കാലിഫോര്‍ണിയ: യുഎസില്‍ കാലിഫോര്‍ണിയയിലെ സാന്ബെര്നാര്ഡിനോയില് 14 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ആക്രമണത്തില്‍ പങ്കെടുത്ത പാക് യുവതി തഷ്ഫീന്‍ മാലിക്കിന് ഐഎസുമായി ബന്ധമുണ്ടെന്ന് അവരുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് വ്യക്തമായതായി എഫ്ബിഐ ഡയറക്റ്റര്‍ ജെയിംസ് കമേ പറഞ്ഞു. സാന്ബെര്നാര്ഡിനോയിലെ സാമൂഹ്യസേവന കേന്ദ്രത്തില്‍ തഷ്ഫീനും ഭര്‍ത്താവ് റിസ്വാന് മാലിക്കുമാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിനു പുറപ്പെടും മുന്‍പ് തഷ്ഫീന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇവരുടെ ഐഎസ് ബന്ധം വെളിപ്പെടുത്തിയത്. ഐസിനോടും, നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയോടും കൂറുപുലര്‍ത്തുന്നതാണ് സന്ദേശങ്ങളെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയെന്നും എഫ്ബിഐ അറിയിച്ചു. മറ്റൊരുപേരില്‍ തുടങ്ങിയ അക്കൗണ്ടിലാണ് ഇതു പോസ്റ്റുചെയ്തത്. ഭീകരസംഘടനയോട് അനുഭാവം പ്രകടിപ്പിക്കുന്നുവെങ്കിലും, ഇവര്‍ സജീവ പ്രവര്‍ത്തകരല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം.
യുഎസില്‍ ഐഎസ് ബന്ധമുള്ള ആദ്യ ആക്രമണമാണ് കാലിഫോര്ണയയിലേത്. അതിനാല്‍, സെപ്റ്റംബര്‍ 11 നുശേഷമുള്ളതുപോലെ ലോക വ്യാപകമായ അന്വേഷണത്തിനു തുടക്കംകുറിച്ചിരിക്കുകയാണ് യുഎസ് ഏജന്‍സികള്‍. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: