”വാചകങ്ങള്‍ പ്രസംഗത്തിന്റെ ശരീരമാണ്. ചിന്ത ആത്മാവും”
-ആര്‍തര്‍ സിമണ്‍സ് (1865-1945 ബ്രിട്ടീഷ് കവിയും നിരൂപകനും)
ഇടവയുള്ളവന് ഇടവഴിയുമറിയാം (പഴമൊഴി)
(സ്ഥലത്തെക്കുറിച്ച് (കാര്യത്തെക്കുറിച്ച്) സൂക്ഷ്മ ജ്ഞാനമുള്ളവന് ഏത് മുക്കുംമൂലയുമറിയാം)
രണ്ട് ഉദ്ധരണികള്‍ പരാമര്‍ശിക്കാന്‍ ഇടയായത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 83-ാം വാര്‍ഷികാചരണ വേളയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ ഉദ്ഘാടന പ്രസംഗം കേള്‍ക്കാനിടയായതാണ്. എഴുതി തയ്യാറാക്കിക്കൊടുത്ത പ്രസംഗം ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയെയും ശ്രീനാരായണ ധര്‍മപരിപാലന യോഗത്തെയും കടന്നാക്രമിച്ചു, എതിരെ ആഞ്ഞടിച്ചു എന്നൊക്കെ ഡെയ്‌ലി ന്യൂസ് അനാലിസ് നടത്തുന്നയാള്‍ (പട്ടികയില്‍ ‘ജന്മഭൂമി’ക്ക് ഇടംനല്‍കിയിട്ടില്ല) പറഞ്ഞിട്ടുണ്ടെങ്കിലും വായിക്കുന്നത് വെറും വായനയല്ലേ ആകൂ. അന്തഃസത്ത അറിഞ്ഞാലേ ഭാവവ്യത്യാസം മുഖത്ത് പ്രകടമാകൂ! വലിയ നേതാവ് വായിച്ചാല്‍ അര്‍ഹിക്കുന്നതിലും വളരെ കൂടുതല്‍ വാര്‍ത്താ പ്രാധാന്യം കേരളത്തില്‍ കിട്ടുമെന്നതിന് ഒരു സംഭവം മാത്രമാണിത്.
ഗുരുദേവന്റെ അനുഗ്രഹാശിസുകളോടെ തുടങ്ങിയ തീര്‍ത്ഥാടന സംഘത്തിലെ ശ്രീനാരായണീയരോടായിരുന്നു ഈ അവതരണം എന്നോര്‍ക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍പ്പെട്ടവരോടോ വെറും ജനക്കൂട്ടത്തോടോ ആയിരുന്നില്ല ജല്‍പ്പനങ്ങള്‍ നടത്തിയത്. തികച്ചും ഭാവാത്മകമായ രീതിയില്‍ ഗുരുദേവന്റെ മഹത്വവും ഉപദേശങ്ങളും പകര്‍ന്നുനല്‍കാന്‍ ശ്രമിക്കാതെ തികച്ചും രാഷ്‌ട്രീയ വേദിയാക്കി മാറ്റി ശിവഗിരി ശാരദാമഠ സന്നിധി. ”ഗുരുധര്‍മം ബലികഴിക്കുന്നു, ഗുരു പ്രചാരകന്മാരാകാന്‍ മത്സരിക്കുന്ന ചിലര്‍ക്ക് രാഷ്‌ട്രീയ ലക്ഷ്യം മാത്രമാണുള്ളത്, സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരം നേടാന്‍ ശ്രമിക്കുന്നവര്‍ ഗുരുദര്‍ശനങ്ങളെ വഞ്ചിക്കുകയാണ്” തുടങ്ങിയ പരാമര്‍ശങ്ങളാണ് സന്ദേശമോ അതോ ഉപദേശമോ ആയി തീര്‍ത്ഥാടകര്‍ക്കായി മൊഴിഞ്ഞത്. എസ്എന്‍ഡിപിക്കാരനായതിനാലാണ് ആര്‍.ശങ്കറെ മുഖ്യമന്ത്രിയാക്കിയതെന്നും പറയുകയുണ്ടായി (കാലുവാരി അധികാരഭ്രഷ്ടനാക്കിയതും പാര്‍ലമെന്റിലേക്ക് മത്സരിക്കാനുള്ള അവസരം നിഷേധിച്ചതും സൗകര്യപൂര്‍വം വിസ്തരിച്ചുകളഞ്ഞു).
കോട്ടയത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ 25-ാം വാര്‍ഷികത്തില്‍ അത് നാടിനായി സമര്‍പ്പിക്കാനുള്ള നിയോഗം കോണ്‍ഗ്രസ് പ്രസിഡന്റിനു നല്‍കി. വെറും എംപിയല്ല രാജീവ് ഗാന്ധിയുടെ ഭാര്യക്കാണ് പദവി നല്‍കിയതെന്നു പറഞ്ഞ് ‘പ്രോട്ടോകോള്‍’ ലംഘനത്തെക്കുറിച്ചുള്ള പരാമര്‍ശത്തെ സാധൂകരിച്ച മുഖ്യമന്ത്രി, സര്‍ക്കാര്‍ പരിപാടിയാണെന്ന കാര്യം ബോധപൂര്‍വം വിസ്മരിച്ചുകളഞ്ഞു. അവിടെയും പലതും വായിച്ചു. ”രാജീവ് ഗാന്ധിയെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ വികസനത്തിനായി അവകാശവാദം ഉന്നയിക്കുന്നു” എന്ന്. തിരുവിതാംകൂര്‍ മഹാരാജാവ് ഒട്ടേറെ ജനക്ഷേമകരമായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. പള്ളിവാസല്‍ ജലവൈദ്യുതി ഉല്‍പ്പാദന കേന്ദ്രം, ഏലൂരിലെ എഫ്എസിടി, ടിസിസി, തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറി തുടങ്ങിയവ ചിലതുമാത്രം. ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യരായിരുന്നു ബുദ്ധികേന്ദ്രമായത്. വികസനത്തിന്റെ തുടക്കം അവരായിരുന്നു എന്ന് രാജകുടുംബാംഗങ്ങള്‍ അവകാശവാദവുമായി വന്നാല്‍ കോണ്‍ഗ്രസുകാര്‍ അംഗീകരിക്കുമോ? ”വികസനം ഹാര്‍ഡ്‌വെയര്‍ മാത്രമല്ല മൂല്യങ്ങളുടെ സോഫ്റ്റ്‌വെയര്‍ കൂടിയാണെന്ന് രാജീവ് വിശ്വസിച്ചിരുന്നു” എന്നും അവര്‍ പറയുകയുണ്ടായി.
മൂല്യങ്ങളെക്കുറിച്ച് പറഞ്ഞാല്‍ പോരാ അത് ജീവിതത്തില്‍ പകര്‍ത്തുകയും വേണം. കൂടെയുള്ള കോണ്‍ഗ്രസുകാര്‍ക്ക് അനുവര്‍ത്തിച്ച് കാണിച്ചുകൊടുക്കുകയും വേണം. ജവഹര്‍ലാല്‍ നെഹ്‌റു നേതൃത്വം കൊടുത്ത് തുടങ്ങിയ ‘നാഷണല്‍ ഹെറാള്‍ഡ്’ പത്രം പുനഃപ്രസിദ്ധീകരണത്തിനു കൂട്ടാക്കാതെ അതിനെ പുതിയൊരു കമ്പനിയാക്കി കോണ്‍ഗ്രസ് പ്രസിഡന്റിനെയും വൈസ്പ്രസിഡന്റിനെയും 76 ശതമാനം വരുന്ന ഓഹരി ഉടമകളാക്കിയതെന്തിന് എന്ന ചോദ്യത്തിന് മുമ്പില്‍ പതറിനില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഉത്തരം നല്‍കാനാകുന്നില്ല. സത്യം വൈകിയാണെങ്കിലും പുറത്താകും. പ്രസ്തുത കമ്പനിയായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് (എജെഎല്‍) ലൈബ്രറി പണിയാനാണെന്ന് പറഞ്ഞത് സര്‍ക്കാര്‍ ഭൂമി കൈക്കലാക്കിയത് ഡിസംബര്‍ 31 ലെ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയാക്കി.
വാസ്തവത്തില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി കെട്ടിടം പണിയാനാണെന്ന് ആര്‍ക്കിടെക്ട് സുനില്‍ അംബ്രെ വെളിപ്പെടുത്തിയത്രെ. കോണ്‍ഗ്രസ് ഭവന്‍ നിര്‍മിക്കാന്‍ വേണ്ടി. അതിനായി ട്രസ്റ്റിന്റെ ട്രഷറര്‍ മോത്തിലാല്‍ വോറ 3,25,000 രൂപാ ഫീസ് ഇനത്തില്‍ നല്‍കി സംസ്ഥാന ഫയര്‍ ആന്റ് സേഫ്റ്റി വകുപ്പില്‍ നിന്ന് എന്‍ഒസി കരസ്ഥമാക്കിയതായും പറയുന്നു. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന വേളയിലാണ് ഇടപാടുകളെല്ലാം നടത്തിയതത്രെ. എന്തു ധാര്‍മികത! മാനുഷിക മൂല്യങ്ങളോടുള്ള ക്ഷമത എങ്ങനെ?
സഭയറിന്തുപേശു (സഭയറിഞ്ഞു പറയുക) സമയമറിന്തുപേശു (അവസരമറിഞ്ഞുപറയുക) എന്ന തമിഴ്‌ചൊല്ല് എങ്ങനെ പ്രസംഗിക്കണം എന്നത് മനസ്സിലാക്കിത്തരുന്നതാണ്. അവിടെ വലിപ്പചെറുപ്പം ഒന്നുമില്ല. ഗുരുദേവദര്‍ശനങ്ങളെക്കുറിച്ച് ഗാഢമായ അറിവില്ലെങ്കിലും സാമാന്യജ്ഞാനമുള്ളവരാണ് കേരളീയര്‍. ജനത്തിന്റെ സ്പന്ദനം മുഖ്യമന്ത്രിയെങ്കിലും അറിയണമായിരുന്നു. മനോഭാവത്തില്‍ മാറ്റം വന്നെന്ന് മനസ്സിലാക്കണം. അവര്‍ക്ക് ‘ഇടവ’യുണ്ട്. അതിനാല്‍ ഗുരുദേവന്റെ മഹത്വം അറിയാം. ആ മഹത്വം അറിഞ്ഞുതന്നെയാണ് പ്രചാരകന്മാരും പ്രവര്‍ത്തകരും നിലകൊള്ളുന്നത്.
















