കേരളം രൂപംകൊണ്ടശേഷം അധികാരത്തിലെത്തിയ എല്ലാ മന്ത്രിസഭകള്‍ക്കും നേരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ 1957ലെ ആദ്യ മന്ത്രിസഭയും 1967 ലെ രണ്ടാം മന്ത്രിസഭയും അഴിമതി ആരോപണങ്ങള്‍ കേട്ട് ആടി ഉലഞ്ഞതാണ്. അതിനുശേഷവും അതൊരു ചടങ്ങ് എന്നനിലയില്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന ഇന്നത്തെ മന്ത്രിസഭ നേരിടേണ്ടി വന്നതുപോലുള്ള ആരോപണങ്ങള്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രിയുടെ ഓഫീസുപോലും ആരോപണത്തിന്റെ ചുഴിയില്‍പ്പെട്ട് നട്ടം തിരിഞ്ഞതാണ്. സരിതാ നായരുടെ സോളാര്‍ തട്ടിപ്പിലും സലിംരാജിന്റെ ഭൂമി ഇടപാടിലുമൊക്കെ മുഖ്യമന്ത്രിയുടെ ഓഫീസ് കരിനിഴലിലായിരുന്നു. അഴിമതിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍പ്പെട്ടവര്‍ക്ക് പുറത്തുപോകേണ്ടിവന്നതു മുമ്പെങ്ങുമില്ലാത്ത അവസ്ഥയാണ്. സോളാര്‍ തട്ടിപ്പില്‍ ഒരു വിധി പ്രതിപക്ഷവുമായി ഒത്തുതീര്‍പ്പാക്കി മുന്നോട്ടു പോകാന്‍ നോക്കിയപ്പോഴാണ് ബാര്‍ കോഴയുടെ കുത്തൊഴുക്കുണ്ടാകുന്നത്.
480 ബാറുകളുടെ ലൈസന്‍സു പുതുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ അനുകൂലമായ തീരുമാനമുണ്ടാകുന്നതിനായി ധനമന്ത്രി കെ.എം.മാണിക്ക് ഒരുകോടി രൂപ നല്‍കിയെന്നാണ് ആദ്യത്തെ ആരോപണം. ബാര്‍ ഉടമസ്ഥരുടെ നേതാവായ ഡോ.ബിജു രമേശാണ് ആദ്യം അഴിമതിക്കഥ വെളിപ്പെടുത്തിയത്. മാണി 5 കോടി രൂപ ആവശ്യപ്പെട്ടതായും ഡോ.ബിജു പ്രസ്താവിച്ചിരുന്നതാണ്. തുടര്‍ന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണവും വന്നു.
കെ.എം.മാണിക്കെതിരെ ആരോപണം ഉയര്‍ന്ന സമയവും സന്ദര്‍ഭവും പ്രത്യേകതയുള്ളതായിരുന്നു. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നാല്‍ മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ആരംഭിക്കുകയും അങ്ങിനെയൊരു സാധ്യത ശക്തിപ്പെടുകയും ചെയ്തപ്പോഴുണ്ടായ ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് കെ.എം.മാണിയില്‍നിന്ന് അന്നുതന്നെ വന്നതാണ്. ഏതായാലും ആരോപണത്തില്‍ നിന്നും തടിയൂരാനുള്ള തന്ത്രങ്ങളൊന്നും മാണിക്ക് വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ല. സാഹചര്യത്തെളിവുകളും അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളും മാണി കോഴവാങ്ങി എന്നത് സ്ഥിരീകരിക്കുന്നതായിരുന്നു. വിജിലന്‍സ് അന്വേഷിച്ച് കണ്ടെത്തിയ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മാണിയുടെ കാര്യത്തില്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നതാണ്.
അത് തള്ളിക്കൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് വിവാദമായത്. മന്ത്രിയെ രക്ഷിക്കാന്‍ ഉതകുംവിധം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയത് കഴിഞ്ഞമാസം 29നാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന്റെ രണ്ട് ദിവസം മുമ്പ് മാത്രം വന്ന വിധി ഭരണമുന്നണിക്ക് ഇടിത്തീതന്നെയായിരുന്നു. അന്നുതന്നെ മാണി മന്ത്രിസ്ഥാനം രാജിവച്ചിരുന്നെങ്കില്‍ മാണിക്കും മുന്നണിക്കും പിടിച്ചുനില്‍ക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല അപ്പീല്‍ പോകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോള്‍ തന്നെ വളഞ്ഞ വഴിയിലൂടെ വിജിലന്‍സ് കോടതിയുടെ വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിയിലെത്തി.
ഹൈക്കോടതി ജസ്റ്റീസ് കമാല്‍പാഷ അതിനിശിതമായ ഭാഷയില്‍ മന്ത്രി മാണിയെയും വിജിലന്‍സ് ഡയറക്ടറെയും വിമര്‍ശിക്കുകയും ചെയ്തതാണ്.
തിങ്കളാഴ്ച ഈ വിധിയുണ്ടായിട്ടും ഒരു ഉളപ്പുമില്ലാതെ മന്ത്രിസ്ഥാനം നിലനിര്‍ത്താനുള്ള നീക്കം നിര്‍ലജ്ജം തുടരുകയായിരുന്നു. രണ്ടുപകലും ഒരു രാത്രിയും മന്ത്രിയുടെ രാജിപ്രശ്‌നം സജീവമായി നിലനിര്‍ത്തി. ഒടുവില്‍ നാണം കെട്ട പടിയിറക്കമാണ് മാണിക്കുണ്ടായത്. നിയമസഭാ പ്രവര്‍ത്തനത്തിന്റെ അരനൂറ്റാണ്ട് ആഘോഷത്തിന്റെ മധുരം മായുംമുമ്പാണ് മാണിക്ക് ദുര്‍ഗതിയുണ്ടായത്. മാണിയുടെ രാജികൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ല. ബാര്‍ കോഴയില്‍ മാണിക്കെതിരെ ഉയര്‍ന്ന അതേ രീതിയില്‍ തന്നെയാണ് എക്‌സൈസ് മന്ത്രിക്കെതിരെയും ആരോപണമുണ്ടായിട്ടുള്ളത്. മന്ത്രി കെ.ബാബുവിന് 10കോടി രൂപ നല്‍കി എന്നാണ് വെളിപ്പെടുത്തലുണ്ടായത്.
മാണിക്കെതിരെ ഉണ്ടായ അന്വേഷണമോ നടപടിയോ ബാബുവിന്റെ കാര്യത്തില്‍ ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. ബാബുവിന് ഒരു ന്യായം മാണിക്ക് മറ്റൊരു ന്യായം എന്ന പരാതിയാണ് കേരളാ കോണ്‍ഗ്രസുകാര്‍ക്കുള്ളത്. ഹൈക്കോടതി വിധി വന്നപ്പോള്‍ മന്ത്രി മാണി തന്നെ ഗൂഢാലോചന ആവര്‍ത്തിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം ചേര്‍ന്ന ഗൂഢാലോചന എന്നു തന്നെയാവണം മാണി ഉദ്ദേശിക്കുന്നത്. അതും അന്വേഷിക്കപ്പെടേണ്ടതാണ്. ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാരിന്റെ കീഴില്‍ ഇത് സംബന്ധിച്ച അന്വേഷണം നടക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.
ബാര്‍ കോഴകേസില്‍ മാണി രാജിവച്ചതുകൊണ്ടു മാത്രം കോഴയുടെ ചുരുളഴിയുകയില്ല. ഈ സര്‍ക്കാര്‍ തന്നെ അഴിമതിയുടെ ചെളിക്കുണ്ടിലാണ്. മന്ത്രിസഭ ഒന്നടങ്കം സ്വമേധയാ രാജി നല്‍കുമെന്നൊന്നും പ്രതീക്ഷിച്ചുകൂടാ. അഴിമതി സര്‍ക്കാരിന്റെ അന്ത്യം കാണാന്‍ അതിശക്തമായ ബഹുജനപ്രക്ഷോഭം തന്നെ ഉയര്‍ന്നുവരുമെന്നുറപ്പാണ്. മുമ്പത്തെപ്പോലെ ബഹുജന മുന്നേറ്റത്തിന് മുന്നില്‍ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാകില്ല.
















