കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് പിന്നോക്കം പോകാന്‍ കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതയെന്ന് യുഡിഎഫ് കണ്‍വീനര്‍ എ.ഡി. മുസ്തഫ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും അപാകത പറ്റിയെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സ് ഏറെ പിന്നോക്കം പോയില്ലെന്നും കേരളത്തിലെ പൊതുവായ രാഷ്ട്രീയത്തിന്റെ പ്രതിഫലനം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നുമാണ് യുഡിഎഫ് പറയുന്നത്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ച റിബലുകളെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ കെപിസിസി തീരുമാനിച്ചതായി സൂചനയുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിരവധി റിബലുകള്‍ മത്സരിച്ചതായാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. റിബലുകളെ യാതൊരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് വി.എം.സുധീരന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചില സ്ഥലങ്ങളില്‍ റിബലുകള്‍ വിജയിക്കുകയും പലസ്ഥലങ്ങളിലും മുന്നണി സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് കാരണമാവുകയും ചെയ്ത സാഹചര്യത്തിലാണ് റിബലുകളെ തിരികെയെടുക്കാന്‍ ധാരണയായത്. തെരഞ്ഞെടുപ്പില്‍ താഴെത്തട്ടില്‍ നിന്ന് ജനപിന്തുണയുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് നല്‍കിയിരുന്നുവെങ്കിലും മേല്‍ഘടകം ഗ്രൂപ്പടിസ്ഥാനത്തില്‍ സീറ്റുകള്‍ വീതം വെച്ചതാണ് പരാജയ കാരണമായത്. എന്നാല്‍ കണ്ണൂര്‍ കോര്പറേഷന് ഭരണം നിലനിര്‍ത്താന്‍ പി.കെ.രാഗേഷിനെ തിരികെയെടുക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് വിമതരെ തിരികെയെടുക്കാന്‍ കളമൊരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: