ന്യൂദല്‍ഹി: രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാകുന്നതില്‍ സാമൂഹ്യമാധ്യമങ്ങള്‍ കാരണമാകുന്നതായി കേന്ദ്രആഭ്യന്തരമന്ത്രാലയം. 2013നെ അപേക്ഷിച്ച് 2014, 2015 വര്‍ഷങ്ങളില്‍ രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ കുറഞ്ഞതായും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മറ്റി മുമ്പാകെ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി സമര്‍പ്പിച്ച കണക്കുകളനുസരിച്ച് വലിയ വര്‍ഗ്ഗീയ കലാപങ്ങളൊന്നും സമീപകാലത്ത് ഭാരതത്തില്‍ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നു.
2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 823 സാമുദായിക സംഘര്‍ഷങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നതെങ്കില്‍ 2014ല്‍ ഇതിന്റെ എണ്ണം 644 ആയി കുറഞ്ഞു. 2015ല്‍ ഇതുവരെ 630 സാമുദായിക സംഘര്‍ഷങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 300 എണ്ണവും കഴിഞ്ഞ നാലുമാസത്തിനുള്ളിലാണ് സംഭവിച്ചിരിക്കുന്നത്. 35 പേര്‍ ഇതില്‍ കൊല്ലപ്പെട്ടു.
2015ല്‍ ജൂണ്‍ വരെ 330 സംഭവങ്ങളിലായി 51 പേരാണ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. 1,899 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലാതെ വലിയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളൊന്നും 2014-15 വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായിട്ടില്ല. ഫരീദാബാദിലെ അട്ടാലിയിലും ഉത്തര്‍പ്രദേശിലെ ദാദ്രിയിലും ഉണ്ടായ സംഘര്‍ഷങ്ങള്‍ മാത്രമാണ് ഇവയില്‍ പ്രധാനപ്പെട്ടത്.
സോഷ്യല്‍മീഡിയയിലെ മതപരമായ ചര്‍ച്ചകള്‍, മതാചാരങ്ങളുടെ ഭാഗമായി നടക്കുന്ന ഘോഷയാത്രകള്‍, മതവുമായി ബന്ധപ്പെട്ട പെയിന്റിംഗുകള്‍, രാഷ്‌ട്രീയ ശത്രുത, സാമ്പത്തിക തര്‍ക്കങ്ങള്‍ തുടങ്ങിയവയാണ് രാജ്യത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നത്.
പി. ഭട്ടാചാര്യ അധ്യക്ഷനായ പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മറ്റിയില്‍ പത്തു രാജ്യസഭാംഗങ്ങളും 21 ലോക്‌സഭാംഗങ്ങളും ഉണ്ട്. വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ തടയേണ്ടതും നടപടികള്‍ സ്വീകരിക്കേണ്ടതും സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും സ്റ്റാന്റിങ് കമ്മറ്റിക്കു മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
















