പാരീസ്: കരുത്തു കാട്ടാന്‍ അന്താരാഷ്‌ട്ര ഭീകരസംഘടനകളായ അല്‍ഖ്വയ്ദയും ഐഎസും മല്‍സരിക്കുന്നു. അതും നിരപരാധികളായ പതിനായിരങ്ങളുടെ ചുടുചോരയൊഴുക്കി, തോക്കുകളും ബോംബുകളുമായി മരണതാണ്ഡവമാടി.
കഴിഞ്ഞാഴ്ച പാരീസില്‍ 130 പേരെ വെടിവച്ചും ബോംബു പൊട്ടിച്ചും കൊന്നൊടുക്കിയത് ഐഎസായിരുന്നു. വെള്ളിയാഴ്ച മാലിയില്‍ നൂറിലേറെപ്പേരെ ബന്ദികളാക്കിയതും 27 പേരെ കൊന്നതും അല്‍ഖ്വയ്ദയുടെ ഉപസംഘടനയായ ഒരു ഭീകര സംഘടനയും.
അല്‍ഖ്വയ്ദയേക്കാള്‍ ശക്തമാണ് ഐഎസ്. പെട്രോഡോളറും വലിയ സാമ്പത്തിക ശേഷിയുമുള്ള കൊടും ഭീകര സംഘടനയെ അബൂബക്കര്‍ അല്‍ബാഗ്ദാദിയെന്ന കൊടും ഭീകരനാണ് നയിക്കുന്നത്. ഒസാമ ബിന്‍ ലാദന്റെ മരണത്തോടെ അല്‍ഖ്വയ്ദയുടെ ശേഷി കുറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ ഒട്ടും പിന്നോക്കം പോയിട്ടില്ലെന്ന് തെളിയിക്കുകയാണ് അല്‍ഖ്വയ്ദ.
പ്രത്യക്ഷത്തില്‍ രണ്ടു സംഘടനകളാണെങ്കിലും ഇവ തമ്മില്‍ വലിയ ബന്ധവും സഹകരണവും ഉണ്ട്. ഇവ തമ്മിലുള്ള മല്‍സരം മുറുകുന്നത് ലോകത്തിന് വലിയ ഭീഷണിയാണ്. ജനങ്ങളെ, പ്രത്യേകിച്ച് ഇതര മതവിശ്വാസികളെ കൊന്നൊടുക്കുകയാണ് ഇവരുടെ ലക്ഷ്യം. അള്ളാഹുവിന്റെ നാമത്തിലാണ് ഇരുകൂട്ടരും നിരപരാധികളെ കാലപുരിക്ക് അയക്കുന്നത്.
അല്‍ഖ്വയ്ദയാണ് ഫ്രഞ്ച് മാസിക ഷാര്‍ളി ഹെബ്‌ദോയില്‍ ആക്രമണം അഴിച്ചുവിട്ടത്. പാരീസില്‍ ഐഎസും.
ഷാര്‍ളി ഹെബ്‌ദോയില്‍ നടന്നതിനേക്കാള്‍ വലിയ ആക്രമണം നടത്താനുള്ള അബ്ദുള്‍ ഹമീദ് എബൗദിന്റെ ത്വരയാണത്രേ പാരീസ് ആക്രമണത്തിനു കാരണം. യൂറോപ്പില്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിടാനുളള ദൗത്യമായിരുന്നുവത്രേ ഇയാള്‍ക്ക് നല്‍കിയിരുന്നത്. ഇതിനു മുന്‍പ് പാരീസിലേക്കുള്ള ട്രെയിന്‍ തകര്‍ക്കാന്‍ ഇയാള്‍ പദ്ധതിയിട്ട് ഭീകരനെ അയച്ചെങ്കിലും ഇയാള്‍ പിടിയിലായി, പദ്ധതി പൊളിഞ്ഞു. അതിനു ശേഷമാണ് ഇയാള്‍ പാരീസാക്രമണം ആസൂത്രണം ചെയ്തത്.
















