ഭാരതത്തെപ്പോലെ ബൃഹത്തായ രാഷ്‌ട്രത്തില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുക സ്വാഭാവികമാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യമോ പശ്ചാത്തലമോ വെളിപ്പെടുത്താതെ അവയെ പര്‍വതീകരിച്ച് ആഗോളാനുഭവമാക്കാനുള്ള ശ്രമമാണ് കഴിഞ്ഞ 18 മാസമായി നടന്നുവരുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിപദത്തില്‍ അവരോധിതനായ സമയം മുതല്‍ തുടങ്ങി ഈ പ്രതിഭാസം. പ്രശ്‌നം പരിഹരിക്കാനല്ല മറിച്ച് അതിനെ എങ്ങനെ വഷളാക്കി ഭാരതത്തിന്റെ യശ്ശസ് എങ്ങനെ ഇകഴ്‌ത്താമെന്നാണ് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
എരീതിയില്‍ എണ്ണയൊഴിക്കുന്ന രീതിയിലാണ് ഇടതുപക്ഷ സാഹിത്യകാരന്മാരുടെ പ്രസ്താവനകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇവ കേള്‍ക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് പ്ലേറ്റോ നടത്തിയിട്ടുള്ള നിരീക്ഷണമാണ് ഓര്‍മവരുന്നത്. കവികള്‍ യാഥാര്‍ത്ഥ്യത്തില്‍നിന്ന് രണ്ട് പടി മാറിയ പ്രതിഛായകള്‍ നിര്‍മിക്കുന്നവരാകയാല്‍ തന്റെ മാതൃകാ റിപ്പബ്ലിക്കില്‍ ബഹിഷ്‌ക്കരിക്കപ്പെടും എന്നായിരുന്നു പ്ലേറ്റോ പറഞ്ഞത്. (അക്കാലത്ത് കവിയെന്ന വിവക്ഷ എല്ലാ സാഹിത്യകാരന്മാരെയും ഉള്‍ക്കൊള്ളിക്കുന്നതാകണം.)
ഇന്നത്തെ സ്ഥിതിനോക്കിയാല്‍ പ്രതിഛായാ നിര്‍മാതാക്കളായ മാധ്യമങ്ങള്‍ രണ്ടല്ല എത്രയോ പടി മാറിയ പ്രതിച്ഛായകളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകതരം സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, സാമ്പത്തിക ചിന്താസരണികള്‍ തുടര്‍ച്ചയായി കാണികളുടെ മുമ്പിലും വായനക്കാരുടെ നേരെയും അവതരിപ്പിച്ച് അവരുടെ മനസ്സിനെ സ്വാധീനിക്കുകയാണ് മാധ്യമങ്ങളെന്ന് ഹെര്‍ബര്‍ട്ട് ഷില്ലര്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യമനസ്സുകളെ മലിനീകരിക്കാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പലപ്പോഴും അച്ചടിമാധ്യമങ്ങളിലെ വാര്‍ത്തകളും ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളും ഏകപക്ഷീയമായി മാറുന്നു. വിശകലനങ്ങളോടെയുള്ള വാര്‍ത്തകളാണ് നല്‍കുന്നത്. ദേശീയ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അവര്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണിയാണെന്നും വരുത്തിത്തീര്‍ക്കാന്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുവരികയാണ്. യാഥാര്‍ത്ഥ്യം എവിടെയോ അവശേഷിപ്പിച്ചുകൊണ്ടായിരിക്കും അവ നിര്‍വഹിക്കുക.
കേന്ദ്രസാഹിത്യ അക്കാദമിയെയാണ് ഇപ്പോള്‍ ലക്ഷ്യം വച്ചിരിക്കുന്നത്. നിഷേധാത്മക വാര്‍ത്തകള്‍ മാത്രമേ കാണാനുള്ളൂ, കേള്‍ക്കാനുള്ളൂ. കേന്ദ്രസാഹിത്യഅക്കാദമി സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ്. ഒരു വിഭാഗം കയ്യടക്കി വച്ചിരുന്ന സ്ഥാപനങ്ങളില്‍ പ്രഗത്ഭരായവര്‍ എത്തിയതാണ് പ്രധാന കാരണം. പ്രഗത്ഭരും പുരോഗമനചിന്താഗതിയുള്ളവരും ആകണമെങ്കില്‍ ദേശീയചിന്തക്ക് പരിഗണനകൊടുക്കാതെ അന്താരാഷ്‌ട്ര വീക്ഷണമുള്ളവര്‍ ആയിരിക്കണമെന്നാണ് ഒരു കൂട്ടര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അതാണ് അസഹിഷ്ണുതക്കു കാരണമായിരിക്കുന്നത്. താക്കോല്‍ സ്ഥാനങ്ങളില്‍ വരേണ്ടവര്‍ ഒന്നുകില്‍ കോണ്‍ഗ്രസുകാര്‍ അല്ലെങ്കില്‍ ഇടതുപക്ഷചിന്തകരോ സഹയാത്രികരോ എന്ന ശാഠ്യം പിടിക്കുന്നവര്‍ പലതും ചെയ്തുവെന്നുവരാം.
”ഭൂതകാലത്തെ മാറ്റുവാന്‍ ദൈവത്തിനു കഴിയുകയില്ല. എന്നാല്‍ ചരിത്ര രചയിതാവിനു കഴിയും” എന്ന് ബ്രിട്ടീഷ് ഗ്രന്ഥകാരനായ സാമുവല്‍ ബട്‌ലര്‍ (1835-1902) എഴുതിയിട്ടുണ്ട്. ചരിത്രം ഓര്‍മപ്പെടുത്തല്‍ കൂടെയാണ്. ഭാരതസംസ്‌കാരം നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ അധിഷ്ഠിതമാണെന്ന സത്യം മറച്ചുവെക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം നടത്തിവരുന്നത്. ‘ബഹുസ്വരത’യാണ് ഭാരതത്തിന്റേതെന്ന വ്യാഖ്യാനം സോണിയാ ഗാന്ധി തുടങ്ങി കേരളത്തിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള സാഹിത്യകാരന്മാര്‍ വരെ കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്നു.
എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചരിത്രഗവേഷണ കൗണ്‍സിലിനെ സംബന്ധിച്ചായിരുന്നു വിവാദം ഉയര്‍ത്തിയത്. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റിയെ അനുകൂലിക്കുന്ന ഒരു പ്രസ്താവനയെങ്കിലും ആഴ്ചതോറും വന്നിരുന്നു.
ഒരാഴ്ച ‘പ്രഗത്ഭചരിത്രകാരന്മാര്‍’ എന്ന പേരില്‍, അടുത്തയാഴ്ച ‘പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞന്മാര്‍’, പിന്നെ ‘പ്രമുഖ ബുദ്ധിജീവികള്‍’ തുടങ്ങിയ ബാനറുകളില്‍. എന്നാല്‍ ഇവയെല്ലാം ഒരു കൂട്ടര്‍തന്നെയാണ് ചെയ്തുവന്നിരുന്നത്. ഓരോരോ സ്ഥാപനങ്ങളിലും അവര്‍ നേടിയെടുത്ത നിയന്ത്രണാധികാരമാണ് വികൃതികള്‍ ഒപ്പിക്കാന്‍ കാരണമായതും. അവസരം ഒരുക്കിയതും. (‘പ്രഗത്ഭ ചരിത്രകാരന്മാരുടെ എഴുത്തും വഞ്ചനയും’- അരുണ്‍ഷൂരി)
രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങളും പദവികളും ഉപേക്ഷിച്ച ഇന്ത്യയിലെ എഴുത്തുകാര്‍ക്ക് 150 രാജ്യങ്ങളിലെ എഴുത്തുകാരുടെ പിന്തുണയെന്ന വാര്‍ത്ത ചില മാധ്യമങ്ങളില്‍ (ഒക്‌ടോബര്‍ 19) കണ്ടു. എഴുത്തുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള അഭ്യര്‍ത്ഥനയും നടത്തി.
രാഷ്‌ട്രത്തിന്റെ യശ്ശസ്സ് ക്ഷയിച്ചാലും സാഹിത്യകാരന്മാരുടെ പ്രതിച്ഛായ വര്‍ധിക്കുമല്ലോ. ഇവിടെ പ്രസക്തമായ കാര്യം പരാമര്‍ശിക്കുന്നു. യുക്തിവാദി, ഗ്രന്ഥകാരന്‍, പ്രസാധകന്‍, മലയാളി എന്നീ വിശേഷണങ്ങളുള്ള സനല്‍ ഇടമറുക് എവിടെയാണ്. ബുദ്ധിജീവികള്‍ അന്വേഷിച്ചിട്ടുണ്ടോ?
‘അത്ഭുതങ്ങള്‍’ കാണിച്ചുകൊണ്ടിരുന്ന മുംബൈയിലെ പള്ളിയിലെ കന്യാമറിയത്തിന്റെ രൂപം. അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയതാണ് തിരോധാനത്തിനു കാരണമെന്ന് പറയപ്പെടുന്നു. ”വിയോജിക്കാനും ആത്മപ്രകാശനത്തിന്റെ സാഹിത്യത്തിനും ഇടമില്ലാതാകുന്നു, ഈ രാജ്യത്ത്” എന്നെഴുതിയ ഫാ.പോള്‍ തേലക്കാട്ടും ഇത് മനസ്സിലാക്കേണ്ടതാണ്.
















