ന്യൂദല്‍ഹി: അതിര്‍ത്തി രക്ഷാ സേനയുടെ സൂപ്പര്‍കിംഗ് എന്ന ചെറുവിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന് മതിലിലിടിച്ച് തകര്‍ന്ന് രണ്ടു പൈലറ്റുമാരും ബിഎസ്എഫ് അസി. കമാണ്ടന്റുമടക്കം പത്തു പേര്‍ മരിച്ചു. ദുരന്തത്തിലും പൈലറ്റ് സമചിത്തതയോടെപ്രവര്‍ത്തിച്ചതിനാല്‍ വിമാനം ആള്‍ത്താമസമുള്ള മേഖലയില്‍ വീഴുകയോ അതുവഴി കടന്നുപോകുകയായിരുന്നു ട്രെയിനില്‍ ഇടിക്കുകയോ ചെയ്തില്ല. അതിനാല്‍ വന്‍ ദുരന്തമൊഴിവായി.
ഇന്നലെ രാവിലെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഝാര്‍ഖണ്ഡിലെ റാഞ്ചിയിലേക്ക് പറന്നുയര്‍ന്ന വിമാനം അഞ്ചു മിനിറ്റിനകം 9.50 ഓടെ വിമാനത്താവളത്തിനു സമീപം ദ്വാരകയെന്ന സ്ഥലത്താണ് തകര്‍ന്നത്. എഞ്ചിന്റെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മടങ്ങിവന്ന് വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. ദ്വാരകയില്‍ ആള്‍ത്താമസം കുറഞ്ഞ സ്ഥലത്ത് താഴ്ന്നു പറക്കുമ്പോള്‍ അടുത്തുള്ള ട്രാക്കിലൂടെ ദല്‍ഹി അഹമ്മദാബാദ് ആശ്രം എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോകുന്നുണ്ടായിരുന്നു. ദുരന്തമുണ്ടാകാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ വിമാനം മരച്ചില്ലയില്‍ തട്ടി അടുത്തുള്ള മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിമാനത്താവളത്തിന്റെ മതിലിലാണ് വിമാനമിടിച്ചത്. ഇടിയോടെ വിമാനം തകര്‍ന്നു കത്തി. വിമാനത്തിലുണ്ടായിരുന്നവര്‍ കത്തിക്കരിഞ്ഞു. മൂന്നു പേര്‍ അടുത്തുള്ള സ്വീവേജ് പഌന്റിന്റെ മലിനജലടാങ്കിലേക്ക് വീണു.
നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പത്തു പേരും വിമാനവും കത്തിക്കരിഞ്ഞിരുന്നു. റാഞ്ചിയില്‍ നക്‌സല്‍ വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുക്കുന്ന ഹെലിക്കോപ്ടറിന്റെ അറ്റകുറ്റപ്പണിക്ക് സാങ്കേതിക വിദഗ്ധരുമായി പോകുകയായിരുന്നു വിമാനം. പൈലറ്റുമാരായ രാജേഷ് ശിവരായിന്‍, ബി.പി. ഭട്ട്, ഡപ്യൂട്ടി കമാന്‍ഡന്റ് ഡി. കുമാര്‍, ഇന്‍സ്‌പെക്ടര്‍ എസ്എന്‍ ശര്‍മ്മ, സബ്ഇന്‍സ്‌പെക്ടര്‍മാരായ രവീന്ദ്ര കുമാര്‍, ഛോട്ടേലാല്‍,സുന്ദര്‍സിംഗ്, ഡി.പി. ചൗഹാന്‍, റാവത്ത്, ആര്‍പിയാദവ് എന്നിവരാണ് മരിച്ചത്. സ്വീവേജ് പ്ലാന്റിനു സമീപം ജോലി ചെയ്തിരുന്ന ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നു മൃതദേഹങ്ങള്‍ മലിനജല ടാങ്കില്‍ നിന്നാണ് കണ്ടെടുത്തത്. ഏഴെണ്ണം തകര്‍ന്ന വിമാനത്തിനുള്ളില്‍ നിന്നും വീണ്ടെടുത്തു.
വിമാനം തീഗോളമായി മാറിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം പ്രകടിപ്പിച്ചു. വിശദമായ അന്വേഷണത്തിന് വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. 21 ഫയര്‍ എന്‍ജിനുകള്‍ ഏറെനേരം പണിപ്പെട്ടാണ് തീയണച്ചത്.
















