പത്തനംതിട്ട: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ആറന്മുളയിലെ തണ്ണീര്‍ത്തടങ്ങള്‍ക്ക് പുനര്ജനിയായില്ല. ആറന്മുള വിമാനത്താവളത്തിനായി നികത്തിയ വയലോലകളിലെ തോടുകളും ചാലും പുനര്‍നിര്‍മ്മിച്ച് പൂര്വ്വസ്ഥിതിയാക്കണമെന്ന് 2014 ജൂണിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഒരുവര്‍ഷമായിട്ടും ജില്ലാഭരണകുടം നടപടികള്‍ എടുക്കാത്തതിനെ തുടര്‍ന്ന് ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതിയുടെ പ്രവര്‍ത്തകര്‍ വീണ്ടും കോടതിയെ സമീപിച്ചു.
കോടതി അലക്ഷ്യത്തിന് നടപടികള്‍ ഉണ്ടാകുമെന്നായപ്പോള്‍ 2015 ജൂണ്‍ 29ന് തോടും ചാലും പുനര്‍നിര്‍മ്മിച്ച് പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ജോലികള്‍ ആരംഭിച്ചു. വിമാനത്താവളത്തിനായി മണ്ണിട്ടു നികത്തിയ പാടശേഖരത്തിലെ കരിമാരം തോട് പുനര്‍നിര്‍മ്മിക്കാനുള്ള പ്രവൃത്തികളാണ് ആദ്യം ആരംഭിച്ചത്. എന്നാല്‍ പുനര്‍നിര്‍മ്മാണജോലികള്‍ വെറും പ്രഹസനമായി.
കേവലം ഒരു ടിപ്പറും ജെസിബിയും മാത്രമുപയോഗിച്ചാണ് മണ്ണെടുത്തുകൊണ്ടിരുന്നത്.ഇതിനിടയില്‍ മഴ കനത്തതോടെ മണ്ണെടുപ്പ് പലപ്പോഴും മുടങ്ങി. 2015 ആഗസ്റ്റ് പകുതി പിന്നിട്ടതോടെ ഇഴഞ്ഞുനീങ്ങിയ മണ്ണെടുപ്പ് പൂര്‍ണ്ണമായും നിലച്ചു. ഇനിയും മണ്ണെടുത്താല്‍ ഇടാനുള്ള സ്ഥലമില്ലന്നുള്ള കാരണം പറഞ്ഞാണ് പണികള്‍ നിര്‍ത്തി വെച്ചത്.
തോട് പുനര്‍നിര്‍മ്മിക്കുന്നതിനായി തോണ്ടിമാറ്റുന്ന മണ്ണ് പുറത്തുവില്ക്കണമെന്ന ആവശ്യം അനുവദിക്കാത്തതാണ് മണ്ണെടുപ്പ് നിര്ത്തിവയ്ക്കാനിടയായതെന്നാണ് ആക്ഷേപം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ മാസാവസാനത്തോടെ തോടുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കേണ്ടതായിരുന്നു. കരിമാരം തോട് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തികളുടെ പത്തുശതമാനം പോലും പൂര്‍ത്തിയാക്കാതെ മണ്ണെടുപ്പുജോലികള് നിര്‍ത്തിവച്ചിട്ടും ജില്ലാഭരണകൂടം കണ്ണടച്ചിരിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: