ചുംബനസമരത്തിന് നേതൃത്വം കൊടുത്തവരില്‍ ചിലര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലും മുഖ്യപങ്കാളികളെന്ന് വൈകിയാണെങ്കിലും കണ്ടെത്തിയതില്‍ ആര്‍ക്കും ഒരത്ഭുതവും തോന്നിയില്ല. ഫണ്ടിങ് ഏജന്‍സികളുടെ മാനസപുത്രന്മാരായ ഇവര്‍ പിന്‍വാതിലിലൂടെ ‘നിരപരാധികളായി വൈകാതെ തന്നെ പുറത്തുവന്ന് വിമര്‍ശകരുടെ വായ അടപ്പിക്കുന്നതിനുള്ള സാധ്യതയെ അവഗണിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. 2014 ഡിസംബര്‍ 14,15 തിയ്യതികളില്‍ രണ്ട് ഭാഗമായി ജന്മഭൂമി ദിനപത്രത്തില്‍ എഴുതിയ ‘ചുംബനച്ചാവേറുകളുടെ ദുഷ്ടലാക്ക്’ എന്ന എന്റെ ലേഖനത്തില്‍ നടത്തിയ പല നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.
പ്രസ്തുത സമരത്തിന് മനസ്സില്ലാമനസ്സോടെയാണെങ്കിലും അനുഭാവപ്പെടാന്‍ നിര്‍ബന്ധിക്കപ്പെട്ട പലരും ഇതിന്റെ ഉള്ളുകള്ളികള്‍ അറിയാത്തവരായിരിക്കുമോ? വിശ്വസിക്കാന്‍ പ്രയാസം. മതേതരത്വവും ‘ഫാസിസ്റ്റ് വിരുദ്ധതയും ആരുടെയൊക്കെയോ മുന്നില്‍ എന്തിനോ വേണ്ടി പ്രകടമാക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവര്‍….. ബീഫ് ഫെസ്റ്റുപോലെ തന്നെ മാധ്യമങ്ങളിലൂടെ ഏതുവിധത്തിലും വൈറല്‍ ആയി അതിലൂടെ മൈലേജെടുക്കുവാന്‍ പരിശ്രമിക്കുന്നവര്‍…….എന്നിവരൊക്കെയായിരുന്നു ഇതിന്റെ സംഘാടകരും അനുഭാവികളും. ഇത്തരം ആളുകള്‍ അര്‍ത്ഥശൂന്യമായി ഉരുവിടുന്ന മതേതരത്വം, ജനാധിപത്യം, മാനവികത, മനുഷ്യാവകാശം, ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്നിവയുടെ പേരില്‍ ഒളിച്ചുകടത്തിയിരുന്നത് ആര്‍ത്തിയുടെയും ആസക്തിയുടെയും ഇരുണ്ട ഭൂഖണ്ഡങ്ങളെയായിരുന്നു.
അടങ്ങാത്ത മാംസാഭിനിവേശത്തിലേക്കും വന്‍ലാഭക്കൊതിയിലേക്കും മുനകൂര്‍ത്തു നില്‍ക്കുന്നതായിരുന്നു അവരുടെ നിഴലുകള്‍പോലും. പ്രാകൃതചോദനകളെയും അസംസ്‌കൃതകാമനകളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തുറന്നുവിട്ട് അതിന് മാന്യതയും നിയമസാധുതയും നല്‍കുന്നതിനുള്ള കൊണ്ടുപിടിച്ച വിഫലപരിശ്രമമായിരുന്നു ചുംബനസമരത്തിലൂടെ അവര്‍ നടത്തിയത്.
എങ്ങനെ ചുംബിക്കാമെന്ന് മലയാളികളെ പഠിപ്പിച്ചുവെന്ന് ഗീര്‍വാണമടിച്ച് ചുംബനസമരത്തെയും ആര്‍ത്തവോത്സവങ്ങളെയും രാത്രിയില്‍ സ്ത്രീകളുടെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനപ്രഖ്യാപനമായ ‘ഇരുട്ടു നുണയാം എടികളേ’ തുടങ്ങിയ ‘കലാപരിപാടികളെല്ലാം (ഫലത്തില്‍ സ്ത്രീകളുടെതെല്ലാമെല്ലാം പൊതുഇടത്തിലാക്കുന്നതിന്) പുതിയ കാലത്തിന്റെ പടഹധ്വനിയെന്ന് വാഴ്‌ത്തിയും നിര്‍ല്ലോഭം പിന്തുണച്ചും സ്ത്രീസമൂഹത്തെ കുരുതിക്കളത്തിലേക്കിറക്കി വിടുകയായിരുന്നു നീചമാധ്യമങ്ങളും നികൃഷ്ടബുദ്ധികളും. പിന്തുണയ്‌ക്കുന്നവരെയെല്ലാം പുരോഗമനവാദികളെന്നും എതിര്‍ക്കുന്നവരെ സവര്‍ണ്ണ-ബ്രാഹ്മണ-ഫാസിസ്റ്റ്-സദാചാരഗുണ്ടകളെന്നെല്ലാം അവര്‍ തരംതിരിച്ചു. ഇങ്ങനെ പിരികയറി കുരുതിക്കളത്തിലേക്ക് എടുത്തുചാടി എല്ലാം സ്വയം നഷ്ടപ്പെടുത്തിയ സ്ത്രീകളെ ചൂണ്ടി “അയ്യോ സ്ത്രീകള്‍ക്കുനേരെ അതിക്രമം,”സ്ത്രീ പീഡനം,“ആണഹങ്കാരം” എന്നെല്ലാം അലച്ചാര്‍ത്ത് വിളിച്ചു.
വ്യക്തിസ്വാതന്ത്രവും സ്വയംനിര്‍ണ്ണയാവകാശവും ഇങ്ങനെ പ്രാകൃതരൂപമെടുക്കുമ്പോള്‍ സ്വാഭാവികമായും സംഭവിച്ചേക്കാവുന്ന എല്ലാ സമ്മതങ്ങളുടെയും അനന്തരഫലങ്ങളെ ഏറ്റെടുക്കുന്നതിനുള്ള ഉത്തരവാദിത്വം അതില്‍ പങ്കാളികളായ സ്ത്രീകളില്‍നിന്നും തട്ടിയകറ്റി പൊതുസമൂഹത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കുന്ന ഇരട്ടത്താപ്പ് നയമാണ് അക്കൂട്ടര്‍ അവസരവാദപൂര്‍വ്വം കൈക്കൊണ്ടത്. ഇങ്ങനെ തകിടം മറച്ചിലുകള്‍ നടത്തുന്ന പത്രധര്‍മ്മത്തിന്റെ സുരക്ഷിതത്വം വായനക്കാരുടെ അസംഘടിതത്വത്തിലാണ് ചെലവാകുന്നതെന്നുപോലും അവരറിയുന്നില്ല. വികിരണ ചികിത്സകള്‍ക്കൊന്നും രക്ഷപ്പെടുത്താനാകാത്ത ഇവരുടെ അളിഞ്ഞഴുകിയ തലച്ചോറുകളില്‍ നിന്നും ഒഴുകിപ്പടരുന്ന ഈ വിഷമാലിന്യക്കെടുതിയെ നിര്‍വീര്യമാക്കാന്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് പൊതുസമൂഹം തന്നെ ഇറങ്ങി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
















