ന്യൂദല്‍ഹി: കേന്ദ്രനഗരവികസന മന്ത്രാലയത്തിന്റെ ‘എല്ലാവര്ക്കും ഭവനം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ എം.എന്‍. ലക്ഷം വീട് പദ്ധതിക്ക് ധനസഹായം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ലക്ഷം വീട് പദ്ധതിക്ക് പുതുജീവന്‍ നല്‍കും. സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന വലിയ സഹായമാണ് കേന്ദ്രനഗരവികസനമന്ത്രാലയത്തിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ വീടുകള്‍ക്ക് പുറമേ നിലവില്‍ ലക്ഷം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേരത്തെ നിര്‍മ്മിച്ച് തകര്ച്ചാവസ്ഥയിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികളെയും പദ്ധയിലുടെ ഭാഗമാക്കാമെന്ന് കേന്ദ്രമന്ത്രി സമ്മതിച്ചിട്ടുണ്ട്. ലക്ഷം വീട് പദ്ധതിയില്‍ പെടുത്തി നിര്‍മ്മിച്ച ഇരട്ട വീടുകള്‍ രണ്ടാക്കി മാറ്റുന്നതിനും തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനും കേന്ദ്രസഹായം ലഭിക്കും. സംസ്ഥാനത്തെ ലക്ഷംവീടുകള്‍ മുഴുവന്‍ നവീകരിക്കാന്‍ പുതിയ പദ്ധതികൊണ്ട് സാധ്യമാകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അറ്റകുറ്റപ്പണികള്‍ നടത്താനുള്ള പഴയ ലക്ഷം വീടുകളുടെ അനുമതി നല്കിയ ശേഷം മാത്രമേ പുതിയ വീടുകളുടെ നിര്‍മ്മാണാനുമതി നല്‍കൂഎന്നും മുഖ്യമന്ത്രി പറഞ്ഞു.
ലക്ഷം വീട് പദ്ധതിക്കായി 2015 ഏപ്രില്‍ മുതല്‍ അമ്പതു പൈസവീതം ഇന്ധന സെസ് കേരളം ഏര്‍പ്പെടുത്തിയിരുന്നു. ഇതുവഴി സമാഹരിച്ച 200കോടി രൂപയും പദ്ധയില്‍ മുടക്കും. വീടുകള്‍ക്ക് രണ്ടര ലക്ഷം രൂപ വരെയാണ് പരമാവധി നല്‍കുക. അതില്‍ കൂടുതല്‍ തുകയ്ക്ക് വീടുകളുടെ നവീകരണം നടത്താന്‍ ഉടമസ്ഥര്‍ക്ക് അനുവാദമുണ്ടെന്നതാണ് കേന്ദ്രപദ്ധതിയുടെ വലിയ നേട്ടമെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
സ്മാര്‍ട്ട് സിറ്റികളുടെ പട്ടിക തയ്യാറാക്കിയ സമയത്ത് മുനിസിപ്പാലിറ്റികളുടെ എണ്ണം കുറവായതിനാലാണ് കേരളത്തിന് ഒരു സ്മാര്‍ട്ട് സിറ്റി മാത്രം അംഗീകരിച്ചത്. എന്നാല്‍ ഇതിനു ശേഷം 28 പുതിയ മുനിസിപ്പാലിറ്റികള്‍ കൂടി സംസ്ഥാനത്ത് രൂപീകൃതമായിട്ടുണ്ട്. ഇതോടെ രണ്ടാമതൊരു സ്മാര്‍ട്ട്സിറ്റി കൂടി ലഭിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും കേരളത്തിനുണ്ട്. ഇത് കേന്ദ്രനഗരവികസന മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പദ്ധതിരേഖ സമര്‍പ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: