കൊല്‍ക്കത്ത: റിപ്പബ്ലിക് ദിനത്തില്‍ ആലപിക്കാനായി വിദ്യാര്‍ത്ഥികളെ ദേശീയഗാനം പഠിപ്പിച്ച മദ്രസ ഹെഡ്മാസ്റ്റര്‍ക്ക് മൗലവിമാരുടെ ക്രൂരമര്‍ദ്ദനം. താല്‍പുക്കൂര്‍ ആരാ ഹൈ മദ്രസയിലെ ഹെഡ്മാസ്റ്റര്‍ ഖാസി മൗസം അക്തറെ മദ്രസയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും മൗലവിമാരും ശിങ്കിടികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
താല്‍പുക്കൂര്‍ ആരാ ഹൈ മദ്രസ സര്‍ക്കാര്‍ അംഗീകൃത സ്‌ക്കൂളാണ്. ഐഎസിന്റെ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് അക്തറെ മുസ്ലിം മൗലികവാദികള്‍ മര്‍ദ്ദിച്ചത്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഗവര്‍ണര്‍, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ എന്നിവര്‍ക്ക് ആറുതവണ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ശമ്പളം ലഭിക്കുന്നതിനായി ഹാജര്‍ രേഖകള്‍ വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിരുന്നു. ദേശീയഗാനം ദൈവനിന്ദയും ഹിന്ദുത്വഗാനവുമാണെന്നാണ് മൗലവിമാരുടെ നിലപാട്.
ഏഷ്യയിലെ ആദ്യത്തെ നൊബേല്‍ സമ്മാന ജേതാവുകൂടിയായ രബീന്ദ്രനാഥ് ടാഗോറാണ് ദേശീയഗാനം രചിച്ചത്. ഇരുമ്പ് ദണ്ഡുകൊണ്ട് മര്‍ദ്ദിക്കപ്പെട്ട് തലക്കും മറ്റും ഗുരുതരമായി പരിക്കേറ്റ അക്തര്‍ മാസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്നിരുന്നു. സ്‌ക്കൂളില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് അദ്ദേഹത്തിനെതിരെ ഫത്‌വയും പുറപ്പെടുവിച്ചിരുന്നു.
അക്തര്‍ താടിവടിച്ച് പാന്റ്‌സ് ധരിച്ച് എത്തുന്നതും നിരോധിച്ചിരുന്നു. ഓരോ ആഴ്ചയും താടിവളരുന്നതിന്റെ പുരോഗതി അറിയുന്നതിനായി ഫോട്ടോ അയച്ച്‌നല്‍കുവാനും അക്തര്‍ക്ക് മൗലികവാദികള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ദേശീയഗാനാലാപനം മുസ്ലിം വിരുദ്ധമാണെന്നും പ്രഖ്യാപിച്ചിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനുള്ള അക്തറിന്റെ തീരുമാനവും മതമൗലീകവാദികളെ പ്രകോപിപ്പിച്ചിരുന്നു.
സ്‌ക്കൂളുകളില്‍ പെണ്‍കുട്ടികളെ വിടാതെ മുതിര്‍ന്ന മുസ്ലിങ്ങള്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുവാനും നിര്‍ദ്ദേശിച്ചിരുന്നു. ചെറിയ പെണ്‍കുട്ടികളെ മുതിര്‍ന്ന മുസ്ലിങ്ങള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുവാന്‍ ആകുമായിരുന്നില്ല. സാമുദായിക കലാപമുണ്ടാകുമെന്നതിനാല്‍ അക്തര്‍ക്ക് പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് കാണിച്ച് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ ന്യൂനപക്ഷ കമ്മീഷന് കത്തയച്ചിരുന്നു.
















