കൊച്ചി: സോളാര്‍ കേസില്‍ സി.ഡി കണ്ടെടുക്കാന്‍ സോളാര്‍ കമ്മിഷന് ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരിലേക്ക് അയച്ചത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി.
കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ബിജുവിനെ കമ്മിഷന് മുമ്പാകെ ഹാജരാക്കാനാണ് സെഷന്‍സ് കോടതി അനുവദിച്ചത്. പുറത്തേക്ക് കൊണ്ടുപോകാന്‍ സെഷന്‍സ് കോടതിയുടെ പ്രത്യേക അനുമതി തേടേണ്ടിയിരുന്നു. ജസ്റ്റിസ് ബി. കെമാല്‍പാഷ വാക്കാല്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പു കേസില്‍ പെരുമ്പാവൂര്‍ കോടതി പലതവണ സമന്‍സ് നല്‍കിയിട്ടും ബിജു രാധാകൃഷ്ണനെ ഹാജരാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തട്ടിപ്പിനിരയായ എ. സജാദ് നല്കിയ ഹര്‍ജിയിലാണ് ഈ പരാമര്‍ശം.
കമ്മിഷനു മുമ്പാകെയും തെളിവെടുപ്പിനുമൊക്കെ ബിജുവിനെ ഹാജരാക്കുന്നു. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കാത്തത് എന്തു കൊണ്ടാണ് ? കോടതിയുടെ നടപടിക്രമങ്ങള്‍ക്കായി ബിജുവിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയേ മതിയാകൂവെന്നും സിംഗിള്‍ബെഞ്ച് വാക്കാല്‍ പറഞ്ഞു.
സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് 45 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് സജാദിന്റെ പരാതി. ഈ കേസില്‍ ബിജുവിനെ പെരുമ്പാവൂര്‍ കോടതിയില്‍ യഥാ സമയം ഹാജരാക്കുന്നില്ലെന്നും ഇതിനാല്‍ കേസ് അനന്തമായി നീളുകയാണെന്നും ഹര്ജിക്കാരന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: