അങ്ങനെ ഒരിക്കല്‍ യാത്രാമധ്യേ അഴുത കയറിത്തുടങ്ങിയപ്പോള്‍ പാതയ്‌ക്കരുകില്‍ ഒരു അയ്യപ്പന്‍ കിടന്നു നിരങ്ങുന്നു. ആജാനബാഹു, സുഭഗന്‍. രണ്ടു കാലിലും ചേര്‍ത്തലയില്‍ പണ്ടു കണ്ടിരുന്നപോലെ പൊരിക്കാലുപോലെ നീര്. ഞങ്ങള്‍ അടുത്തെത്തിയപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്.
അച്ഛന്റെ അടുത്ത സുഹൃത്തായ അന്നത്തെ പോലീസിലെ അസി.സൂപ്രണ്ട് കരുണാകരന്‍ കര്‍ത്താ. പ്രസിദ്ധ കൊള്ളത്തലവനായ ജംബുലിംഗത്തിനെ ഒറ്റയ്‌ക്കുചെന്ന് വിലങ്ങുവെച്ച പരാക്രമി. ഞങ്ങളെ കണ്ടപ്പോള്‍ ഞെരങ്ങല്‍ രോദനമായി. മുറവിളിയായി: ‘അയ്യപ്പോ!’ എത്ര പേരെ ഈ കാലുകൊണ്ട് ഞാന്‍ ചവുട്ടിയിട്ടുണ്ട്.
ഭഗവാനെ! സമസ്താപരാധം ക്ഷമിക്കേണമെ! അതാരാണെന്ന് ഞാന്‍ അമ്മാവനെ പറഞ്ഞുമനസ്സിലാക്കി. ഞങ്ങളെല്ലാവരും കെട്ടിറക്കി. അടുപ്പുകൂട്ടി വെള്ളം ചൂടാക്കി ഒരു കഞ്ഞികുടിയുടെ വട്ടമായി.
കര്‍ത്താ തിരുവനന്തപുരത്തുനിന്നുള്ള ഒരു സംഘത്തിലാണ്. വഴിയില്‍വെച്ച് നടക്കാന്‍ വയ്യാതായപ്പോള്‍ അക്ഷമരായ കൂട്ടുകാരോട് നടക്കാന്‍ പറഞ്ഞശേഷം അദ്ദേഹം കിടപ്പ് ആരംഭിച്ചതാണ്. ഈ സമയം ഞങ്ങളുടെ കൂട്ടത്തില്‍ അരവൈദ്യനായ ഒരയ്യപ്പനും ഉണ്ടായിരുന്നു. ആട്ടിയ നെയ്യ് അല്‍പ്പം കിട്ടിയിരുന്നെങ്കില്‍ അയ്യപ്പന്റെ കാലിലൊന്ന് ചൂടുകൊടുക്കാമായിരുന്നു എന്നദ്ദേഹം പറഞ്ഞു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ പ്രായം ചെന്ന ഒരയ്യപ്പന്‍ ഞങ്ങള്‍ക്കെതിരെ വരുന്നു. കഴുത്തില്‍ നിറയെ രുദ്രാക്ഷം. തലയില്‍ ചുവന്ന തുണികൊണ്ട് പൊതിഞ്ഞ കെട്ട്. കയ്യില്‍ അനേകം മോതിരമിട്ട ഒരു ചൂരല്‍.
”ആടിയ നെയ്യ് വേണോ? ഇതാ.”
ഒരു ടിന്‍ നിറയെ ആടിയ നെയ്യ് വൈദ്യന്‍ അയ്യപ്പനെ ഏല്‍പ്പിച്ചു. ഇതിനിടെ ചൂടുവെള്ളം തയ്യാറായി. എല്ലാവരുംകൂടി കര്‍ത്താവിന്റെ ശുശ്രൂഷയിലായി. അദ്ദേഹത്തിന്റെ വേദന കുറഞ്ഞു. രക്തം കാലിലോടിത്തുടങ്ങി. നടക്കാമെന്നദ്ദേഹം പറഞ്ഞു. കഞ്ഞിവിളമ്പി എല്ലാവരും കഴിച്ചു. ഇതിനിടെ നെയ്യ് കൊണ്ടുവന്ന അയ്യപ്പനെ നോക്കിയപ്പോള്‍ കാണാനില്ല.
അക്കാലത്ത് ഇന്നത്തെപ്പോലെ തോന്നുന്നദിവസം മലയില്‍ പോകുകയും ഇഷ്ടംപോലെ മടങ്ങുകയും ചെയ്യുന്ന പതിവില്ല. മകരവിളക്ക് സമയത്ത് മല കയറും. വിളക്കു കഴിഞ്ഞ് മടങ്ങും. അതിനാല്‍ മല കയറുമ്പോള്‍ എതിരെ അയ്യപ്പന്മാര്‍ മടങ്ങിവരുന്നത് കാണാറില്ല. ഈ അയ്യപ്പന്‍ എവിടെനിന്നുവന്നു? എവിടെപ്പോയി? ഇവയിന്നും ചോദ്യചിഹ്നങ്ങളായി അവശേഷിക്കുന്നു. അങ്ങനെ ഞങ്ങള്‍ കര്‍ത്തായെ പമ്പയിലെ ക്യാമ്പിലെത്തിച്ചു.
ഇതിനിടെ സര്‍ സി.പി.രാമസ്വാമി അയ്യരുമായി തെറ്റിയ കര്‍ത്തായെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഈ സമയം ജയില്‍ സൂപ്രണ്ടായിരുന്ന അദ്ദേഹം വിവരം മുന്‍കൂട്ടി അറിഞ്ഞതിനാല്‍ ഉത്തരവ് കൊണ്ടുചെന്നപ്പോള്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല.
കര്‍ത്തായെപ്പറ്റി ആര്‍ക്കും ഒരു വിവരമില്ല. അക്കാലത്ത് രണ്ടുമാസത്തിലൊരിക്കല്‍ മേല്‍ശാന്തിയും സംഘവും പൂജയ്‌ക്കായി പോകാറുണ്ടായിരുന്നു. അടുത്ത പൂജയ്‌ക്ക് ഇവര്‍ എത്തിയപ്പോള്‍ താടി നീട്ടി ഭസ്മം പൂശി ക്ഷേത്രമണ്ഡപത്തിലിരുന്ന് ജപിക്കുന്ന കര്‍ത്തായെ ആണ് കാണാന്‍ കഴിഞ്ഞത്.
മേല്‍ശാന്തി മടങ്ങിവന്നപ്പോഴാണ് തിരുവനന്തപുരത്തുകാര്‍ക്ക് കര്‍ത്താവ് എവിടെയുണ്ടെന്ന് മനസ്സിലായത്. അപ്പോഴേക്കും സത്യാവസ്ഥ അറിഞ്ഞ സിപി സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരുന്നു. അങ്ങനെ റദ്ദാക്കല്‍ ഉത്തരവ് പ്രത്യേക സന്ദേശവാഹകന്‍ വഴിയാണ് കര്‍ത്താവിനെത്തിച്ചുകൊടുത്തത്.
വിരമിച്ചശേഷം ആലുവയില്‍ പെരിയാറിന്റെ തീരത്ത് ഒരു ഭജനമഠം കെട്ടി മരിക്കുന്നതുവരെ അയ്യപ്പനെ ഭജിച്ച് അദ്ദേഹം ജീവിത സായൂജ്യം നേടി.
















