മണ്ണാര്‍ക്കാട്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് മരിച്ച മലയാളി എന്‍എസ്ജി കമാന്‍ഡോ ലഫ്. കേണല്‍ നിരഞ്ജന് കുമാറിന് രാഷ്ട്രത്തിന്റെ പ്രണാമം. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തുനിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയായിരുന്നു അപകടം.
പാലക്കാട് മണ്ണാര്‍ക്കാട് എളമ്പിലാശ്ശേരി കളരിക്കല്‍ ശിവരാജന്റെയും രാജേശ്വരിയുടെയും മകനാണ് നിരഞ്ജന്. ഡോ. രാധികയാണ് ഭാര്യ. മകള്‍ വിസ്മയ. 2013 മാര്‍ച്ച് 31നായിരുന്നു ഇരുവരുടെയും വിവാഹം. മദ്രാസ് മിലിറ്ററി എന്‍ജിനിയറിങ് സര്‍വീസിലായിരുന്നു നിരഞ്ജന് ആദ്യം ജോലിചെയ്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി എന്‍എസ്ജി കമാന്‍ഡോയാണ്.
കഴിഞ്ഞ നാല്പത് വര്‍ഷമായി ബെംഗളൂരുവില്‍ സ്ഥിര താമസമാണ് ശിവരാജന്റ കുടുംബം. പാലാക്കാട്ടുള്ള കുടുംബവീട്ടില്‍ ഇപ്പോള്‍ നിരഞ്ജന്റെ പിതൃസഹോദരനാണ് താമസിക്കുന്നത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഓണത്തിനാണ് കുടുംബത്തോടൊപ്പം നിരഞ്ജന് പാലക്കാട്ട് എത്തിയത്. സഹോദരങ്ങള്‍: ശരത് (വ്യോമസേന), ഭാഗ്യലക്ഷ്മി (അധ്യാപിക), ശശാങ്കന്(എന്‍ജിനിയര്‍).
നിരഞ്ജന്റെ മൃതദേഹം തിങ്കളാഴ്ച ബെംഗളൂരുവില്‍ പൊതുദര്‍ശനത്തിനുവെക്കും. മൃതദേഹം ഏറ്റുവാങ്ങുന്നതിനായി നിരഞ്ജന്റെ അച്ഛന് ദല്‍ഹിയിലേക്ക് തിരിച്ചു.
സംസ്കാരം പാലക്കാട് എളമ്പിലാശേരിയില് നടക്കും. നിരഞ്ജന് കുമാറിന്റെ ത്യാഗത്തെ രാജ്യം നമിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വേര്‍പാട് വേദനാജനകമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: