അയല്‍പക്കങ്ങളെ സൗഹൃദത്തിലാക്കാനുള്ള ഭാരതത്തിന്റെ ശ്രമം ഇന്ന് ലോകമെങ്ങും പ്രശംസിക്കപ്പെടുകയാണ്. ഏറ്റവും തന്ത്രപ്രധാനമായ അയല്‍രാജ്യമാണ് പാക്കിസ്ഥാന്‍. നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്നല്ലെങ്കില്‍ നാളെ എല്ലാം പ്രതീക്ഷിച്ചതുപോലെ നടക്കുമെന്ന ചിന്തയില്‍ പലപ്പഴും ഭാരതം പ്രകോപിതരാകാറില്ല. ഇപ്പോള്‍ തന്നെ സുരക്ഷാ ഉപദേഷ്ടാക്കളും വകുപ്പു മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി ലാഹോറില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരിഫുമായി കൂടിക്കാഴ്ച നടത്തിയതും പുതിയ പ്രതീക്ഷ സൃഷ്ടിച്ചിരുന്നു.
ഐക്യരാഷ്‌ട്രസഭയും അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളും സൗഹൃദത്തിനായുള്ള ഭാരതത്തിന്റെ നീക്കങ്ങളെ ഏറെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഭരണകൂടങ്ങള്‍ തമ്മില്‍ എല്ലാം മറക്കാനും പൊറുക്കാനും തയ്യാറായി പുതിയ പ്രതീക്ഷ സൃഷ്ടിക്കുമ്പോള്‍ അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍ സംശയത്തിന്റെ നിഴല്‍ പരത്തുകയാണ്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനുനേരെ ശനിയാഴ്ച ഉണ്ടായ ഭീകരാക്രമണം.
അക്രമത്തിനൊരുങ്ങിയെത്തി മൂന്നു ജവാന്മാരുടെ വീരമൃത്യുവിന് വഴിവച്ചെങ്കിലും ഭീകരന്മാരെ വെടിവച്ചുവീഴ്‌ത്താന്‍ സുരക്ഷാ സൈനികര്‍ക്ക് സാധിച്ചു. ജീവന്‍ ത്യജിച്ചും വ്യോമസേനാ താവളം കാത്തുസൂക്ഷിച്ച നമ്മുടെ ജവാന്മാര്‍ നാടിന്റെ അഭിമാനസ്തംഭമാണ്. അവരെപോലും അവഹേളിക്കുന്നവിധം സുരക്ഷാ വീഴ്ചയെന്നും നരേന്ദ്രമോദി ലാഹോറില്‍ പോയതു പിഴവെന്നും ഇപ്പോള്‍ പ്രസ്താവിക്കുന്നവര്‍ രാജ്യദ്രോഹികള്‍ക്ക് ഒത്താശ പാടുന്നതിന് സമമാണെന്ന് വേദനയോടെ പറയേണ്ടിവരുന്നു.
ഡിസംബര്‍ 30നു ഗുര്‍ദാസ്പൂര്‍ അതിര്‍ത്തി വഴി കടന്നുവന്ന ഭീകരര്‍ 31നു പത്താന്‍കോട്ട് പൊലീസ് സൂപ്രണ്ടിനെയും സഹപ്രവര്‍ത്തകരെയും ആക്രമിക്കുകയും പൊലീസ് വാഹനം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. സൈനികവേഷത്തില്‍ വ്യോമസേനാ താവളത്തിലെത്തിയ ഇവര്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആക്രമണം ആരംഭിച്ചു. ഭീകരാക്രമണസാധ്യത സംബന്ധിച്ചു വ്യക്തമായ മുന്നറിയിപ്പു ലഭിച്ചിരുന്നതിനാല്‍ എന്‍എസ്ജി, കരസേനാ വ്യോമസേനാ കമാന്‍ഡോകള്‍ സംയുക്ത നീക്കത്തിലൂടെ ഭീകരരെ ചെറുത്തതുതന്നെ നമ്മള്‍ ജാഗ്രത പുലര്‍ത്തി എന്നതിന്റെ തെളിവാണ്. വ്യോമസേനയ്‌ക്കു തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള വ്യോമതാവളമാണു പത്താന്‍കോട്ടിലേത്. ജമ്മുവിനോടു ചേര്‍ന്നുകിടക്കുന്ന ഈ താവളത്തിലാണ് രാജ്യത്തെ പ്രമുഖ യുദ്ധവിമാനങ്ങളില്‍ പലതും സൂക്ഷിച്ചിരിക്കുന്നത്.
1965ലും 1971ലും പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ വ്യോമാക്രമണത്തിന്റെ േകന്ദ്രം പത്താന്‍കോട്ടായിരുന്നു. പാക്കിസ്ഥാന്‍ ഭീകരര്‍ വളരെ ആസൂത്രിതമായാണ് ഈ താവളം ലക്ഷ്യം വച്ചതെന്ന് വേണം കരുതാന്‍. കോബ്രാസ് എന്നറിയപ്പെടുന്ന പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലാണു മിഗ് 21 യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കുന്നത്. പിന്നീടു മിഗ് 21 ബിസണ്‍ വിമാനങ്ങളും മിഗ് 21, 35 അറ്റാക്ക് ഹെലികോപ്റ്ററുകളും സൂക്ഷിക്കുന്നതും പത്താന്‍കോട്ടാണ്. ഭീകരന്മാരെ യുദ്ധവിമാനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലംവരെ എത്താതെ തടയാന്‍ വ്യോമസേനയുടെ പ്രത്യേക വിഭാഗമായ ഗരുഡിനു കഴിഞ്ഞു എന്നതു സ്തുത്യര്‍ഹമായ നേട്ടം തന്നെയാണ്.
പത്താന്‍കോട്ടില്‍നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയാണ് ഇരുപതിനായിരത്തിലേറെ സൈനികരും അവരുടെ കുടുംബാംഗങ്ങളും താമസിക്കുന്ന, ആയുധപ്പുരകളും യുദ്ധോപകരണങ്ങളും നിറഞ്ഞ മാമുന്‍ കരസേനാ കേന്ദ്രം. കഴിഞ്ഞ ജൂലൈ 27ന് എസ്പിയടക്കം ഏഴുപേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്ന ഗുര്‍ദാസ്പൂര്‍ പത്തു കിലോമീറ്റര്‍ മാത്രം അകലെയാണ് ഭാരത സൈന്യത്തെ സംബന്ധിച്ചിടത്തോളം ഗുര്‍ദാസ്പൂര്‍, പത്താന്‍കോട്ട്, ജമ്മു മേഖല ഏറെ തന്ത്രപ്രധാനമായ ഭാഗമാണ്. രാജ്യാന്തര അതിര്‍ത്തിയോട് അടുത്തു കിടക്കുന്നതിനാല്‍ ഭീകരാക്രമണസാധ്യത ഏറെ നിലനില്‍ക്കുന്ന സ്ഥലം കൂടിയാണിത്.
പഞ്ചാബിനെ ജമ്മുകശ്മീരുമായി ബന്ധിപ്പിക്കുന്ന, രാജ്യാന്തര അതിര്‍ത്തിക്കു സമാന്തരമായുള്ള എന്‍എച്ച് 44 അറിയപ്പെടുന്നതുതന്നെ ഭീകരതയുടെ പാത എന്നാണ്. മഞ്ഞുമൂടിയ പ്രഭാതത്തില്‍ സായുധരായെത്തിയ ഭീകരരെ ഓരോന്നിനെയും വെടിവച്ചിട്ട് നമ്മുടെ സൈനിക ശക്തിയെ സംരക്ഷിച്ചവര്‍ക്ക് രാജ്യം നമോവാകം അര്‍പ്പിക്കുകയാണ്. തുടങ്ങിവച്ച സമാധാനപ്രക്രിയ ഒരു അക്രമംകൊണ്ട് അവസാനിപ്പിക്കേണ്ടെന്നാണ് ഭാരതം തീരുമാനിച്ചിട്ടുള്ളത്.
പാക് ഭരണകൂടവും സാധാരണ ജനങ്ങളും ഭീകരര്‍ക്ക് ഒപ്പമില്ല. മാത്രമല്ല പത്താന്‍കോട്ട് അക്രമത്തെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇത്തരം അക്രമങ്ങള്‍ ചെയ്യുന്നവരോട് പൊറുക്കാന്‍ ഒരു രാജ്യത്തിനും സാധ്യമല്ല. കേന്ദ്രസര്‍ക്കാര്‍ അത് അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. സമാധാനം പുലരണം. അതിന് വിട്ടുവീഴ്ചകളാകാം. പക്ഷെ ഇത്തരം കാട്ടാളത്തങ്ങളെ അനുവദിച്ചുകൂടാ. പ്രധാനമന്ത്രി അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മാനവികതയുടെ ശത്രുക്കളാണ് ഭീകരതയ്‌ക്ക് ഒരുമ്പെട്ടിറങ്ങുന്നത്. ഇത്തരം ശക്തികളെ ചെറുക്കാന്‍ രാജ്യത്തിനും സൈന്യത്തിനും കെല്‍പ്പുണ്ട്. പത്താന്‍കോട്ട് തെളിഞ്ഞതും അതാണ്.
















