തിരുവനന്തപുരം: പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വട്ടം ചുറ്റിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാഭീഷണി. സര്‍ക്കാര്‍ വായ്‌പാ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മാവേലിക്കര ചെട്ടികുളങ്ങര കടവൂര്‍ മുറിയില്‍ കണ്ടന്‍തറയില്‍ വി. വിമല്‍രാജ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള ഉയരംകൂടിയ വേപ്പ് മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇന്നലെ രാവിലെ 8 ഓടെയാണ് നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ടീഷര്‍ട്ടും പാന്റും ധരിച്ച ഇയാള്‍ അരയില്‍ കയറുകെട്ടി മരത്തിലേക്ക് കയറുകയായിരുന്നു. എം.ജി റോഡിലെ ബസ് സ്റ്റോപ്പിനോട് ചേര്‍ന്നുള്ള മരക്കൊമ്പില്‍ കയറി ബഹളം വച്ചതിനെത്തുടര്‍ന്ന് യാത്രക്കാരും സെക്രട്ടറിയേറ്റിലെ സുരക്ഷാ ജീവനക്കാരും വിവരം പോലീസിനെ അറിയിച്ചു. ഡല്‍ഹിയിലും രാജസ്ഥാനിലുമായി പഞ്ചകര്‍മ്മ സെന്ററില്‍ ജോലി നോക്കിവന്ന തനിക്ക് സംസാരശേഷിയിലെ തടസത്തെ തുടര്‍ന്ന് ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ചികിത്സക്ക് അഞ്ചു ലക്ഷത്തോളം രൂപ ചെലവായെന്നും ഇയാള്‍ മരക്കൊമ്പില്‍ ഇരുന്ന് പേപ്പറിലെഴുതി താഴേക്കിട്ടു. ചികിത്സക്കും ‘ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം പുലര്‍ത്താനും സര്‍ക്കാര്‍ സഹായം നല്‍കണം. ഈ അവശ്യം ഉന്നയിച്ച് സെക്രട്ടേറിയറ്റിലെത്തിയ തന്നെ അകത്തേക്ക് പ്രവേശിപ്പിക്കുകയോ മുഖ്യമന്ത്രിയെ കാണാന്‍ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും ഇയാള്‍ കത്തില്‍ എഴുതിയിരുന്നത്.
സംഭവം അറിഞ്ഞ് കന്റോണ്‍മെന്റ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിഅനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഏണി ഉപയോഗിച്ച് ഇയാളെ താഴെ ഇറക്കാന്‍ ശ്രമം നടത്തിയപ്പോഴേക്കും മറ്റൊരു ചില്ലയിലൂടെ അടുത്ത മരത്തിലേക്ക് മാറി. ആവശ്യങ്ങള്‍ അംഗീകരിക്കാം എന്ന് ഉറപ്പ് നല്‍കിയതോടെ 9.30ഓടെ ഇയാള്‍ താഴെയിറങ്ങാന്‍ സമ്മതിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ നല്‍കിയ ഏണി വഴി താഴേക്ക് ഇറങ്ങി. ആത്മഹത്യാശ്രമത്തിന് കേസെടുത്ത വിമല്‍രാജിനെ വൈകിട്ടോടെ വിട്ടയച്ചു. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കമമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 20 ദിവസമായി വിമല്‍രാജ് സെക്രട്ടറിയറ്റിനുമുന്നില്‍ സമരത്തിലായിരുന്നു.
















