വെഞ്ഞാറമൂട്: വെഞ്ഞാറമൂടിന്റെ കലാഹൃദയത്തില്‍ എട്ടുദിവസമായി അരങ്ങ് തകര്‍ത്ത നാടകരാവുകള്‍ക്ക് ഇന്ന് വിരാമം. വെള്ളിത്തിരയിലെ താരങ്ങള്‍ വെഞ്ഞാറമൂടിന്റെ മണ്ണിലിറങ്ങുന്നതോടെ അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രന്‍ സ്മാരക ഒന്‍പതാമത് നാടകോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും.
നാടകോത്സവത്തില്‍ വള്ളുവനാട് ശ്രീകൃഷ്ണ കലാനിലയത്തിന്റെ
സുവിശേഷ പ്രസംഗത്തിനു പിന്നിലെ കള്ളത്തരങ്ങള്‍ തുറന്ന്
കാണിക്കുന്ന ‘ചില നേരങ്ങളില്‍ ചിലര്‍ ‘ എന്ന നാടകത്തില്‍ നിന്ന്
കഴിഞ്ഞ എട്ട് സന്ധ്യകളും രാവുകളും കലാ നിര്‍ഭരമായിരുന്നു. നെഹ്‌റു യൂത്ത് സെന്ററിന്റേയും ദൃശ്യ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ നടന്ന നാടകോത്സവത്തില്‍ മികച്ച എട്ട് നാടകങ്ങളും അഞ്ച് സെമിനാറുകളും കവിയരങ്ങും നാടകോത്സവത്തിന്റെ ഭാഗമായി വെഞ്ഞാറമൂട്ടില്‍ അവതരിപ്പിക്കപ്പെട്ടു. താത്കാലികമായി നിര്‍മ്മിക്കപ്പെട്ടതാണെങ്കിലും വേദി പ്രേക്ഷക നിബിഢമായിരുന്നു. കോരിച്ചൊരിയുന്ന മഴയെപ്പോലും അവഗണിച്ച് അവര്‍ നാടകസദസ്സിലേക്ക് ഒഴുകിയെത്തിയത് നല്ല നാടകങ്ങള്‍ക്ക് പ്രേക്ഷകരുണ്ടാകും എന്ന് തെളിയിച്ചു.
സെമിനാറുകള്‍ വെറും കടലാസ്സുപുസ്തകങ്ങളായി മാറ്റപ്പെടുന്ന കാലമാണെന്ന് സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ഏഴാഞ്ചേരി രാമചന്ദ്രന്‍ പറഞ്ഞു. ഓരോ സെമിനാറുകളും പങ്കാളിത്തത്തിലും വിഷയവൈവിദ്ധ്യത്തിലും അവതരണ രീതികൊണ്ടും വ്യത്യസ്ഥമായി. മാധ്യമങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് മാധ്യമസെമിനാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ നാകടങ്ങള്‍ മനുഷ്യമനസ്സിന്റെ വികാരങ്ങളാണെന്ന് നാടക സെമിനാറില്‍ നാടകപ്രവര്‍ത്തകര്‍ വിലയിരുത്തി.
രചനകള്‍ പലപ്പോഴും പലരുടേയും പിടിവാശികള്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വരുന്നുവെന്ന് സാഹിത്യസെമിനാര്‍ അഭിപ്രായപ്പെട്ടു. സിനിമാ സംഗീതത്തിനുള്ളിലെ ശാസ്ത്രീയ സംഗീതം വ്യക്തമാക്കിയ സംഗീത സെമിനാറില്‍ ഡോ. കെ. ഓമക്കുട്ടിയുടെ രാഗവിസ്താരങ്ങള്‍ക്കൊപ്പം വെഞ്ഞാറമൂടിന്റെ മനസ്സും താളംപിടിച്ചു. കവിയരങ്ങിലെ കവിതകള്‍ പ്രേക്ഷക ഹൃദയത്തില്‍ രചിക്കപ്പെട്ടു. വെഞ്ഞാറമൂടിന്റെ വികസനത്തിന് മാര്‍ഗ്ഗരേഖമുന്നോട്ട് വച്ച വികസനസെമിനാറോടെ സെമിനാറുകള്‍ക്ക് വിരാമമായി.
എന്തിനേയും സംശയ ദൃഷ്ടിയോടെകാണുന്ന സമൂഹത്തിന്റെ ദൃഷ്ടിവൈകല്യം വരച്ചുകാട്ടിയ തൃശൂര്‍ സദ്ഗമയുടെ ‘കോങ്കണ്ണന്‍’ സമൂഹത്തിന് നേരെ തിരിച്ച കണ്ണാടിയായപ്പോള്‍ നിറകയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. ദാമ്പത്യം നിസ്സാരകാര്യങ്ങള്‍ക്ക്മുന്നില്‍ തകര്‍ന്നുവീഴുന്ന ഈ കാലഘട്ടത്തില്‍ ദാമ്പത്യത്തിന്റെ പവിത്രതയുടെ കഥ ‘സത്യവാന്‍ സാവിത്രി’യിലൂടെ കോഴിക്കോട് രംഗഭാഷ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു.
സുവിശേഷ പ്രസംഗത്തിനു പിന്നിലെ കള്ളത്തരങ്ങളും പൊളളത്തരങ്ങളും ചൂഷണവും തുറന്ന് കാണിച്ച വള്ളുവനാട് ശ്രീകൃഷ്ണ കലാനിലയത്തിന്റെ ‘ചില നേരങ്ങളില്‍ ചിലര്‍’ പ്രേക്ഷക ഹൃദയം കവര്‍ന്നു.
സോപാന സംഗീത വിദ്വാന്‍ ഞരളത്ത് രാമപ്പൊതുവാളിന്റെ ജീവിതത്തിലൂടെ കലാകാരന്മാര്‍ അനുഭവിച്ച ത്യാഗത്തിന്റെ കഥപറയുകയായിരുന്നു തിരുവനന്തപുരം അക്ഷരകലയുടെ ‘സോപാന സംഗീതം അഥവാ കൊട്ടിപ്പാട്ട് സേവ’. നാടോടികഥയുടെ പശ്ചാത്തലത്തില്‍ അമ്പരപ്പിക്കുന്ന രംഗസജ്ജീകരണങ്ങളുടെ സഹായത്തോടെ ഓരോരുത്തരിലുമുള്ള സുഗന്ധത്തെ തിരിച്ചറിയുവാനും മനുഷ്യന്‍ വികാരങ്ങള്‍ക്ക് തീവ്രമായി അടിമപ്പെടുമ്പോള്‍ സംഭവിക്കുന്നതെന്തെന്നും പ്രേക്ഷകന് വിവരിച്ചു നല്‍കിയ കാളി ദാസ കലാകേന്ദ്രത്തിന്റെ ‘സുഗന്ധ വ്യാപാരി’യും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
കഴിഞ്ഞ ദിവസം നടന്ന സാംസ്‌കാരികസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ പ്രതിഭാപുരസ്‌കാരം പിരപ്പന്‍കോട് മുരളിക്ക് സമ്മാനിച്ചു. ഇന്ന് നടക്കുന്ന താര നിശയില്‍ മഞ്ജുവാര്യരോടൊപ്പം സുധീര്‍ കരമന, സുരാജ് വെഞ്ഞാറമൂട്, ഉല്ലാസ് പന്തളം, അജു വര്‍ഗ്ഗീസ് തുടങ്ങിയ വന്‍ താര നിരകള്‍ പങ്കെടുക്കുന്ന സ്റ്റേജ് ഷോയോടെ നാകോത്സവത്തിന് സമാപനമാകും.
















