ആലപ്പുഴ: തിരക്കഥാ രംഗത്തെ അതികായനായ ആലപ്പി ഷെറീഫ് വിടവാങ്ങിയത് തന്റെ സൂപ്പര്‍ ഹിറ്റായ അവളുടെ രാവുകള്‍ എന്ന സിനിമയുടെ റീമേക്ക് സ്വപ്നം സാക്ഷാത്കരിക്കാനാകാതെ. സംവിധായകന് ഐ. വി. ശശിയുമായി തന്റെ ആഗ്രഹം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. തന്നെ കാണാനെത്തിയ സിനിമാ രംഗത്തെ പ്രമുഖരോട് ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
വെറും കച്ചവടസിനിമയുടെ വക്താവ് മാത്രമല്ലായിരുന്നു ആലപ്പി ഷെറീഫ്, മലയാളിയുടെ സിനിമാ ബോധത്തില്‍ ഒരു വിപ്ലവം തന്നെ തീര്‍ക്കാന്‍ ആദ്ദേഹത്തിന് കഴിഞ്ഞു. അക്കാലയളലില് ആരും ധൈര്യപ്പെടാതിരുന്ന പ്രമേയങ്ങള്‍ സിനിമയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ചെറുപ്പകാലം മുതല്‍ തന്നെയുള്ള സാഹിത്യാഭിരുചിയും വ്യത്യസ്ഥ ചിന്താഗതികളുമായിരുന്നു. സ്ത്രീപക്ഷ സിനിമകള്‍ ഇത്രത്തോളം കൈകാര്യം ചെയ്ത മറ്റൊരു തിരക്കഥാകൃത്ത് മലയാളത്തില്‍ ഉണ്ടാകില്ല.
സക്കറിയ ബസാറിലെ കൊപ്രക്കടയില്‍ ഹമീദ്ബാവയുടെയും റഹ്മാ ബീവിയുടെയും മകനായി 1936ലായിരുന്നു ജനനം. ആലപ്പുഴ മുഹമ്മദന്‍ സ്കൂളിലാണ് വിദ്യാഭ്യാസം നടത്തിയത്. സ്കൂള്‍ പഠന സമയത്ത് തന്നെ ചെറുകഥകള്‍ എഴുതിയിരുന്ന അദ്ദേഹം, ആറാം ക്ലാസ്സില്‍ പഠിക്കവെ ‘മുക്കുമാല’ എന്ന കഥ കേരളഭൂഷണത്തില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ആനുകാലികങ്ങളില്‍ കഥകളും നോവലുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളില്‍ വന്ന പല രചനകളും ശ്രദ്ധിക്കപ്പെട്ടു. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നിറങ്ങളുടെ സംഗീതം എന്ന നോവലാണ് സിനിമയിലേക്കെത്തിച്ചത്. കുഞ്ചാക്കോ ‘ഉമ്മ’ എന്ന ചിത്രത്തിന്റെ രചനക്കായി ഷെറീഫിനെ സമീപിച്ചു. ആ ചിത്രത്തിനായി എഴുതി തുടങ്ങിയെങ്കിലും പല കാരണങ്ങളാല്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല.
പിന്നീട് കോട്ടയം ചെല്ലപ്പന്റെ നിര്‍ബന്ധപ്രകാരമാണ് ഷെറീഫ് ചെന്നൈയില്‍ എത്തുന്നത്. അവിടെ ചെന്ന് ആദ്യം ‘കളിപ്പാവ’ എന്ന തന്റെ നോവലൈറ്റ് സിനിമയ്ക്ക് വേണ്ടി എഴുതി. ആ ചിത്രം ഇടക്ക് മുടങ്ങിയെങ്കിലും, പുറത്തിറങ്ങിയപ്പോള്‍ ഹിറ്റായി. മുട്ടത്തുവര്‍ക്കിയുടെ ‘നാത്തൂന്’ എന്ന കഥ ചലച്ചിത്രമാക്കിയപ്പോള്‍ അതിനു തിരക്കഥയെഴുതുവാനുള്ള അവസരം ഷെറീഫിനെ തേടിയെത്തി. അത് സൂപ്പര്‍ ഹിറ്റായതോടെ ഷെറീഫിനെ തേടി ഒട്ടേറെ അവസരങ്ങള്‍ വന്നു.
ഐ. വി. ശശിയുമായി ചേര്‍ന്ന് നിരവധി ചിത്രങ്ങള്‍ ഒരുക്കിയ ഷെറീഫിന്റെ എറ്റവും ശ്രദ്ധേയമായ ചിത്രം അവളുടെ രാവുകള്‍ ആയിരുന്നു. ഐ. വി. ശശിയുടെ ആദ്യ ചിത്രമായ ഉത്സവത്തിന്റെ തിരക്കഥ രചിച്ചതും ഷെരീഫായിരുന്നു. മലയാളത്തിലെ ആദ്യ സംവിധായികയായ വിജയനിര്‍മ്മലയുടെ ‘കവിത’ എന്ന ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത് ഷെറീഫായിരുന്നു. ജയനെ നായകനാക്കിയാണ് ഹിറ്റു ചിത്രമായ ‘സ്ഫോടനം’ തീരുമാനിച്ചത്, പക്ഷേ ജയന്റെ മരണം മൂലം പിന്നീടത് സുകുമാരനെയും മമ്മൂട്ടിയെയും ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കുകയാണുണ്ടായത്.
മലയാള സിനിമയിലെ നാഴികക്കല്ലുകളില്‍ ഒന്നായ അവളുടെ രാവുകള്‍, ഏഴാം കടലിനക്കരെ, ഊഞ്ഞാല് തുടങ്ങി മുപ്പതിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ആരോഹണം (1980), അസ്തമിക്കാത്ത പകലുകള്‍ (1981), നസീമ (1983) എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഏതാനും ആഴ്ചകള്‍ മുമ്പ് ഐ. വി. ശശി ആലപ്പുഴയിലെ വീട്ടിലെത്തി ഷെറീഫിനെ സന്ദര്‍ശിച്ചിരുന്നു. ആലപ്പുഴയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: