കാഞ്ഞിരപ്പള്ളി: കാല്‍നടയാത്രക്കാരും ബസ് ജീവനക്കാരും സൂക്ഷിച്ചില്ലെങ്കില്‍ അപകടത്തില്‍പ്പെടും. കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡില്‍നിന്നു ബസ് ദേശീയപാതയിലേക്ക് ഇറങ്ങിവരുന്ന ഭാഗത്താണ് അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്. ഈ ഭാഗത്തെ സ്ലാബ് ബസ് ഇറങ്ങിവരുന്നതിനിടെ കഴിഞ്ഞ ദിവസം ഒടിഞ്ഞു. രണ്ടു മാസം മുമ്പാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ലാബ് മാറ്റി സ്ഥാപിച്ചത്. എന്നാല്‍, പഴയ സ്ലാബ് തന്നെയാണ് ഇവിടെ ഇട്ടതെന്ന് ആരോപണമുണ്ട്. ഓടകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകളില്‍ പലതും തകര്‍ന്നതാണ്. പല സ്ഥലങ്ങളിലെയും സ്ലാബുകള്‍ തമ്മില്‍ വലിയ വിടവുകളുള്ളതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. അടിയന്തരമായി പുതിയ സ്ലാബ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.
ബസ്സ്റ്റാന്‍ഡ്, ഓട നവീകരണങ്ങളുടെ ഭാഗമായി ആഴ്ചകളോളം ബസ് സ്റ്റാന്‍ഡ് അടച്ചിട്ടിരുന്നു. എന്നാല്‍, ബസുകള്‍ ഇറങ്ങിവരുന്ന ഭാഗത്തെ റോഡ് നന്നാക്കാന്‍ അധികൃതര്‍ക്കായില്ല. നിര്‍മാണപ്രവര്‍ത്തനത്തിലെ കെടുകാര്യസ്ഥതയാണ് ഇതിനു കാരണമെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: