ആലപ്പുഴ: എ ഗ്രൂപ്പിനെ സമ്പൂര്‍ണമായി വെട്ടനിരത്തി ഐഗ്രൂപ്പുകാര്‍ മത്സരിച്ച ആലപ്പുഴനഗരസഭയില് ഐഗ്രൂപ്പ് പ്രമുഖനായ കെ.സി.വേണഗോപാല്‍ എംപിയുടെ വാര്‍ഡിലും സമീപ വാര്‍ഡുകളിലും കോണ്‍ഗ്രസ് തോറ്റത് പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയായി.
കെ.സി. വേണുഗോപാല്‍ വോട്ടുചെയ്ത കൈതവന വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വത്സലാ രാമചന്ദ്രന് 200 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. സിപിഎമ്മിലെ പ്രസന്നാ ചിത്രകുമാറാണ് വിജയിച്ചത്. കൈതവനയിലും സമീപ വാര്‍ഡുകളിലും വേണുഗോപാല്‍ നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു. എന്നിട്ടും ദയനീയ തോല്‍വി നേരിട്ടത് കോണ്‍ഗ്രസിലെ ഗ്രൂപ്പുയുദ്ധത്തിന്റെ ഭാഗമാണെന്നാണ് ആരോപണം ഉയരുന്നത്. സമീപ വാര്‍ഡുകളായ പഴവീട്, സനാതനപുരം വാര്‍ഡുകളിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. പഴവീട് വാര്‍ഡില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എല്‍ഡിഎഫ് ആണ് ഈ വാര്‍ഡില്‍ ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്വതന്ത്രസ്ഥാനാര്‍ത്ഥി ലീലമ്മ സിസ്റ്റര്‍ കേവലം 61 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
സനാതനപുരം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹന്‍ദാസ് 30 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. വേണുഗോപാലിന്റെ ഏറ്റവും അടുത്ത അനുയായി എന്നറിയപ്പെടുന്ന മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സജ്ജീവ് ഭട്ട് ദയനീയമായി പരാജയപ്പെട്ടു. എ.എന്‍.പുരം വാര്‍ഡില്‍ 1065 വോട്ടുകള്‍ക്കാണ് സജ്ജീവ്ഭട്ട് ബിജെപിയുടെ ആര്. ഹരിക്കു മുന്നില്‍ അടിയറവുപറഞ്ഞത്.
ആലപ്പുഴ നഗരത്തില്‍ ശക്തമായി തുടരുന്ന എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ സ്ഥാനാര്‍ത്ഥികളുടെ പരാജയകാരണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. തങ്ങള്‍ക്ക് നഗരത്തില്‍ ഒരു സീറ്റുപോലും നല്‍കാതെ വെട്ടിനരത്തലിന് നേതൃത്വം നല്കിയ വേണുഗോപാലിന് എ വിഭാഗം നല്കിയ മധുര പ്രതികാരം കൂടിയായി മാറി ഈ വാര്‍ഡുകളിലെ പരാജയങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: