എല്ലാ അതിക്രമങ്ങള്‍ക്കും ക്രൂരതകള്‍ക്കും അടിസ്ഥാനമായി നില്‍ക്കുന്നതാണ് മദ്യമെന്ന് ബഹുഭൂരിപക്ഷവും അംഗീകരിക്കും. എന്നാല്‍ മദ്യത്തിനെതിരായ നീക്കങ്ങള്‍ നടക്കുമ്പോള്‍ അട്ടിമറിക്കാന്‍ ഇതേ ശക്തികള്‍ തന്നെ രംഗത്തിറങ്ങുകയും ചെയ്യും. ഈ പശ്ചാത്തലത്തില്‍ കേരളസര്‍ക്കാറിന്റെ മദ്യനയം ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ഒട്ടേറെ സംഭവവികാസങ്ങളിലേക്ക് വെളിച്ചം വീശാന്‍ പര്യാപ്തമാണ്. ഇത് സര്‍ക്കാറിന്റെ വിജയമെന്നാണ് യുഡിഎഫും ബന്ധപ്പെട്ടവരും അവകാശപ്പെട്ടുന്നത്. വിക്രംജിത് സിങ് ആധ്യക്ഷ്യം വഹിച്ച സുപ്രീം കോടതി ബെഞ്ചിന്റെ വിധി നെഞ്ചേറ്റാന്‍ യുഡിഎഫ് കക്ഷികള്‍ മത്‌സരബുദ്ധിയോടെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. വര്‍ധിതാവേശമാണ് അവര്‍ കാണിക്കുന്നത്.
ഇത്തരം ഒരു വിധി തങ്ങള്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്നാണ് പറയുന്നത്. വാദത്തിനുവേണ്ടി അതംഗീകരിച്ചുകൊടുത്താല്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറയേണ്ടിവരും. സര്‍ക്കാറിന്റെ മദ്യനയം ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ എന്തുകൊണ്ട് പൂട്ടിയ ബാറുകളിലെ ജീവനക്കാരുടെ ജീവല്‍പ്രശ്‌നങ്ങളിലേക്ക് അവര്‍ കണ്ണെറിഞ്ഞില്ല. ആയിരക്കണക്കിന് ജീവനക്കാര്‍ തൊഴിലും കൂലിയുമില്ലാതെ ജീവിതത്തിന്റെ നൂല്‍പ്പാലത്തിലൂടെ നെഞ്ചത്തടിച്ചു നിലവിളിച്ചു നടന്നപ്പോള്‍ എന്തുകൊണ്ട് തിരിഞ്ഞുനോക്കിയില്ല. അവരുടെ പുനരധിവാസത്തിന് ഒരു ചെറുവിരലെങ്കിലും അനക്കിയിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് കരുതാമായിരുന്നു. ഇപ്പോഴത്തെ വിധിയില്‍ സുപ്രീം കോടതി സര്‍ക്കാറിന്റെ മദ്യനയത്തെ അനുകൂലിച്ചുവെങ്കിലും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എതിര്‍കക്ഷിക്കാര്‍ക്ക് ഇനിയും കോടതിയെ സമീപിക്കാമെന്ന് വിലയിരുത്തിയത് എടുത്തുപറയേണ്ടതാണ്.
മദ്യ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട് പൂര്‍ണമായ മദ്യനിരോധം എന്ന മഹാത്മാഗാന്ധിയുടെ വീക്ഷണത്തിലേക്ക് എത്തിച്ചേരുകയെന്നത് സ്വപ്‌നസമാനമായ അവസ്ഥയാണ്. അത് ഉണ്ടാവണമെങ്കില്‍ ദൂരക്കാഴ്ചയുള്ള സമീപനം വേണം. ഏതെങ്കിലും പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും തെറ്റിദ്ധരിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു നയമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ബാര്‍ പൂട്ടുമ്പോള്‍ അനാഥരാവുന്ന തൊഴിലാളികളുടെ ഭാവിയെപ്പറ്റി തരിമ്പും ചിന്തിക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ മന്ത്രിമാരും കെപിസിസി അദ്ധ്യക്ഷനും ഇക്കാര്യത്തില്‍ വര്‍ധിതാവേശത്തോടെയാണ് പ്രതികരിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള രാഷ്‌ട്രീയ നെറികേടിന്റെ ഐസുകട്ടകള്‍ ആവോളം മദ്യനത്തില്‍ ഉയര്‍ന്നുകിടപ്പുണ്ട്.
സുപ്രീം കോടതി വിധിയില്‍ വര്‍ധിതാവേശത്തോടെ മുന്നോട്ടുകുതിക്കുന്ന സര്‍ക്കാര്‍ ഇനിചെയ്യേണ്ടത് മദ്യമേഖലയിലെ തൊഴിലാളികള്‍ക്ക് ജീവിതസാഹചര്യം ഒരുക്കിക്കൊടുക്കുകയും കോടികളുടെ കോഴ വിവാദത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവരികയുമാണ്. ബാറുകള്‍ ഇനി തുറക്കാന്‍ കഴിയാത്ത സ്ഥിതിക്ക് നേരത്തെ കോഴ നല്‍കിയതിന്റെ വിവരങ്ങള്‍ പൊതുജനത്തിന് അറിയാന്‍ അവകാശമുണ്ടല്ലോ.
നിയമങ്ങള്‍ വളച്ചൊടിച്ച് ചുളുവില്‍ ബാര്‍ മുതലാളിമാരെ രക്ഷിക്കാനാണല്ലോ തല്‍പരകക്ഷികളായ മന്ത്രിമാരും അവരുടെ പിണിയാളുകളും ശ്രമിച്ചത്. അതിന്റെ ക്ലൈമാക്‌സില്‍ നിയമ മന്ത്രിക്ക് സ്ഥാനംവിട്ടൊഴിയേണ്ടിയും വന്നു. എന്നാല്‍ അതേ മന്ത്രിസഭയില്‍ മറ്റൊരാള്‍ നിയമ മന്ത്രിയെക്കാള്‍ കൂടുതല്‍ അഴിമതിച്ചളി പുരണ്ടിരിക്കുകയുംചെയ്യുന്നു. വിധികേട്ട് തുള്ളിച്ചാടിയവര്‍ പക്ഷേ, ഇതേ മന്ത്രിയെ രക്ഷപ്പെടുത്താനാണ് സകലവിധ തന്ത്രവുംമെനഞ്ഞതെന്ന് ആര്‍ക്കാണറിയാത്തത്? അപ്പോള്‍ മദ്യനിര്‍മാര്‍ജനത്തിലേക്കുള്ള പാത വിശുദ്ധിയുടേതും ആത്മാര്‍ത്ഥതയുടേതും ആണെന്ന് പറയാന്‍ കഴിയുമോ? നികൃഷ്ടരാഷ്‌ട്രീയതാല്‍പര്യത്തിന്റെ വൈറസുകള്‍ അതില്‍ നുരഞ്ഞുപൊന്തുന്നില്ലേ?
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാര്‍ ഉടമകള്‍ക്ക് ഇനി ചെയ്യാന്‍ ഒരുപാടുണ്ട്. ഇതുസംബന്ധിച്ച് ഉയര്‍ന്ന കോഴ ആരോപണത്തെക്കുറിച്ച് യുക്തിസഹമായ എല്ലാ തെളിവുകളും പുറത്തുകൊണ്ടുവന്ന് നിയമപോരാട്ടത്തിന് ശക്തി പകരുക. കളളക്കളികളിലൂടെ മാന്യത നടിച്ച് കഴിയുന്ന രാഷ്‌ട്രീയക്കോമരങ്ങളെ പൊതുജനമധ്യത്തില്‍ തൊലിയുരിച്ചു കാണിക്കുക. പിരിച്ചുവിട്ട ബാര്‍ തൊഴിലാളികള്‍ക്ക് ജീവിതസന്ധാരണത്തിനാവശ്യമായ പദ്ധതികള്‍ കണ്ടെത്തുക. അത് സര്‍ക്കാറിന് സമര്‍പ്പിക്കുക. ജീവിക്കാന്‍ ആവശ്യമില്ലാത്തതും അതേസമയം സമൂഹത്തിന് എന്നും ഭീഷണിയുയര്‍ത്തുന്നതുമായ പൈശാചികത്വമാണ് മദ്യം. അത് സമൂഹത്തില്‍ നിന്നു എന്നെന്നേക്കുമായി നിര്‍മാര്‍ജനം ചെയ്യപ്പെടണം. അതിനുള്ള വഴികളാണ് കണ്ടെത്തേണ്ടത്.
ഇക്കാര്യത്തില്‍ ഭരണകൂടത്തിനുള്ള ഉത്തരവാദിത്വത്തോട് ബാര്‍ മുതലാളിമാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. ദൈവത്തിലേക്കുള്ള വഴിയില്‍ ചെകുത്താനെ കൂട്ടുപിടിച്ചാല്‍ ഒരിക്കലും ലക്ഷ്യസ്ഥാനത്തെത്തുകയില്ല എന്നോര്‍ത്താല്‍ കാര്യങ്ങള്‍ എളുപ്പമാവും. മദ്യനയത്തിന്റെ കാര്യത്തില്‍ ജയവും തോല്‍വിയും ചൂണ്ടിക്കാട്ടി ആവേശം കൊള്ളുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് മദ്യനിര്‍മാര്‍ജനത്തിനുള്ള വഴിതേടലാണ്.ബോധവല്‍ക്കരണവും മറ്റും അതിന് സഹായിക്കും. സുപ്രീം കോടതി വിധി അതിന് ഗതിവേഗം കൂട്ടുകയും ചെയ്യും.
















