച്ചത്തില്‍ തേര് മുന്നോട്ടുനീങ്ങി. ഇരുട്ടിനപ്പുറമുള്ള തേജോമയമായ ഒരു ജ്യോതിസ്സിനുമുന്നിലെത്തി. അതിന്റെ പ്രകാശം കണ്ട് അര്‍ജുനന്‍ പോലും കണ്ണടച്ചുപോയി. അതും പിന്നിട്ട് മഹാവിഷ്ണു പള്ളികൊള്ളുന്ന പാലാഴിയുടെ തീരത്തെത്തി.
അനന്തതല്പത്തില്‍ ഭഗവാന്‍ വളരെ പ്രസന്നമായ മുഖത്തോടും, അതി മനോഹരമായ കാരുണ്യകടാക്ഷത്തോടും, പീതാംബരം ചുറ്റിയും മരതകരത്‌നം പതിച്ച കിരീടത്തോടും, കുണ്ഡലങ്ങളണിഞ്ഞും കാണപ്പെട്ടു. കൃഷ്ണനും അര്‍ജുനനും ആവൈകുണ്ഠവാസനെ സാഷ്ടാംഗം പ്രണമിച്ചു.
ഇരുവരേയും കണ്ടപ്പോള്‍ മഹാവിഷ്ണു പറഞ്ഞു. ”നിങ്ങള്‍ നരനാരായണന്മാരാണ്. എന്റെ അംശസ്വരൂപികളാണ്. പൂര്‍ണ്ണകാമന്മാരാണ് ഭൂഭാരം തീര്‍ക്കുവാന്‍ അവതരിച്ചവരാണ്. നിങ്ങളെ നേരില്‍ കാണുന്നതിന്നായാണ് ബ്രാഹ്മണകുമാരന്മാരെ കൊണ്ടു വരേണ്ടിവന്നത്. അവരെല്ലാം എന്റെ ഒപ്പം ഉണ്ട്. ആ വിപ്രദമ്പതിമാര്‍ക്ക് കുട്ടികളെ നല്‍കി സന്തോഷിപ്പിച്ചാലും. അസുരന്മാരെ ഒടുക്കുന്നതിനായി വേഗം ചെന്ന് വേണ്ട വിധം നിര്‍വ്വഹിച്ച് തിരിച്ചു വന്നാലും” എന്നെല്ലാം പറഞ്ഞ് പാലാഴിനാഥന്‍ ഇരുവര്‍ക്കും കുട്ടികളെയെല്ലാം നല്‍കി യാത്രയാക്കി.
















