കേരളത്തിലെ സിപിഎം നേതാക്കള്‍, പ്രത്യേകിച്ച് കണ്ണൂര്‍ ലോബി പ്ലീനത്തിനെന്ന് പറഞ്ഞ് കൊല്‍ക്കത്തയ്‌ക്ക് വണ്ടി കയറിയത് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണ്. കേരളത്തില്‍ ബിജെപി വലിയ കുതിപ്പ് നടത്തുന്നുവെന്ന ഞെട്ടിക്കുന്ന തിരിച്ചറിവില്‍ നിന്നാണ് മതേതര പുരോഗമന ജനാധിപത്യ വിപ്ലവക്കാരന്മാര്‍ ഈ പുതിയ സിദ്ധാന്തം മെനഞ്ഞത്. പോയ പാര്‍ട്ടി പ്ലീനത്തില്‍ അധ്വാനവര്‍ഗ സൈദ്ധാന്തികന്‍ കെ.എം. മാണിയെ ഇടവും വലവും ഇരുത്തി പ്ലിങ് ആയിപ്പോയതിന്റെ ഉളുപ്പ് ലവലേശമില്ലാതെയാണ് ഇക്കുറി കുഞ്ഞാലിക്കുട്ടിയെ കുപ്പിയിലാക്കാനുള്ള അരസമ്മതമെങ്കില്‍ അരസമ്മതം തേടി അറുപതിനായിരത്തിന്റെ പുത്തന്‍ മോഡല്‍ മൊബൈലുമായി തൊഴിലാളിവര്‍ഗത്തിന്റെ പടത്തലവന്മാര്‍ കൊല്‍ക്കത്തയിലെത്തിയത്.
ബിജെപിയെ പ്രതിരോധിക്കാന്‍ മുസ്ലിംലീഗിനെ കൂട്ടുപിടിക്കുക എന്ന പുത്തന്‍ കുതന്ത്രത്തിന് പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി തേടിയാണ് കണ്ണൂരാന്മാര്‍ കൊല്‍ക്കത്തയില്‍ വണ്ടിയിറങ്ങിയതെന്നാണ് അണിയറയില്‍ ഉയര്‍ന്നുകേട്ട ഒരു വാദം. സാക്ഷാല്‍ എം.വി. രാഘവന്റെ പ്രേതത്തിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് മുന്‍കാലപ്രാബല്യത്തോടെ നല്‍കിയതില്‍പിന്നെ ലീഗ്ബാന്ധവത്തിന് പറയാന്‍ ഒരു ന്യായവുമായി. പക്ഷേ പടപേടിച്ച് പന്തളത്ത് ചെന്നവന്റെ അവസ്ഥയായിരുന്നു കേരളത്തില്‍ നിന്ന് കൊല്‍ക്കൊത്തയ്‌ക്ക് കെട്ടിയെടുത്ത കണ്ണൂരാന്മാരുടേത്.
ബിജെപിയെ തോല്‍പിക്കാന്‍ ലീഗെങ്കില്‍ ലീഗെന്ന് പറഞ്ഞ് പ്ലീനത്തിനെത്തിയ പിണറായി സംഘത്തെ പ്ലിങാക്കിക്കളഞ്ഞത് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സര്‍വേശ്വര സോമയാജുലു യെച്ചൂരിയുടെ മകന്‍ സീതാറാം യെച്ചൂരിയാണ്. പുള്ളിക്കാരന്‍ ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് നേരെ കൈനീട്ടി നില്‍ക്കുന്ന കാഴ്ചയാണ് കേരളത്തിലെ സിപിഎമ്മിനെ നോക്കി കൊഞ്ഞനം കുത്തിയത്. കാര്യം മഞ്ചേശ്വരത്ത് തുടങ്ങി ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ ബിജെപിക്കെതിരെ തരംനോക്കി കൈപ്പത്തിക്ക് വോട്ട് കുത്തിയിട്ടുണ്ടെങ്കിലും ഇത്ര പരസ്യമായി വിളിച്ചുപറഞ്ഞുകൊണ്ട് ഒരു ഒളിസേവയ്‌ക്ക് ഇതുവരെ കേരളത്തിലെ സിപിഎമ്മുകാരന്‍ തയ്യാറായിരുന്നില്ല. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രം കണ്ടുവരുന്ന അവശേഷിക്കുന്ന പാര്‍ട്ടി സഖാക്കന്മാരെയാകെ പ്ലിങാക്കുന്ന അമ്മാതിരിപ്പണിക്കാണ് ഇപ്പോള്‍ പാര്‍ട്ടി പ്ലീനവും യെച്ചൂരി മകന്‍ യെച്ചൂരിയും കൊണ്ടുപിടിച്ച് തീരുമാനമെടുക്കുന്നത്.
സിപിഎമ്മില്‍ വകതിരിവുള്ളവനായി യെച്ചൂരിയേ ബാക്കിനില്‍ക്കുന്നുള്ളൂ എന്നൊരു വര്‍ത്തമാനം ആ പാര്‍ട്ടിയുടെ വേലിക്കകത്ത് കുറേ നാളായി കത്തിപ്പടരുന്നുണ്ട്. ബംഗാളിലെ മലയാളി അസോസിയേഷന്‍ ഹാളില്‍ നിന്ന് പിണറായിയെയും കോടിയേരിയെയും ആലുവാമണപ്പുറത്ത് കണ്ട പരിചയം പോലും കാട്ടാതെ ഇറങ്ങിപ്പോന്ന വി.എസ്. അച്യുതാനന്ദന്റെ ഭാവഹാവാദികളില്‍ അത് വ്യക്തമാണ് താനും. പിണറായിയോ വിഎസോ പാര്‍ട്ടിയെ നയിക്കുക എന്ന ആശയക്കുഴപ്പം മാധ്യമപപ്പരാസികള്‍ വാര്‍ത്തകളായി കെട്ടിയുണ്ടാക്കുന്ന കാലത്താണ് കേരളത്തിലെ സിപിഎമ്മിനെ ഉമ്മന്‍ചാണ്ടി നയിക്കും എന്ന ലളിതമായ യുക്തിയുമായി യെച്ചൂരി എത്തുന്നത്.
കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുകയും വിഎസ് അമ്പലങ്ങളിലെ ഊട്ടുപുരകള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യുന്ന കാലത്താണ് യെച്ചൂരിയുടെ ഈ വകതിരിവ് പ്രവര്‍ത്തനസജ്ജമാകുന്നതെന്ന് സാരം. കേരളത്തിലെ പാര്‍ട്ടിയുടെ പോക്ക് കുറേക്കാലമായി നിരീക്ഷിക്കുന്ന യെച്ചൂരി തിരിച്ചറിഞ്ഞ ഒരു വസ്തുതയുണ്ട്. ഇച്ചേല്ക്കുള്ള പോക്കാണെങ്കില്‍ സിപിഎമ്മുകാരെല്ലാം നരേന്ദ്രമോദിക്ക് പിന്നാലെ കൂടും. നമോ ബ്രിഗേഡുകാര്‍ക്ക് പാര്‍ട്ടി അംഗത്വം, ജന്മാഷ്ടമിക്ക് ചുവന്ന കംസന്മാരുടെ വക ഓണാഘോഷം, ചെങ്കൊടിയും പിടിച്ച് ഗണേശവിഗ്രഹ നിമജ്ജനഘോഷയാത്രകള്‍, ഏറ്റവുമൊടുവില്‍ അയ്യപ്പന്മാര്‍ക്ക് ജയരാജന്മാരുടെ വക അന്നദാനവും…. എല്ലാംകൂടി അന്തിക്കമ്പലമുറ്റത്ത് പോയി വട്ടംകൂടുന്നതിന് മുമ്പ് ആട്ടിത്തെളിച്ച് സോണിയയുടെ ആലയില്‍ കൊണ്ട് കെട്ടിയാല്‍ സിപിഎം ദേശീയ സെക്രട്ടറിയെന്ന പേരുമൊട്ടിച്ച് കുറച്ചുകാലമെങ്കില്‍ കുറച്ചുകാലം കൂടി കാലം കഴിക്കാമെന്ന ഒരു മോഹം മാത്രമേ യെച്ചൂരിയുടെ ഈ നീക്കത്തിനുള്ളൂ. അല്ലെങ്കില്‍ത്തന്നെ പാടിയും പറഞ്ഞും ആഘോഷിച്ചിരുന്നിടങ്ങളില്‍ നിന്നൊക്കെ പൊതുജനം പാര്‍ട്ടിയെ കൊടിലുകൊണ്ട് തൂക്കി കുപ്പത്തൊട്ടിയിലേക്ക് എറിഞ്ഞുകഴിഞ്ഞു.
പല വിപ്ലവനേതാക്കന്മാരെയും നാട്ടുകാര്‍ തല്ലിക്കൊന്ന് വിളക്കുകാലില്‍ കെട്ടിത്തൂക്കി. റഷ്യയും ചൈനയുമടക്കമുള്ള ചുവപ്പന്‍രാജ്യങ്ങളൊക്കെ നരേന്ദ്രമോദിക്കൊപ്പം ആടിപ്പാടുകയാണ്. കഞ്ചാവും ചരസും പൂത്തുലയുന്ന ചില നാടുകളില്‍ മാത്രമാണ് ഇനി ഈ സാധനം അവശേഷിക്കുന്നത്. അവിടെയും മാര്‍പാപ്പ കൊന്തയും ബൈബിളുമായി സുവിശേഷം പറഞ്ഞെത്തിക്കഴിഞ്ഞു. പിന്നെ ത്രിപുരയും ബംഗാളും കേരളവുമാണ് ബാക്കി. മൂന്നും കടലിന്റെ ഓരത്താണ്. അറബിക്കടലില്‍ കെട്ടിത്താഴ്‌ത്തുമെന്നൊക്കെ പണ്ട് വിളിച്ച മുദ്രാവാക്യങ്ങള്‍ അറംപറ്റുന്ന കാലത്താണ് പാര്‍ട്ടിയുടെ ജീവിതം. ബംഗാളില്‍ മൂന്നരപ്പതിറ്റാണ്ട് ഭരിച്ചതിന്റെ മാന്യത പോലും ജനങ്ങള്‍ നല്‍കിയില്ല. കേരളത്തിലാണെങ്കില്‍ കച്ചവടവും ഒളിക്യാമറയും ഐറ്റം ഡാന്‍സും കണ്ണൂരാന്മാരുടെ കണ്ണുരുട്ടലുമൊക്കെയായി പിടിച്ചുനില്‍ക്കാനുള്ള പെടാപ്പാടിലാണ്. ആകെക്കൂടി നോക്കിയാല്‍ പാര്‍ട്ടിയെ ആര്‍ക്കും വേണ്ടാത്ത കാലത്താണ് താന്‍ ജനറല്‍ സെക്രട്ടറിയായതെന്ന തികഞ്ഞ ബോധ്യമുണ്ട് യെച്ചൂരിക്ക്. അതിനെയാണ് ചിലര്‍ വകതിരിവുള്ള കമ്മ്യൂണിസ്റ്റായി വാഴ്‌ത്തുന്നത്.
ജെഎന്‍യുവില്‍ പോയി വഴിപിഴയ്‌ക്കുന്നതുവരെ സര്‍വേശ്വര സോമയാജുലുവിന്റെ മകന്‍ മാത്രമായി നേര്‍വഴിക്ക് നടന്ന യെച്ചൂരി വെറുതെയല്ല കോണ്‍ഗ്രസ് ലയനത്തിനായി ദാഹിക്കുന്നത്. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ സോണിയാകമ്പനിയുടെ ആദ്യ റിമോട്ട് ഭരണം അരങ്ങേറുമ്പോള്‍ അതിനുവേണ്ട വിഭവങ്ങള്‍ പാകം ചെയ്യുന്ന അടുക്കളയിലെ പ്രധാന കുശിനിക്കാരിലൊരാളായിരുന്നു യെച്ചൂരി. ചിദംബരം ചെട്ടിയാരും യെച്ചൂരിയും നേതൃത്വം കൊടുത്ത സമിതി തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ ഭാഗമായിട്ടാണ് അഴിമതി തേര്‍വാഴ്ച നടത്തിയ യുപിഎ കുംഭകോണരാജ് രാജ്യത്ത് അരങ്ങേറിയത്.മാത്രമല്ല പാര്‍ട്ടിക്കൊപ്പം പണ്ടേ ഉള്ള ബ്രാക്കറ്റ് ഒരു ഭാരമാണെന്ന് യെച്ചൂരിയടക്കമുള്ള നേതാക്കള്‍ക്ക് പലപാട് തോന്നിയിട്ടുമുണ്ട്.
കേരളത്തിലെ സഖാക്കന്മാര്‍ മാര്‍ക്‌സിനെ മാറ്റി മാണിയെന്നും മുസ്ലിമെന്നുമൊക്കെ തരാതരം പോലെ ചേര്‍ക്കാന്‍ ശ്രമിച്ചതുമാണ്. ഇപ്പോഴിപ്പോഴാണെങ്കില്‍ പോത്തിന്റെ പടം വെച്ചാലും പാര്‍ട്ടി പ്രചരണബോര്‍ഡുകളില്‍ സ്ഥിരം താടിവേഷക്കാരെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന നിലപാടിലാണ് സഖാക്കള്‍. എന്തായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നതിനെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് മാറ്റിവായിക്കാനാകും വിധം യെച്ചൂരിയും കൂട്ടരും സോണിയയുടെ തൊഴുത്തില്‍ പുല്ലു തിന്നാനുള്ള തീരുമാനത്തിലാണ്.
കേരളത്തിലും ബംഗാളിലുമടക്കം ബിജെപി ഉയര്‍ത്തുന്ന ഉന്മൂലനഭീഷണിയെ ചെറുക്കാന്‍ കോണ്‍ഗ്രസിന്റെ അടുക്കളയില്‍ അഭയം തേടുന്ന യെച്ചൂരിയും പാര്‍ട്ടിയും പുലികളായാണ് ഇക്കാലമത്രയും നടന്നത്. കോണ്‍ഗ്രസിനെതിരെയായിരുന്നു ആദ്യം അവരുടെ രാഷ്‌ട്രീയ അഭ്യാസങ്ങള്‍. നെഹ്‌റുവിന് ശേഷം ഒരു സഖാവ് പ്രധാനമന്ത്രിയാകുമെന്നും ചെങ്കോട്ടയില്‍ ചെങ്കൊടി പാറിക്കുമെന്നുമൊക്കെയുള്ള വിവരക്കേട് ഒരു വെളിവുമില്ലാതെ വിളിച്ചുപറയാനുള്ള മന്ദത കൂടെപ്പിറപ്പായുണ്ടായിരുന്ന പാര്‍ട്ടിയാണത്. ചെങ്കോട്ടയില്‍ ചെങ്കൊടി പാറിക്കുമെന്നുമൊക്കെ നേതാക്കള്‍ പറഞ്ഞത്‌കേട്ട് ഇളിഭ്യരായ സഖാക്കള്‍ പിന്നെ ഉക്കാസ്‌മൊട്ടയിലും കതിരൂരുമൊക്കെ റോഡ് ടാര്‍ ചെയ്യുമ്പോള്‍ അതുണങ്ങുംമുമ്പേ അതില്‍ പാറക്കഷ്ണം ഒട്ടിച്ച് ചെങ്കോട്ടയെന്ന് എഴുതി നിരത്തുവക്കില്‍ ചെങ്കൊടികെട്ടിയാണ് ആ മോഹം തീര്‍ത്തത്. യെച്ചൂരിയന്‍ കാലഘട്ടത്തില്‍ പാര്‍ട്ടി എന്ന കെട്ടുകഥ ഇല്ലാതാവുകയാണ്. ന്യൂഇയര്‍ പാര്‍ട്ടിക്കായി സ്വന്തം നാട്ടിലേക്ക് അവധിയെടുത്ത് പോയ സോണിയാ കമ്പനിയുടെ ഡിഎംഡി മടങ്ങിവരുംവരെ കിട്ടുന്നതും വാങ്ങി കമ്പനിപ്പടിക്കല്‍ കാവല്‍കിടക്കാനാണ് പ്ലീനം സഖാക്കളുടെ തീരുമാനം.
















