2011ല്‍ വ്യക്തമായ ജനവിധിയോടെയല്ല യുഡിഎഫ് അധികാരത്തില്‍ വന്നതെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഹങ്കാരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയായിരുന്നു. ഭരണമെന്നത് വര്‍ഗീയ പ്രീണനത്തിന്റെയും അഴിമതിയുടെയും കൂത്തരങ്ങായി മാറുമ്പോഴും യാതൊരു കൂസലുമില്ലാതെ മ്ലേഛമായ അവകാശവാദങ്ങളുന്നയിച്ച് അധികാരത്തിന്റെ ലഹരിയില്‍ അമരുകയായിരുന്നു ഉമ്മന്‍ചാണ്ടി. താന്‍ ഉള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ ആരോപണവിധേയരായ സോളാര്‍ അഴിമതിക്കേസിന്റെ പശ്ചാത്തലത്തില്‍ ”എന്ത് അപമാനം സഹിച്ചും ഞാന്‍ ഈ സ്ഥാനത്ത് തുടരും” എന്ന് പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയില്‍ രാജ്യം ദര്‍ശിച്ചത് രാഷ്‌ട്രീയ സദാചാരം തൊട്ടുതീണ്ടാത്ത ഒരു രാഷ്‌ട്രീയനേതാവിനെയും ഭരണാധികാരിയെയുമാണ്.
ഒന്നിനുപുറകെ ഒന്നായി ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ക്കൊക്കെ ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയിരുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെയും പിറവം, നേമം, അരുവിക്കര തെരഞ്ഞെടുപ്പുകളിലൂടെയുമായിരുന്നു. മൂന്നവസരങ്ങളിലും കോണ്‍ഗ്രസിനുവേണ്ടി ഉമ്മന്‍ചാണ്ടി വിജയം ‘പര്‍ച്ചേസ്’ ചെയ്തു. അഴിമതിയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രതിപക്ഷമായ എല്‍ഡിഎഫും സര്‍ക്കാരുമായി ഒത്തുകളിച്ചപ്പോള്‍ജനകീയ പ്രതിപക്ഷമായ ബിജെപി മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. അപ്പോഴൊക്കെ ജനകീയകോടതി അത് തള്ളിയിരിക്കുന്നു എന്ന് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടി വാദിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കേരളരാഷ്‌ട്രീയം കണ്ട ഏറ്റവും വലിയ അഴിമതിയായ ബാര്‍ക്കോഴ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തോടെ റദ്ദായിരിക്കുന്നു എന്ന് പറയാനും ഉമ്മന്‍ചാണ്ടി മടിച്ചില്ല.
ഏറ്റവുമൊടുവില്‍ ഭരണസ്വാധീനം ദുരുപയോഗിച്ച് കുഴിച്ചുമൂടാന്‍ ശ്രമിച്ച ബാര്‍കോഴക്കേസ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിജിലന്‍സ് കോടതിയുടെ ഇടപെടല്‍മൂലം ഒരിക്കല്‍ക്കൂടി പൊന്തിവന്നപ്പോഴും ജനകീയകോടതി വിധിയെഴുതട്ടെ എന്നാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. വര്‍ഗീയപ്രീണനത്തിലൂടെ ഇക്കുറിയും ജയിച്ചുകയറാമെന്നാണ് വ്യാമോഹിച്ചത്. ജനകീയകോടതിയുടെ വിധിയുണ്ടായിരിക്കുന്നു. ഒരു ന്യായീകരണവും പറയാനില്ലാതെ കോണ്‍ഗ്രസ് പരാജയത്തിന്റെ പടുകുഴിയില്‍ വീണിരിക്കുന്നു.
ആറ് മാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസുള്‍പ്പെടെ എല്ലാ പാര്‍ട്ടികളും കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ക്കൂടി ജയിച്ചുകയറാനുള്ള ചവിട്ടുപടിയായാണ് കോണ്‍ഗ്രസ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ കണ്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്കും മുഖ്യമന്ത്രിയാവാന്‍ നടക്കുന്ന കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും അഭിപ്രായ ഐക്യമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ജനവിധി മൂന്നുപേരുടെയും മോഹങ്ങള്‍ മുളയിലെ നുള്ളിയിരിക്കുന്നു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയം സമ്പൂര്‍ണമാണ്. 2010 ല്‍ നേടിയ വിജയം ഒരിടത്തും ആവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. യുഡിഎഫിന്റെ ചെലവില്‍ നേടിയിട്ടുള്ള ആശ്വാസജയങ്ങള്‍ക്ക് നന്ദിപറയേണ്ടത് ഘടകകക്ഷികളായ മുസ്ലിംലീഗിനോടും കേരള കോണ്‍ഗ്രസിനോടുമാണ്. ഇപ്പോഴത്തെ ജനവിധിയോടെ ഘടകകക്ഷികളോട് വിലപേശാനുള്ള കോണ്‍ഗ്രസിന്റെ ശേഷി പൂര്‍ണമായും നശിച്ചിരിക്കുന്നു. ദേശീയരാഷ്‌ട്രീയത്തില്‍ പാടെ അപ്രസക്തമായ കോണ്‍ഗ്രസിന് അല്‍പമെങ്കിലും ജീവന്‍ അവശേഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എ.കെ. ആന്റണിയെയും കെ.സി. വേണുഗോപാലിനെയും കൊടിക്കുന്നില്‍ സുരേഷിനെയുംപോലുള്ള ‘ദേശീയ നേതാക്കള്‍’ ആളാവുന്നതും കേരളത്തില്‍ വന്നാണ്. ഇവര്‍ക്കൊക്കെ ഇനി വിശ്രമിക്കാം.
കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഇപ്പോഴത്തെ പരാജയത്തിന് ആരെങ്കിലും ഒരാള്‍ ഉത്തരവാദിയാണെങ്കില്‍ അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരിക്കും. ഏത് ഹീനമായ മാര്‍ഗം ഉപയോഗിച്ചും ദിവസക്കൂലി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കി അത് ജനാധിപത്യത്തിന്റെ മഹത്തായ വിജയമാണെന്ന് കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണാധികാരിയുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയായി ചരിത്രം കോണ്‍ഗ്രസ് പരാജയത്തെ രേഖപ്പെടുത്തും.
വോട്ടുചെയ്യാനെത്തുന്ന ചില ഹതഭാഗ്യര്‍ പോളിംഗ്ബൂത്തുകളില്‍ കുഴഞ്ഞുവീണ് മരിക്കുക പതിവാണ്. ഇക്കുറിയും ആറേഴ് പേര്‍ ഇങ്ങനെ മരിക്കുകയുണ്ടായി. ഫലം വന്നപ്പോള്‍ ഇതായി കോണ്‍ഗ്രസിന്റെ അവസ്ഥയും. കോണ്‍ഗ്രസ് കുഴഞ്ഞുവീണ് മരിച്ചിരിക്കുന്നു.
















