നെടുമങ്ങാട്: അഗസ്ത്യാര്‍കൂടം സന്ദര്‍ശനത്തിന് ഫീസ് ഈടാക്കുന്നത് മതപരമായ വിവേചനമാണെന്ന് അഗസ്ത്യാര്‍ ക്ഷേത്രയോഗം പ്രസിഡന്റ് ആര്‍. ജയകുമാര്‍ നായര്‍. വനം വകുപ്പ് ഇക്കോ ടൂറിസത്തിന്റെ പേരിലാണ് പണം പിരിക്കുന്നത്. ഇന്ത്യാമഹാരാജ്യത്ത് ഏതെങ്കിലുമൊരു ആരാധനാ കേന്ദ്രത്തിലേയ്‌ക്ക് പണപ്പിരിവ് നടത്തി സമാന്തര പരിപാടിനടത്തുന്നത് അഗസ്ത്യാകൂടത്തില്‍ മാത്രമാണ്. ഭരണഘടനാ ലംഘനമാണ് ഇവിടെ വനം വകുപ്പ് നടത്തുന്നത്.
ഇതിഹാസകാല പ്രാധാന്യമുള്ള ഹിന്ദുവിന്റെ ആരാധനാ കേന്ദ്രമാണ് അഗസ്ത്യാകൂടം. നൂറ്റാണ്ടുകളായി വിശ്വാസികള്‍ ഭക്തിപൂര്‍വ്വം യാത്രചെയ്ത് പൂജ നടത്തിയിരുന്ന അഗസ്ത്യാര്‍ കൂടത്തില്‍ വന്യജീവി സങ്കേതം നിലവില്‍ വന്ന 1983 മുതല്‍ക്കാണ് നിയന്ത്രണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പേപ്പാറ വന്യജീവി സങ്കേതത്തില്‍ 50 പൈസ നല്‍കി രജിസ്റ്റര്‍ ചെയ്ത് പോകുന്നതില്‍ തുടങ്ങി ഇന്ന് സീസണ്‍ എന്ന് പറഞ്ഞ് വര്‍ഷത്തില്‍ മകരവിളക്കു മുതല്‍ ശിവരാത്രി വരെ 500 രൂപ ഫീസ് വാങ്ങിയും മറ്റു സമയങ്ങളില്‍ 5 പേരടങ്ങുന്ന സംഘത്തിന് 8000 രൂപ കൊടുക്കേണ്ടിവരുന്ന സ്ഥിതിയിലെത്തിനില്‍ക്കുന്നു.
ഇതിനിടയില്‍ അഗസ്ത്യാര്‍ ക്ഷേത്രത്തിന് വര്‍ഷത്തില്‍ 200 പേര്‍ക്ക് പോകാനുള്ള ഉത്തരവ് നല്‍കി ഹിന്ദുക്കളുടെ കണ്ണില്‍ പൊടിയിടുന്ന പരിപാടി വനം വകുപ്പ് നല്‍കി. ആദിവാസികളേയും മറ്റു ഹിന്ദു സമൂഹങ്ങളേയും തമ്മിലടിപ്പിക്കുന്ന നടപടിയും വനം വകുപ്പ് നടത്തിവരുന്നു. ജാതിക്കതീതമായി ഹിന്ദു സമൂഹം ഒറ്റക്കെട്ടായി അഗസ്ത്യര്‍ കൂടത്തിന്റെ കാര്യത്തില്‍ ഇക്കുറി തീരുമാനമെടുക്കുകയും മൂന്നുമാസം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടനകാലം ജനുവരി അവസാനത്തോടെ ആരംഭിക്കുകയും ചെയ്യും. ഒരു ദിവസം 500 തീര്‍ത്ഥാടകര്‍ അഗസ്ത്യാകൂടത്തില്‍ ദര്‍ശനത്തിനെത്തും. 4500പേര്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടന മായിരിക്കും ഈ വര്‍ഷം നടത്തുക. കേരള സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത് കേരളാഹൈകോടതിയെ ബോധ്യപ്പെടുത്തിയ ഒരു ഭരണസമിതി നിവവിലുള്ള ഒരു ക്ഷേത്രത്തില്‍ വനം വകുപ്പിന് ടൂറിസം നടത്താന്‍ ഒരു നിയമവശവുമില്ല.
അഗസ്ത്യാര്‍കൂടത്തിന്റെ പരിശുദ്ധി കളങ്കപ്പെടാതെ സൂക്ഷിക്കുവാനുള്ള കടമ ഹിന്ദുസമൂഹത്തിനുള്ളതാണ്. വിശാല ഹിന്ദു ഐക്യം രൂപീകരിച്ച് ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമാക്കുമെന്നും ഏതൊരു ആരാധനാകേന്ദ്രത്തിലേക്കും ഭരണഘടന അനുസരിച്ചുള്ള ആരാധനാ സ്വാതന്ത്രം നടപ്പാക്കുവാന്‍ കോടതിയുടെ സഹായം തേടുമെന്നും ക്ഷേത്രയോഗ പ്രസിഡന്റ് ആര്‍. ജയകുമാര്‍ നായര്‍ പറഞ്ഞു.
















