ശാസ്താംകോട്ട: ധര്‍മ്മശാസ്താക്ഷേത്രത്തിലെ സ്വര്‍ണകൊടിമരം ക്ലാവ് പിടിച്ച സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അന്വേഷണം നടത്താനും ഉത്തരവിട്ട ജഡ്ജി ഇന്നലെ നേരിട്ട് ക്ഷേത്രത്തിലെത്തി കൊടിമരം കണ്ടു. കേരള ഹൈക്കോടതി ജഡ്ജി ബാബുമാത്യു പി.ജോസഫ് ആണ് ഇന്നലെ രാവിലെ 10ന് ക്ഷേത്രത്തില്‍ എത്തിയത്. ഇതേ സംബന്ധിച്ച് കോടതിയില്‍ വാദം നടത്തുന്നതിനിടെയാണ് ജഡ്ജി എത്തിയത്.
കൊടിമരം നിര്‍മ്മിച്ചിരിക്കുന്ന സ്വര്‍ണ്ണം പരിശോധിക്കാന്‍ വിദഗ്ദകമ്മിറ്റി രൂപീകരിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എറണാകുളത്തെ മധ്യമേഖല ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളറാണ് അഞ്ച് പേരടങ്ങുന്ന കമ്മിറ്റി എടുത്തിരിക്കുന്നത്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തിലെ സ്വര്‍ണ്ണത്തിലാണ് ക്ലാവ് പിടിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നുള്ള വിദഗ്ദര്‍ ക്ഷേത്രത്തിലെത്തി ക്ലാവിന്റെ അംശം പരിശോധിക്കുകയും ചെമ്പ് കൂടിയതാണ് സ്വര്‍ണത്തില്‍ ക്ലാവ് പിടിക്കാന്‍ കാരണമായതെന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയുമായിരുന്നു. എന്നാല്‍ പരിശോധന ഫലത്തില്‍ അതൃപ്തി അറിയിക്കുകയും കാക്കനാട്ടെ ലീഗല്‍ മെട്രോളജി കേന്ദ്രലാബില്‍ പരിശോധന നടത്തണമെന്നും കൊടിമരത്തിന് സ്വര്‍ണ്ണം ഉരുക്കിതന്ന ചെമ്മണ്ണൂര്‍ ഗോള്‍ഡ് റിഫൈനറിസ് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച കോടതി വിദഗ്ധ സമിതി കൊടിമരം പരിശോധിക്കാന്‍ ഉത്തരവ് ഇടുകയായിരുന്നു. ഇതിനായി വിദഗ്ധരുടെ കമ്മിറ്റി രൂപീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലീഗല്‍ മെഡ്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
കാക്കനാട് സെന്‍ട്രല്‍ ലബോറട്ടറി അസി. കണ്‍ട്രോളര്‍ സുജ ജോസഫ്, വെഹിക്കിള്‍ ടാങ്ക് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.മനോജ്, വെര്‍ട്ടിക്കല്‍ സ്റ്റോറേജ് ടാങ്ക് ഇന്‍സ്‌പെകടര്‍ കെ.എസ്.അഭിലാഷ്, പറവൂര്‍ ഇന്‍സ്‌പെക്ടര്‍ മേരി ഫാന്‍സി, മൂവാറ്റുപ്പുഴ ഇന്‍സ്‌പെകടര്‍ മുഹമ്മദ് ഇസ്‌മെയില്‍ എന്നിവരാണ് പരിശോധന സംഘത്തിലുള്ളത്. അതേസമയം സ്വര്‍ണക്കൊടിമര നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഉപദേശകസമിതി ഭാരവാഹികള്‍ക്കും ദേവസ്വം ഉദ്യോഗസ്ഥര്‍, സ്വര്‍ണപ്പണി കരാറുകാരന്‍ എന്നിവര്‍ക്കുമെതിരെ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെടുത്തത്. കൊട്ടാരക്കര ഡിവൈഎസ്പിക്കായിരുന്നു സംഭവത്തിന്റെ അന്വേഷണച്ചുമതല.
മുന്‍ ഉപദേശകസമിതി ഭാരവാഹികളായ റിട്ട.ജഡ്ജി വി.കേശവന്‍, പെരുമുറ്റം രാധാകൃഷ്ണന്‍, എം.വി.അരവിന്ദാക്ഷന്‍ നായര്‍, കരാറുകാരന്‍ മാന്നാര്‍ സ്വദേശി വെങ്കിടാചലം എന്നിവര്‍ക്കെതിരെയാണ് അന്ന് കേസെടുത്തിരുന്നത്. സ്വര്‍ണക്കൊടിമര നിര്‍മാണത്തിനായി 1,65,00,000 രൂപ ചെലവഴിച്ചതായുള്ള കണക്ക് വ്യാജമാണെന്ന് കാണിച്ചാണ് കേസ് നല്‍കിയിരുന്നത്.
ക്ഷേത്രത്തിലെ കൊടിമരം ക്ലാവ് പിടിച്ചതുമായി ബന്ധപ്പെട്ട് 2013 മുതല്‍ ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. സ്വര്‍ണം നല്‍കിയ ജ്വല്ലറിയുടെ പരാതിയെ തുടര്‍ന്ന് ആറന്മുള ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന കൊടിമരസ്വര്‍ണത്തിന്റെ സാമ്പിള്‍ കൊച്ചിയില്‍ എത്തിച്ച് വിശദപരിശോധന നടത്താന്‍ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
















