പയ്യന്നൂര്‍: ചെറുപുഴയില്‍ പോലീസ് അതിക്രമം തുടരുന്നു. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് പീഡിപ്പിക്കുന്നു. വനിതാ പോലീസിന്റെ സഹായമില്ലാതെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ചെറുപുഴയില്‍ ക്ഷേത്രഭൂമിയോട് ചേര്‍ന്ന് സെമിത്തേരി പണിയാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധിച്ച ഭക്തജനങ്ങളുടെ നേരേയുള്ള പോലീസിന്റെ ക്രൂരതകളാണ് തുടരുന്നത്. നേരത്തെ തയ്യാറാക്കിയ തിരക്കഥയെ ആസ്പദമാക്കിയാണ് പോലീസിന്റെ നീക്കങ്ങള്‍. വിശ്വാസികളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന ഭരണാധികാരികളോട് പ്രതിഷേധസൂചകമായി സമാധാനപരമായി സമരം ചെയ്ത ഭക്തജനങ്ങളെ ക്രൂരമായി തല്ലിച്ചതക്കുകയും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളില്‍ നിന്നും മുതലെടുപ്പ് നടത്താനുമുള്ള ചില ശക്തികളുടെ ശ്രമമാണ് ചെറുപുഴയില്‍ നടന്നത്. രാഷ്ടീയ ഭേദമന്യേ നിരവധിപേര്‍ പങ്കെടുത്ത സമരം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മാത്രം സമരമായി ചിത്രീകരിച്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യിക്കാന്‍ സിപിഎം കാണിക്കുന്ന വ്യഗ്രത കാണുമ്പോള്‍ തിരക്കഥക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വ്യക്തമാകും. ഒരു ഗ്രാമത്തിലെ സ്ത്രീകളടക്കമുള്ള ഇരുനൂറോളം പേര്‍ക്കെതിരെ കേസെടുക്കുകയും സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും സിപിഎം ഒറ്റുകാരുടെ നിര്‍ദ്ദേശപ്രകാരം അറസ്റ്റു ചെയ്യുകയും ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്
കഴിഞ്ഞദിവസം രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ചെറുപുഴ അയ്യപ്പക്ഷേത്രം ട്രഷറര്‍ പലേരി മോഹനനെ വീട് ചവിട്ടിപ്പൊളിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ മര്‍ദനങ്ങള്‍ക്കു ശേഷം ഏറെ വൈകിയാണ് കസ്റ്റഡിയിലുള്ളവരെ മജിസ്‌റ്റേറ്റിന് മുമ്പില്‍ ഹാജരാക്കുന്നത്. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട ഒരു നടപടിക്രമങ്ങളും കുടാതെ ഭീകരവാദികളെ നേരിട്ടുന്ന രീതിയിലാണ് പോലീസ് പെരുമാറുന്നത്. മോഹനനെ കുടാതെ ഷാജി, അജീഷ്, തങ്കച്ചന്‍ തുടങ്ങിയവരെയും പോലീസ് തല്ലിച്ചതച്ചിട്ടുണ്ട്. നേരത്തെ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ടി.വി.മനു ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോളും പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍പ്പെട്ട ചിലരെ സഹായിക്കാനാണ് അമ്മമാരും കുട്ടികളും ഉള്‍പ്പെടെയുള്ള ഹിന്ദു സമുദായത്തില്‍പ്പെട്ടവരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചത്.
















