കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച കൊട്ടിയം പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതിയായ ശോഭന എന്ന സന്ധ്യയെ ഐ.പി.സി 366 എ, 372 പ്രകാരം മൊത്തം 16 വര്‍ഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ അസി. സെക്ഷന്‍സ് ജഡ്ജ് കെന്നത്ത് ജോര്‍ജാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കഠിനതടവ് അനു്യവിക്കണം. പിഴ തുകയായ അഞ്ചുലക്ഷം രൂപ കുട്ടിയുടെ മാതാവിനു നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവായി. കേസിനാസ്പദമായ സംഭവം നടന്നത് 2004 ഏപ്രില്‍ 28 നായിരുന്നു. എസ്എസ്എല്‍സി പരീക്ഷ്ക്ക് ഒരാഴ്ചയ്ക്കുശേഷം പെണ്‍കുട്ടിയെ ഒന്നാംപ്രതി പ്രലോഭിപ്പിച്ചു മയ്യനാട്, തിരുവനന്തപുരം, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടാലറിയാവുന്ന പലര്‍ക്കും ലൈംഗികവേഴ്ചയ്ക്കായി കൊണ്ടുപോയി പ്രതിഫലം കൈപ്പറ്റിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. കൊട്ടിയം പോലീസും അതിനുശേഷം സിബിസിഐഡിയുമാണ് കേസ് അന്വേഷിച്ചത്. കേസിന്റെ അന്വേഷണവേളയില്‍ ആവലാതിക്കാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. ആകെ 19 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. 18 പേരെയും തെളിവിന്റെ അഭാവത്തില്‍ കോടതി വെറുതേവിട്ടു. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറും പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സാക്ഷിയും വിദേശത്തായിരുന്നതിനാല്‍ വിസ്താരവേളയില്‍ ഇരുവരും കോടതിയില്‍ ഹാജരായില്ല. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഫ്രാന്‍സിസ് ജൂഡ് നെറ്റോ, അഭിഭാഷകരായ അനന്തപത്മനാഭന്, മായ എന്നിവര്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: