ശബരിമല: പമ്പയിലെ ത്രിവേണി പാര്‍ക്കിംഗ് മൈതാനിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിനടയില്‍ ആയതിനെ തുടര്‍ന്നുണ്ടായ കേടുപാടുകള്‍ പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു. സുരക്ഷിതമായി സൂക്ഷിക്കുവാന്‍ പാര്‍ക്കിംഗ് ഫീസ് നല്കി ഏല്പിച്ചു പോകുന്ന വാഹനങ്ങള്‍ ഉടമയെ തിരിച്ച് ഏല്‍പ്പിക്കുന്നതുവരെയുള്ള പരിപൂര്‍ണ്ണ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനും കരാറുകാരനുമാണ്. എന്നാല്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുപോലും സ്വകാര്യ ക്രയിന്‍ സര്‍വ്വീസുകളുടെ സേവനം വാഹന ഉടമകള്‍ക്ക് തേടേണ്ടിവന്നുവെന്നാണ് ആക്ഷേപം.
ശബരിമല ദര്‍ശനത്തിന് തീര്‍ത്ഥാടകരുമായി എത്തുന്ന വാഹനങ്ങള്‍ ഉടമയുടെ സ്വന്തം ഇഷ്ടപ്രകാരമല്ല പാര്‍ക്കുചെയ്യുന്നത്. പാര്‍ക്കിംഗ് മൈതാനികള്‍ നിശ്ചയിക്കുന്നത് പോലീസ് അടക്കമുള്ള അധികൃതരാണ്. ചാലക്കയത്ത് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി നിശ്ചിത പാര്‍ക്കിംഗ് മൈതാനിയിലേക്കുള്ള കൂപ്പണുകളാണ് നല്‍കുന്നത്. അങ്ങനെ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം നിശ്ചിത സ്ഥലത്ത് പാര്‍ക്കുചെയ്യുന്ന വാഹനങ്ങളുടെ സംരക്ഷണചുമതല ന്യായമായും അധികൃതര്‍ക്കാണ് ഉണ്ടാവേണ്ടത്.
വ്യത്യസ്ത മൈതാനികളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്ത് മലചവിട്ടുന്ന അയ്യപ്പന്മാര്ക്ക് പമ്പയില്‍ എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ഉടനെ തിരികെയെത്തുക എന്നത് അസാധ്യമാണ്. പമ്പയില്‍നിന്നും സന്നിധാനത്ത് എത്തിച്ചേരാന്‍ രണ്ടുമണിക്കൂര്‍ വേണ്ടിവരും. ദര്‍ശനത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി അഞ്ചുമണിക്കൂറോളം സന്നിധാനത്ത് ചിലവഴിക്കേണ്ടിവരും. ഇതുനുള്ളില്‍ എത്ര ശ്രമിച്ചാലും പമ്പയിലെത്താന്‍ കഴിയില്ല. ഇത്രയും സമയംപോലും സുരക്ഷിതമായി വാഹനങ്ങള്‍ സൂക്ഷിക്കുവാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നതാണ് കഴിഞ്ഞ ദിവസത്തെ സംഭവം തെളിയിച്ചിട്ടുള്ളത്. എന്തെങ്കിലും ദുരന്തമുണ്ടായാല്‍ പാര്‍ക്കിംഗ് മൈതാനത്തുനിന്ന് നീക്കം ചെയ്യുന്നതിനായി വാഹനങ്ങളുടെ താക്കോല്‍ വാങ്ങി സൂക്ഷിക്കുകയെങ്കിലും കുറഞ്ഞപക്ഷം ചെയ്യേണ്ടതാണ്.
ശബരിമല തീര്‍ത്ഥാടന കാലത്ത് പമ്പ കരകവിഞ്ഞൊഴുകുന്നത് ഇതാദ്യമല്ല. മുന്‍വര്‍ഷങ്ങളിലും നിരവധിതവണ മൈതാനിയില്‍ വെള്ളംകയറി വാഹനങ്ങള്‍ വെള്ളത്തിനടിയില്‍ പെട്ടിട്ടുണ്ട്. പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ കോടികള്‍ വാങ്ങുന്ന അധികൃതര്‍ വാഹനങ്ങല്‍ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള സൗകര്യം ഒരുക്കുവാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം ഇതുമൂലമുണ്ടാകുന്ന നഷ്ടം അയ്യപ്പഭക്തരുടെ തലയില്‍ കെട്ടിവച്ച് തലയൂരാതെ വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുവാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് ഭക്തര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: