ഈശ്വരചിന്തയുടെ ഉദാത്തഭാവമായ അയ്യപ്പസ്വാമിവാഴുന്ന പുണ്യ സങ്കേതത്തിലേയ്‌ക്ക് തീര്‍ഥയാത്ര നടത്തുന്നത് മനസ്സിലേക്ക് വരുന്ന പുലരിവെളിച്ചത്തിന്റെ വിശുദ്ധിയോടെയാണ്. എല്ലാമെത്തുന്നത് ഒരേഒരു നടയിലേയ്‌ക്കാണ്. കുടിലില്‍ വസിയ്‌ക്കുന്നവരും, കൊട്ടാരവാസികളും ഒരേഭാവത്തില്‍ തന്നെയാണ് മലചവിട്ടി സന്നിധിയിലെത്തുന്നത്. മനസ്സ് തുറന്ന് വിളിയ്‌ക്കുന്നതെല്ലാം ഭഗവാന്‍ കേള്‍ക്കുന്നത് ഒന്നായിത്തന്നെയാണ്.
പരിശുദ്ധമനസ്സുമായി മലകയറി പൊന്നു പതിനെട്ടാംപടി ചവുട്ടി നടയിലെത്തിയാല്‍ ഭക്തന്റെ മനസ്സിലെ കാഠിന്യമെല്ലാം അകന്ന് അതീവസന്തോഷത്തിലായിരിയ്‌ക്കും. ഒന്നിനും കുറവില്ലാതെയാണ് കഠിനവ്രതത്തോടെ കെട്ടുമുറുക്കുന്നത്. ശരണംവിളിച്ച് നടകൊള്ളുന്നവര്‍ക്കൊപ്പം സ്വാമിയും കൂടെയുണ്ടാവും. ആപത്തുകളെല്ലാംനീക്കി ശരിയായ പാതകാണിയ്‌ക്കുവാന്‍ ശബരിഗിരീശന്‍ സഹായിക്കും. ഇതാണ് സ്വാമിമാര്‍ പകര്‍ന്നുനല്‍കിയ വിശ്വാസം.
എന്നാല്‍ ഇതെല്ലാം വെറും അന്ധവിശ്വാസമാണെന്നുകരുതുന്നവരും കുറവല്ല. അമ്പലത്തില്‍ പോകുന്നവരെ ഇക്കൂട്ടര്‍ പുച്ഛിയ്‌ക്കാനും സമയം കണ്ടെത്തും. നാട്ടില്‍ നിരീശ്വരവാദിയായ ഒരാളുണ്ടായിരുന്നു. ഒരിയ്‌ക്കല്‍ അയാള്‍ ആരും അറിയാതെ മലചവുട്ടി. എന്നാല്‍ വീട്ടിലുള്ളവര്‍ തികഞ്ഞവിശ്വാസിയുമായിരുന്നു. അക്കൂട്ടത്തില്‍ ശബരിമലയ്‌ക്ക്‌പോകുന്നവരുമുണ്ട്. അവരെയെല്ലാം പരിഹസിക്കുകയും ഇയാളുടെ പതിവാണ്.
തിരക്കിനിടയില്‍ എവിടെയൊവച്ച് കെട്ടുനിറച്ചുവെന്നുവരുത്തി ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടിചവിട്ടി സന്നിധിയിലെത്തി. ശരണമൊന്നുംവിളിക്കുക ശീലമില്ലാത്തതിന്നാല്‍ അതൊന്നുംചെയ്യുകപോലുമുണ്ടായില്ല. കുറേകഴിഞ്ഞാണ് നാട്ടുകാരിതെല്ലാം അറിയുന്നത്. നല്ലകുടുംബത്തില്‍ പിറന്നവന്‍ എന്തിനാണിങ്ങനെ ചെയ്തത് എന്നൊക്കെയായി പലരുടേയും അടക്കം പറച്ചില്‍.
നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു. കൊള്ളാവുന്നജോലിയുമുണ്ട്. മലയാത്രകഴിഞ്ഞ് ഒരുമാസം പിന്നിടും മുന്‍പാണ് അയാള്‍ക്ക് മാരകമയ അസുഖം ബാധിച്ചത്. കനത്ത സാമ്പത്തിക ബാദ്ധ്യതയും വരുത്തിവച്ചാണ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും തൊഴിലൊന്നുമില്ലാത്ത ഭാര്യയേയും വിട്ട് രോഗവിമുക്തമായ ലോകത്തേയ്‌ക്ക് അയാള്‍ യാത്രയായത്.
കാനനവാസന്റെ സവിധത്തിലേയ്‌ക്ക് ഇരുമുടിക്കെട്ടില്‍ വഴിയില്‍കിടന്നിരുന്ന മാലിന്യ വസ്തുക്കള്‍ നിറച്ചാണ് അയാള്‍ മലചവുട്ടിയതത്രേ. അവനവന്‍ വരുത്തിവയ്‌ക്കുന്നതിന് തടയിടാന്‍ ഒരാള്‍ക്കുമാവില്ല.സത്യം അതിനേ വിജയം കാണൂ.
















