കോഴയുണ്ടെങ്കിലേ കേരളത്തില്‍ കാര്യങ്ങള്‍ നടക്കൂ എന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ പ്രസ്താവന യുഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ അതിവേഗം വികസിച്ചിരിക്കുന്ന അഴിമതിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രാഷ്‌ട്രീയത്തിലായാലും സാമൂഹിക പ്രശ്‌നങ്ങളിലായാലും കാര്യസാധ്യത്തിന് കോഴ നല്‍കിയേ മതിയാവൂ എന്ന നഗ്നസത്യം സാക്ഷര കേരളം അംഗീകരിച്ച മട്ടാണ്. യഥാ രാജാ, തഥാ പ്രജാ എന്നാണല്ലോ ചൊല്ല്. കേരളരാഷ്‌ട്രീയം അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്. ധനമന്ത്രിയായിരുന്ന കെ.എം.മാണി ബാര്‍ ഉടമകളുടെ കയ്യില്‍നിന്നും ബാര്‍ ലൈസന്‍സ് ഫീസ് കുറയ്‌ക്കാന്‍ അഞ്ചുകോടി വാങ്ങി എന്ന കേസില്‍ കോടതി വിമര്‍ശനത്തെത്തുടര്‍ന്ന് രാജിവയ്‌ക്കേണ്ടിവന്നു.
കേരളം സോളാര്‍ കേസില്‍ നാറിയിരിക്കുകയാണ്. മുഖ്യമന്ത്രി മുതല്‍ മറ്റുമന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലക്ഷങ്ങളും കോടികളും നല്‍കിയെന്നാണ് സരിത എസ്.നായരുടെ ആരോപണം. മുഖ്യമന്ത്രിക്ക് അഞ്ച് കോടിയിലേറെ നല്‍കുകയും സോളാര്‍ കമ്പനിയില്‍ 40 ശതമാനം ഷെയര്‍ നല്‍കാമെന്നും ചാണ്ടി ഉമ്മനെ ഡയറക്ടറാക്കാമെന്നും വാഗ്ദാനം ചെയ്തതായാണ് ആരോപണം. എക്‌സൈസ് മന്ത്രി കെ.ബാബുവിന് വിവിധ ബാര്‍ ഉടമകള്‍ ചേര്‍ന്ന് പത്തുകോടി നല്‍കിയെന്നാണ് ആരോപണം. ഇപ്പോള്‍ ‘ജന്റില്‍മാന്‍സ് ഗെയിം’ എന്ന് വിശേഷിപ്പിക്കുന്ന ക്രിക്കറ്റിന്റെ കേരള അസോസിയേഷന്‍ പ്രസിഡന്റ് ടി.സി.മാത്യു ഇടകൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടും കോഴ വാങ്ങിയെന്ന് ആരോപണമുയര്‍ന്നിരിക്കുന്നു.
അഴിമതിക്കും ഇടതു-വലതു ഭേദമില്ല എന്നാണ് എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി കേസ് തെളിയിക്കുന്നത്. പാമോലിന്‍ ഇറക്കുമതി കേസിലും കോഴയാരോപണമുയര്‍ന്നു. സെക്രട്ടറിയേറ്റില്‍ ഫയല്‍ നീക്കണമെങ്കില്‍ കോഴ നല്‍കണമെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ അവരുടെ സേവനം സ്വകാര്യമേഖലയ്‌ക്ക് നല്‍കുന്നതും ബ്യൂറോക്രസിയുടെ അഴിമതിയുമെല്ലാം ഇപ്പോള്‍ അങ്ങാടിപ്പാട്ടാണ്. ഭരണസ്വാധീനമുള്ളവര്‍ നടത്തുന്ന അഴിമതി കണ്ടില്ലെന്നു നടിക്കുന്നത് ഭീരുത്വമല്ലേ എന്നാണ് ആന്റണി ചോദിക്കുന്നത്.
അഴിമതിയുടെ തുടക്കം വിദ്യാഭ്യാസമേഖലയില്‍നിന്നാണെന്നും സ്‌കൂള്‍ അഡ്മിഷനും കോളേജ് അഡ്മിഷനും മുതല്‍ അധ്യാപക നിയമനംവരെ അഴിമതിയില്‍ ആറാടിനില്‍ക്കുകയാണെന്നും ആന്റണി പറയുന്നത് സത്യമാണ്. റോഡുകള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, പ്ലാനിങ്, വിദ്യാഭ്യാസമേഖല എല്ലാം അഴിമതിയില്‍ മുങ്ങിനില്‍ക്കുന്നു. കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ തെളിയിക്കുന്നതും അഴിമതി തന്നെയാണ്. ജനങ്ങളും അഴിമതിയോട് പൊരുത്തപ്പെട്ട് അതിനെതിരെ നിസ്സംഗത പാലിക്കുന്നു. ഇടുക്കിയില്‍ ഇലക്ട്രിസിറ്റി-വനംവകുപ്പ് കയ്യേറ്റത്തിന് പച്ചക്കൊടി വീശുന്നതും മറ്റൊന്നുംകൊണ്ടല്ല. കേരളം ഫഌറ്റ് മാഫിയയുടെയും വനം മാഫിയയുടെയും മരുന്നു മാഫിയയുടെയും മറ്റും പിടിയിലായത് അഴിമതിക്ക് തെളിവാണ്.
ഇപ്പോള്‍ മത്സ്യമേഖലയില്‍ നവീനതരം നെറ്റുപയോഗിച്ച് മീന്‍ പിടിക്കാന്‍ വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കിയതിന്റെ പിന്നിലും അഴിമതിയാണ്. ഇത് പാവപ്പെട്ട മീന്‍പിടിത്തക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. ഇടുക്കി വനമേഖലയില്‍ റവന്യൂ വകുപ്പ് വനഭൂമി കുടിയേറ്റക്കാര്‍ക്ക് വിറ്റപ്പോള്‍ നഷ്ടമായത് വിസ്തൃതമായ മേഖലയാണ്. ഇടുക്കി മേഖല സിറിയന്‍ ക്രിസ്ത്യാനികളുടെ കൈവശമായതിനാലും പള്ളികളുടെ പിന്തുണയുള്ളതിനാലും ഇതിനെതിരെ ആര്‍ക്കും പ്രതികരണമില്ല. റോഡ് നിര്‍മാണം, പോലീസ്, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, വ്യവസായ മേഖല മുതലായവ ‘ഇന്‍സ്‌പെക്ടര്‍ രാജി’ന്റെ കീഴിലാണെന്നാണ് പറയപ്പെടുന്നത്. കേരളത്തിലെ ഉപഭോഗതൃഷ്ണയും ആഡംബര ജീവിതത്തോടുള്ള മോഹവും സ്ത്രീധനവും വിദ്യാഭ്യാസ കച്ചവടവും എല്ലാം അഴിമതിക്ക് പ്രചോദനമാണ്. സാംസ്‌കാരിക കേരളം ഇത് അംഗീകരിക്കുന്നു എന്ന വിവരം ജനങ്ങളെ നടുക്കുന്നില്ല. കാരണം അഴിമതി ജീവവായുവാണ്.
കേരളത്തിലെ അഴിമതി ഇപ്പോള്‍ വലിയൊരു കണ്ടുപിടുത്തമായി അവതരിപ്പിക്കുന്ന ആന്റണി കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സ്വാശ്രയ കോളേജിലെ അഡ്മിഷനുമായി അഴിമതിക്ക് കളമൊരുക്കിയത്. ഇതിനെതിരെ ചെറുവിരലനക്കാന്‍ ആന്റണി തയ്യാറായില്ല. ആന്റണി മന്ത്രിയായിരുന്ന കേന്ദ്രത്തിലെ കോണ്‍ഗ്രസ് മന്ത്രിസഭ അഴിമതിയില്‍ ആറാടിനിന്നപ്പോള്‍ അതിനെതിരെ ഒരക്ഷരംപോലും ഉച്ചരിക്കാന്‍ ധൈര്യം കാണിക്കാത്തയാളായിരുന്നു അദ്ദേഹം.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ഭരണാധികാരികളും അഴിമതിയുടെ ആള്‍രൂപങ്ങളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവര്‍ക്കുവേണ്ടി യാതൊരു ലജ്ജയുമില്ലാതെ വോട്ട് പിടിക്കാന്‍ മടിക്കാത്ത ആന്റണിയുടെ അഴിമതി വിരോധം പൊള്ളയാണ്. അഴിമതിക്കേസില്‍പ്പെട്ട കെ.എം. മാണി രാജിവെക്കേണ്ടതില്ല എന്നായിരുന്നില്ലേ ആന്റണിയുടെ നിലപാട്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെയും ആന്റണി സംരക്ഷിക്കുകയല്ലേ. ഓരോകാലത്ത് ജനങ്ങളെ പറ്റിക്കാന്‍ ഓരോ വിദ്യകളുമായി ഇറങ്ങുക ആന്റണിയുടെ സ്ഥിരം കലാപരിപാടിയാണ്. ഇപ്പോള്‍ അഴിമതിക്കെതിരെ അദ്ദേഹത്തിനുണ്ടായിരിക്കുന്ന വെളിപാടും ഇതില്‍നിന്ന് വ്യത്യസ്തമല്ല.
















