കോഴിക്കോട്: ഗാന്ധി വധത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജെ.എല്‍. കപൂര്‍ കമ്മീഷന് റിപ്പോര്‍ട്ടും അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഷാ കമ്മീഷന് റിപ്പോര്‍ട്ടും 1980 ല്‍ അധികാരമേറ്റ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ നശിപ്പിച്ചെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും വിജില്‍ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. പൊതുരേഖയും പൊതുസ്വത്തുമായിത്തീര്ന്ന ഈ രണ്ടു റിപ്പോര്‍ട്ടുകള്‍ നശിപ്പിച്ച് ഇല്ലാതാക്കിയതിനെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും.
ഈ രണ്ടു സുപ്രധാന റിപ്പോര്‍ട്ടുകളുടേയും കോപ്പികളും പൊതു ലൈബ്രറികളിലോ സര്‍ക്കാര്‍ സംവിധാനങ്ങളിലോ ലഭ്യമല്ലാത്ത വിധം ഇല്ലാതാക്കപ്പെട്ടിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം. ഇതിനായി സര്‍ക്കാരിനെയും ലൈബ്രറികളെയും സമീപിക്കുന്നവര്‍ക്ക് കോപ്പി എവിടെയും ലഭ്യമല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. 1980 ല്‍ ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനെ തുടര്‍ന്ന് ഈ ”അപ്രിയരേഖകള്” ബോധപൂര്‍വ്വം കത്തിച്ച് ഇല്ലാതാക്കി. സത്യത്തെ ആഴത്തില്‍ കുഴിച്ചുമൂടാനാണ് ഇതിലൂടെ കോണ്‍ഗ്രസ് ശ്രമിച്ചത്.
ഗാന്ധി വധത്തില്‍ പ്രോസിക്യൂഷന് കേസ് ഫയലിലെവിടെയും ആര്‍എസ്എസിനെതിരെ ഒരു വാക്കുപോലും ആക്ഷേപമായി ഉന്നയിച്ചിട്ടില്ല. പിന്നീട് ഇക്കാര്യം വിശദമായി അന്വേഷിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കപൂര്‍ കമ്മീഷന് റിപ്പോര്‍ട്ടും ആര്‍എസ്എസിന് ഗാന്ധിവധവുമായി ഒരു ബന്ധവുമില്ലെന്ന് വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു. 1978 ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി തന്നെ ലോക്സഭയില്‍ കപൂര്‍ കമ്മീഷന് റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് ആര്‍എസ്എസിന് ഇക്കാര്യത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പിന്നീട് അധികാരത്തില്‍ വന്ന ഇന്ദിരാഗാന്ധി സമര്‍ത്ഥമായി രേഖകള്‍ ഇല്ലാതാക്കിയത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജെ.സി.ഷാ. മൂന്നു വാള്യങ്ങളിലായി അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് നല്കിയ റിപ്പോര്‍ട്ട് ഏകാധിപത്യവും അതിക്രമങ്ങളും ജനാധിപത്യത്തെ എങ്ങനെ കശാപ്പ് ചെയ്യുമെന്ന് വിശദീകരിക്കുന്നു. ഒരു കോടി ആളുകളെ നിര്‍ബന്ധിത വന്ധീകരണത്തിന് വിധേയരാക്കിയെന്നും നരഹത്യ എങ്ങനെ നിശ്ശബ്ദമായി ഇന്ദിരയും കൂട്ടരും നടപ്പാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് ഇന്ത്യയില്‍ നശിപ്പിച്ച സാഹചര്യത്തില്‍ മികച്ച പാര്‍ലമെന്റേറിയനായ ഏറാ ചെഴിയന്‍ ഓസ്ത്രേലിയയില്‍ പോയി ഒരു കോപ്പി സംഘടിപ്പിച്ചാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള തന്റെ പുസ്തകം പുറത്തിറക്കിയത്.
സത്യത്തെ ആഴത്തില്‍ കുഴിച്ചുമൂടിക്കൊണ്ട് സുപ്രധാന പൊതുരേഖകള്‍ കത്തിച്ചുകളഞ്ഞ് ഇല്ലാതാക്കിയവരെ വെറുതെ വിടരുത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയും കാലം പൊറുക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇത് അന്വേഷിക്കുകയും നടപടികള്‍ക്ക് വിധേയമാക്കുകയും വേണം. ഈ വിഷയം ഭാരത പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ധരിപ്പിക്കുമെന്നും ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ വിജില്‍ മുന്‍കൈയെടുക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: